വയനാട് ജില്ലാ ആശുപത്രിക്ക് സംസ്ഥാനപുരസ്‌ക്കാരം: അവാര്‍ഡ് മികച്ച മലിനീകരണ നിയന്ത്രണസംവിധാനങ്ങള്‍ക്ക്
മാനന്തവാടി: വയനാട് ജില്ലാ ആശുപത്രിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സംസ്ഥാനതല പുരസ്‌ക്കാരം. മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും, അവ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന അവാര്‍ഡില്‍ മൂന്നാംസ്ഥാനമാണ് മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ ആശുപത്രിക്ക് ലഭിച്ചത്.
ബാലഭാസ്കറിന്റെ മരണം; ക്രൈം ബ്രാഞ്ച് സംഘം ലക്ഷ്മിയുടെ മൊഴിയെടുത്തു, വാഹനം ഓടിച്ചത് അർജ്ജുൻ തന്നെ...
വയനാട്ടിലെ തന്നെ പ്രമുഖ ആശുപത്രികളിലൊന്നായ ഡി എം വിംസ് മെഡിക്കല്‍ കോളജിനാണ് രണ്ടാംസ്ഥാനം. ഒന്നാംസ്ഥാനം ലഭിച്ചത് എറണാകുളം എയിംസാണ്. സംസ്ഥാനത്തുടനീളമുള്ള വന്‍കിട ആശുപത്രികളെ പിന്നിലാക്കിയാണ് വയനാട് ജില്ലാ ആശുപത്രി നേട്ടം കൈവരിച്ചത്. മലിനജലസംസ്‌കരണ സംവിധാനവും, മാലിന്യം തരംതിരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് ജില്ലാശുപത്രിയെ മാതൃകാനേട്ടത്തിന് അര്‍ഹമാക്കിയത്.
വയനാട് ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ആശുപത്രി വളപ്പില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങളായിരുന്നു അതിലൊന്ന്. നിരന്തരമായി വാര്‍ത്തകള്‍ വന്നതോടെ അധികൃതര്‍ ശക്തമായ ഇടപെടലാണ് ഇക്കാര്യത്തില്‍ നടത്തിയത്. ജില്ലാപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ മൂന്ന് വര്‍ഷം മുമ്പ ഡോക്ടര്‍മാരും, ജീവനക്കാരും സമ്പൂര്‍ണമാലിന്യ സംസ്‌ക്കരണമെന്ന ലക്ഷ്യവുമായി ഒരുമിച്ചു. ആദ്യഘട്ടത്തില്‍ മാലിന്യങ്ങള്‍ വേര്‍തിരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ബൃഹത്പദ്ധതിക്കാണ് രൂപം നല്‍കിയത്.
ഇതിന്റെ ഭാഗമായി ആശുപത്രിയിലെ വാര്‍ഡുകളിലും, ഓപ്പറേഷന്‍ തീയേറ്ററിലും തുടങ്ങി വിവിധ ഭാഗങ്ങളില്‍ ബയോമെഡിക്കല്‍-പ്ലാസ്റ്റിക്-ഭക്ഷ്യമാലിന്യങ്ങള്‍ തരംതിരിച്ച് നിക്ഷേപിക്കാനുള്ള ബക്കറ്റുകളും മറ്റും സ്ഥാപിച്ചു. മാലിന്യത്തിന്റെ സ്വഭാവം അനുസരിച്ച് വിവിധ നിറത്തിലുള്ള ബക്കറ്റുകളാണ് ഉപയോഗിച്ചത്. തുടര്‍ന്ന് മാലിന്യം വേര്‍തിരിച്ച് നിക്ഷേപിക്കാനായി രോഗികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും, അത് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.
ഇത്തരത്തില്‍ തരംതിരിച്ച് ശേഖരിക്കുന്ന ബയോമെഡിക്കല്‍ മാലിന്യം 'ഇമേജ്' എന്ന സംഘടനവഴി ആശുപത്രിയില്‍ നിന്നും നീക്കം ചെയ്തുവരുന്നു. ഭക്ഷ്യമാലിന്യങ്ങളാവട്ടെ ജില്ലയിലെ പന്നികര്‍ഷകരെത്തി ശേഖരിക്കുകയാണ് ചെയ്യുന്നത്. പ്ലാസ്റ്റിക് മാലിന്യം വിവിധ ഏജന്‍സികളുമായി സഹകരിച്ച് നീക്കം ചെയ്തുവരുന്നു. ഇതിന് പുറമെ സാനിട്ടറി നാപ്കിനുകള്‍ക്കായി നൂറോളം ബക്കറ്റുകള്‍ ടോയിലെറ്റുകളില്‍ സ്ഥാപിക്കുകയും ചെയ്തു. പേപ്പര്‍മാലിന്യങ്ങള്‍ക്കായി ഇന്‍സിനേറ്റര്‍ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ മലിന ജലം സംസ്‌കരണത്തിനുള്ള പ്ലാന്റും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. ജില്ലാശുപത്രിക്കുള്ള പുരസ്‌കാരം ലോക പരിസ്ഥിതിദിനമായ ജൂണ്‍ 05ന് തിരുവനന്തപുരത്തെ ശ്രീകാര്യത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്തി പിണറായി വിജയന്‍ സമ്മാനിക്കും.