വയനാട് കൊവിഡ് ഭീതിയിൽ: തവിഞ്ഞാലിൽ 42 പേർക്ക് കൂടി രോഗം, സമ്പർക്കവ്യാപനത്തിൽ വർധനവ്!!
വയനാട്: വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്ത് കൊറോണ വൈറസ് വ്യാപന ഭീതിയിൽ. പഞ്ചായത്തിൽ 42 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മൂന്ന് മെഡിക്കൽ സംഘങ്ങളാണ് വാളാട് കേന്ദ്രീകരിച്ച് പരിശോധന നടത്തിവരുന്നത്. കഴിഞ്ഞ ദിവസം ഏഴ് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് 42 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; താളിപ്പടപ്പ് സ്വദേശിക്ക് കൊവിഡ്; സമ്പര്‍ക്കത്തില്‍ 400 പേര്‍
മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഒരു കുടുംബത്തിലെ ഏഴ് പേർക്കാണ് ആന്റിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമേ പ്രദേശവാസികളായ 40 പേർക്ക് പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളും അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 42 പേർക്കും രോഗം സ്ഥിരീകരിക്കുന്നത്. ജൂലൈ 19ന് നടന്ന മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചയാളുടേതായിരുന്നു മരണാനന്തര ചടങ്ങ്. ഇതേ ചടങ്ങിൽ പങ്കെടുത്തവർ പ്രദേശത്ത് തൊട്ടടുത്ത ദിവസം നടന്ന വിവാഹ ചടങ്ങിലും പങ്കെടുത്തതാണ് ആശങ്ക വർധിപ്പിക്കുന്നത്.
സുൽത്താൻ ബത്തേരിയിലെ വ്യാപാര സ്ഥാപനത്തിലെ 15 പേർക്ക് തിങ്കളാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ സ്ഥാപനത്തിലെ ജീവനക്കാരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. 300ലധികം വരുന്ന ഈ ആളുകളെ കണ്ടെത്തി കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നതിനുള്ള ശ്രമങ്ങളും ആരോഗ്യവകുപ്പ് നടത്തിവരുന്നുണ്ട്.
Recommended Video
തിങ്കളാഴ്ച ജില്ലയില്‍ 17 പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടുള്ളത്. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. അതേ സമയം 49 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 401 ആയി. ഇതില്‍ 251 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 149 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 141 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിഞ്ഞുവരുന്നുണ്ട്.
സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ച് ജൂലൈ 25 മുതല്‍ ചികിത്സയിലുള്ള 22 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശി (18), സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച് ജൂലൈ 23 മുതല്‍ ചികിത്സയിലുള്ള 52 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശി (36), ബത്തേരിയിലെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരായിരുന്ന അഞ്ച് പേര്‍- ബീനാച്ചി സ്വദേശികള്‍ (20, 29)ക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
പൂളവയല്‍ സ്വദേശി (25), ചെതലയം സ്വദേശി (23), കൊളഗപ്പാറ സ്വദേശി (22), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ മരണപ്പെട്ട വ്യക്തിയുടെ കൂടെ വന്ന് സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ അംഗങ്ങളായ എട്ട് വാളാട് സ്വദേശികള്‍- (19, 14 വയസ്സുള്ള സ്ത്രീകളും 29, 60, 35, 16, 33, 24 വയസ്സുള്ള പുരുഷന്മാരുൾപ്പെടെയുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ജൂലൈ 13ന് ദില്ലിയിൽ നിന്നെത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശി (22), ജൂലൈ 23 ന് ബെംഗളൂരുവിൽ നിന്നെത്തി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുറുക്കന്‍മൂല സ്വദേശി (35) എന്നിവരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.