വയനാട് അപകടം; ജീപ്പ് മറിഞ്ഞത് 25 മീറ്റർ താഴ്ചയിലേക്ക്..മരിച്ച 9 പേരും സ്ത്രീകൾ
വയനാട്: മാനന്തവാടിയിൽ ഉണ്ടായ ജീപ്പ് അപകടത്തിൽ മരിച്ച 9 പേരും സ്ത്രീകൾ. ഇതിൽ ആറ് പേരെ തിരിച്ചറിഞ്ഞു. ആറാം നമ്പർ ഭാഗത്തെ തോട്ടം തൊഴിലാളികളായ റാണി, ശാന്തി, ചിന്നമ്മ, ലീല, റാബിയ, ഷീജ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇവർ വയനാട് സ്വദേശികൾ തന്നെയാണെന്നാണ് റിപ്പോർട്ട്.
13 പേരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉൾപ്പെടെ 4 പേർക്ക് അപകടത്തിൽ പരിക്കേറ്റു. 4 പേരുടെ അതീവ ഗുരുതരമാണെന്നാണ് വിവരം. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ കണ്ണോത്ത് മലയ്ക്ക് സമീപം വളവും ഇറക്കവും ഉള്ള റോഡിലാണ് അപകടമുണ്ടായത്. ജീപ്പ് നിയന്ത്രണം വിട്ട് 25 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അനുശോചിച്ച് മുഖ്യമന്ത്രി
വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക്സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ. കെ ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തം വേദനാജനകം;
പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും; മന്ത്രി എ.കെ.ശശീന്ദ്രന്‍
കണ്ണോത്ത്മലയില്‍ ജീപ്പ് മറിഞ്ഞ് ഒമ്പത് പേര്‍ മരിക്കാനിടയായ സംഭവം അത്യന്തം വേദനാജനകമാണെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. വയനാട് മെഡിക്കല്‍ കോളേജില്‍ ജീപ്പപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി അടിയന്തിരമായി പതിനായിരം രൂപ വീതം അനുവദിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
പകല്‍ മുഴുവന്‍ ജോലി ചെയ്ത് വീടുകളിലേക്ക് മടങ്ങിയ സാധാരണക്കാരയ തൊഴിലാളികളാണ് അപടകത്തില്‍ മരിച്ചത്. ഇതില്‍ അങ്ങേയറ്റം ദുഖമുണ്ട്. ജീപ്പില്‍ പതിനാല് പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കും.
പരിക്ക് ഗുരുതരമായ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മറ്റു നാല് പേരുടെ ആരോഗ്യ നില പരിശോധിച്ച് ആവശ്യമുള്ള ചികിത്സ നല്‍കും. ദുരന്തത്തില്‍ ഇരയായവരുടെ കുടുംബത്തിന് സര്‍ക്കാര്‍ സമാശ്വാസം നല്‍കും. മുഖ്യമന്ത്രി നേരിട്ട് നിര്‍ദ്ദേശം നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ഉടനടി സംഭവസ്ഥലത്ത് എത്തിയത്.
അപകടത്തില്‍ മരിച്ചവരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങിയതായും ശനിയാഴ്ച രാവിലെ തന്നെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ തുടങ്ങുമെന്നും വൈകാതെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനുള്ള നടപടികളെടുക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. അപടകടം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജിനെ മന്ത്രി ചുമതലപ്പെടുത്തി.












Click it and Unblock the Notifications