വയനാട്ടിൽ മൂന്നിൽ രണ്ടും യുഡിഎഫിന്: കൽപ്പറ്റയിലെ ശ്രേയാംസ് കുമാറിന്റെ പരാജയം അപ്രതീക്ഷിതം, ബത്തേരിയിൽ ഐസി
കൽപ്പറ്റ: വയനാട്ടിൽ മൂന്ന് മണ്ഡലങ്ങളും എൽഡിഎഫിനൊപ്പം നിൽക്കുമെന്നായിരുന്നു പല എക്സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാൽ പ്രവചനം അപ്പാടെ തെറ്റിക്കുന്ന വിധിയാണ് വയനാട്ടിൽ നിന്ന് പുറത്തുവന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച രാഹുൽ ഗാന്ധി എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ വയനാടും ഇടം പിടിച്ചിരുന്നു. ഇതേ വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് ഈ മൂന്ന് മണ്ഡലങ്ങളും. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് വോട്ടെടുപ്പും പ്രചാരണവുമെല്ലാം അറങ്ങേറിയത്.
നിങ്ങളില്ലായിരുന്നെങ്കിൽ സ്റ്റീഫൻ ഉണ്ടാകുമായിരുന്നില്ല: അരുവിക്കരയിലെ ജനങ്ങളോട് ജി സ്റ്റീഫന്‍
ബത്തേരിയിൽ ഐസി
സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് നേതാവും സിറ്റിംഗ് എംഎൽഎയുമായ ഐസി ബാലകൃഷ്ണനൊപ്പമായിരുന്നു വിജയം. കോൺഗ്രസിന്റെ ഉറച്ച കോട്ടകളിലൊന്നാണ് സുൽത്താൻ ബത്തേരി മണ്ഡലമെന്ന പ്രത്യേകത കൂടിയുണ്ട്. ഈ മണ്ഡലത്തിൽ അട്ടിമറിയുണ്ടാകുമെന്ന് സിപിഎം പ്രതീക്ഷിച്ചിരുന്നുവെങ്കിലും വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ തന്നെ ഐസി ബാലകൃഷ്ണൻ തന്നെയാണ് മണ്ഡലത്തിൽ മുന്നിട്ടുനിന്നത്. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ നൽകിയ സൂചന. ഇതിനെ മറികടന്നുകൊണ്ട് മാനന്തവാടി മണ്ഡലത്തിൽ മാത്രമാണ് എൽഡിഎഫിന് ആധിപത്യം ഉറപ്പിക്കാൻ കഴിഞ്ഞത്.
യുഡിഎഫിനൊപ്പം
എൽഡിഎഫിന്റെ എംഎസ് വിശ്വനാഥനാണ് എൽഡിഎഫ് ടിക്കറ്റിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ മത്സരിച്ചത്. എൽഡിഎഫ് അട്ടിമറി വിജയം പ്രതീക്ഷിരുന്നുവെങ്കിലും യുഡിഎഫിനെ കൈവിടാൻ മണ്ഡലത്തിലെ ജനങ്ങൾ തയ്യാറായിരുന്നില്ല. കെ ജാനുവായിരുന്നു ഇത്തവണ എൻഡിഎ ടിക്കറ്റിൽ ജനവിധി തേടിയത്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയ്ക്കൊപ്പം പൂതാടി, നെന്മേനി, നൂല്‍പ്പുഴ, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, അമ്പലവയല്‍, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലം. 1977 മുതല്‍ 2011 വരെയുള്ള കാലയളവില്‍ ഒരുതവണ ഈ മണ്ഡലം സംവരണ മണ്ഡലമായിരുന്നു. 2011 മുതല്‍ പട്ടികജാതി സംവരണ മണ്ഡലമായാണ് സുൽത്താൻ ബത്തേരി നിലനിൽക്കുന്നത്.
കൽപ്പറ്റയിൽ തിരിച്ചടി
എൽഡിഎഫ് പ്രതീക്ഷ വെച്ച മണ്ഡലമായിരുന്നു എം വി ശ്രേയാംസ് കുമാറിനെ മത്സരിപ്പിച്ച കൽപ്പറ്റ നിയമസഭാ മണ്ഡലം. യുഡിഎഫിൽ നിന്ന് ടി സിദ്ദിഖും ബിജെപിക്ക് വേണ്ടി ടി എം സുബീഷുമാണ് ഇത്തവണ ജനവിധി തേടിയത്. യുഡിഎഫ് അധികാരത്തിലിരിക്കെ 2006 മുതൽ 2016 വരെ എം വി ശ്രേയാംസ് കുമാർ മണ്ഡലത്തിൽ നിന്നും രണ്ട് തവണ മത്സരിച്ച് വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ ജനവിധി ശ്രേയാംസ് കുമാറിന് അനുകൂലമായിരുന്നില്ല. വയനാട്ടിൽ അടിവേരുകളുള്ള ശ്രേയാംസ് കുമാറിനെ മത്സരിപ്പിച്ചെങ്കിലും ഇത് മുന്നണിക്ക് തിരിച്ചടിയാണ് നൽകിയിട്ടുള്ളത്. അതേ സമയം കോണ്‍ഗ്രസിന് ഏറെ കാലം ആധിപത്യമുണ്ടായിരുന്ന മണ്ഡലത്തിൽ ജനതാദള്‍ എസും നേരത്തെ വിജയിച്ചിട്ടുണ്ട്.
ശ്രദ്ധാ കേന്ദ്രം
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് രാഹുൽ ഗാന്ധി എംപിയായതോടെ ദേശീയ രാഷ്ട്രീയമടക്കം ഉറ്റുനോക്കുന്ന മണ്ഡലമായി കൽപ്പറ്റ മാറിക്കഴിഞ്ഞിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭാ നിയോജകമണ്ഡലത്തിൽ പെടുന്നതാണ് ഈ മണ്ഡലവും. ഇതേ സമയം തന്നെ വയനാട്ടിൽ ആഴത്തിൽ വേരുകള്‍ ഉള്ള എൽജെഡിയുടെ സംസ്ഥാന അധ്യക്ഷവും എംപി വീരേന്ദ്ര കുമാറിന്റെ എം. വി. ശ്രേയാംസ് കുമാറിന്റെ തോൽവി വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. കൽപ്പറ്റ നഗരസഭ , മുട്ടിൽ, മേപ്പാടി, വൈത്തിരി, കണിയാമ്പറ്റ, കോട്ടത്തറ, വേങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ, പൊഴുതന, മൂപ്പൈനാട് എന്നീ ഗ്രാമപഞ്ചായത്തുകൾ അടങ്ങുന്നതാണ് കൽപ്പറ്റ നിയമസഭാമണ്ഡലം.
ജനവിധിക്കൊപ്പം
മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ രണ്ടാം തവണയും മത്സരത്തിനിറങ്ങിയ ഒആർ കേളു സീറ്റ് ഉറപ്പിച്ചാണ് മടങ്ങിയത്. യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായിരുന്ന പികെ ജയലക്ഷ്മിയെ പരാജയപ്പെടുത്തി വൻ ഭൂരിപക്ഷത്തോടെയാണ് കേളുവിന്റെ വിജയഗാഥ. നേരത്തെ പുറത്തുവന്ന പല അഭിപ്രായ സർവേകളും മാനന്തവാടിയിൽ എൽഡിഎഫ് വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു. അതേ സമയം യുഡിഎഫിന് ശക്തമായ വേരോട്ടമുള്ള പഞ്ചായത്തകളും ഇത്തവണ ഇടതിനൊപ്പം നിൽക്കുകയായിരുന്നു.
Recommended Video