വയനാടിലെ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ: അറസ്റ്റിലായ ക്ലര്‍ക്ക് സുനീഷിന് മഞ്ഞപ്പിത്തം, ആശുപത്രിയിൽ...
മാനന്തവാടി: തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന പി എം അനില്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് ബാങ്കിലെ ക്ലര്‍ക്ക് വെണ്‍മണി കുറ്റിമാക്കല്‍ സുനീഷ് (40) നെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
തുടര്‍ന്ന് സുനീഷിന് മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനമായും അനില്‍കുമാറിന്റെ ആത്മഹത്യാകുറിപ്പില്‍ മൂന്ന് പേരുടെ പേരായിരുന്നു പരാമര്‍ശിച്ചിരുന്നു. ഇതില്‍ ബാങ്ക് മുന്‍പ്രസിഡന്റ് പി വാസു ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ആരോപണവിധേയയായ ബാങ്ക് സെക്രട്ടറി പി കെ നസീമയും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയിലെ സമീപിച്ചിരിക്കുകയാണ്.
അതുകൊണ്ട് അറസ്റ്റ് ഉടനുണ്ടാവില്ല. ഇരുവര്‍ക്കുമെതിരെ നേരത്തെ തന്നെ പൊലീസ് ആത്മഹത്യാപ്രേരണാകുറ്റത്തിന് കേസെടുത്തിരുന്നു. സുനീഷിനെതിരെ പരാമര്‍ശമുണ്ടായിരുന്നെങ്കിലും പൊലീസ് പ്രേരണാകുറ്റത്തിന് കേസെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ സുനീഷ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നില്ല. സി പി എം പ്രവര്‍ത്തകര്‍ കൂടിയായ അനില്‍കുമാറിന്റെ ആത്മഹത്യയും തുടര്‍ന്ന് കണ്ടെത്തിയ രക്തം പതിപ്പിച്ച കുറിപ്പുകളും വിവാദത്തിനിടയാക്കിയിരുന്നു. അനില്‍കുമാര്‍ എഴുതിവെച്ച ആത്മഹത്യാകുറിപ്പുകള്‍ പുറത്തായതോടെയാണ് മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുന്നത്.
ആക്ഷന്‍കമ്മിറ്റി രൂപീകരിച്ച് നടപടികള്‍ ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം അനില്‍കുമാറിന്റെ കുടുംബവും പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ബാങ്ക് പ്രസിഡന്റായിരുന്ന പി.വാസുവിനെ പാര്‍ട്ടി ചുമതലകളില്‍ നിന്നും സി പി എം നേതൃത്വം ഇടപെട്ട് നീക്കം ചെയ്തിരുന്നു. പിന്നീട് ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്നും വാസു രാജി വെയ്ക്കുകയും ചെയ്തിരുന്നു.
ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പോലീസ് സ്റ്റേഷന് മുമ്പില്‍ നിരാഹാര സമരം നടത്തുമെന്ന് രണ്ട് ദിവസം മുമ്പ് അനില്‍കുമാറിന്റെ ഭാര്യ ബിന്ദു പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു. ഇതോടെയാണ് പൊലീസിന് കേസില്‍ അറസ്റ്റില്ലാതെ പറ്റില്ലെന്ന അവസ്ഥ വന്നത്. തുടര്‍ന്നാണ് സുനീഷിനെ അറസ്റ്റ് ചെയ്യുന്നത്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ സുനീഷിനെ റിമാന്റ് ചെയ്തു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ ഇയാളെ ഇപ്പോള്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്.