നവദമ്പതികളുടെ കൊലപാതകം: പ്രതി വിശ്വനാഥന് റിമാന്റില്‍, ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍
മാനന്തവാടി: നവദമ്പതികളുടെ കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതി വിശ്വനാഥനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അന്വേഷണന് നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥനായ ഡി വൈ എസ് പി കെ കെ എം ദേവസ്യ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കിയ പ്രതിയെ മജിസ്ട്രേറ്റ് പി സുഷമ 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്നാണ് ആറ് ദിവസത്തേക്ക് പ്രതിയെ പോലീസിന് വിട്ടുനല്‍കിയത്. തൊണ്ടര്‍നാട് പഞ്ചായത്തിലെ കണ്ടത്തുവയല്‍ പന്ത്രണ്ടാം മൈല്‍ പുരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (27), ഭാര്യ ഫാത്തിമ (18) എന്നിവര്‍ വീടിനുള്ളില്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ ചൊവ്വാഴ്ചയാണ് പ്രതി വിശ്വനാഥന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കൃത്യം നടന്ന വീട്ടിലും, മോഷ്ടിച്ച സ്വര്‍ണ്ണം വിറ്റ കുറ്റ്യാടിയിലെ കടയിലും, വിശ്വനാഥന്റെ വീട്ടിലും പ്രാഥമിക തെളിവെടുപ്പ് നടത്തി. കൊല പാതക ത്തിനുപയോഗിച്ച ആയുധം, മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണം, മൊബൈല്‍ ഫോണ്‍, പ്രതി ധരിച്ചിരുന്ന വസ്ത്രം എന്നിവ ചൊവ്വാഴ്ച തന്നെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ പ്രതിയെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി രണ്ടില്‍ ഹാജരാക്കി. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ഇനിയും വ്യക്തമാകേണ്ടതുണ്ട്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന പ്രചരണങ്ങളെല്ലാം തന്നെ തെറ്റുന്ന തരത്തിലായിരുന്നു ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരങ്ങള്‍. സ്ഥിരം കൊലപാതകികള്‍ ഉപയോഗിക്കുന്ന വടിവാളോ, വെട്ടുകത്തിയോ ഉപയോഗിച്ചായിരിക്കും കൊല നടത്തിയതെന്നായിരുന്നു സംശയം. മാത്രമല്ല, ഒരാള്‍ തനിയെ രണ്ടുപേരെ എങ്ങനെ കൊലപ്പെടുത്തുമെന്നും സംശയമുണര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ പൊലീസ് നടത്തിയ അന്വേഷണവും ആ രീതിയില്‍ തന്നെയായിരുന്നു. തീവ്രവാദബന്ധം, രാഷ്ട്രീയപകപോക്കല്‍, ശത്രുത എന്നിങ്ങനെ എല്ലാ രീതിയിലും വിപുലമായ അന്വേഷണമായിരുന്നു പൊലീസ് നടത്തിയത്.
വിപുലമായ അന്വേഷണസംഘത്തെ നിയോഗിക്കാനുള്ള കാരണവും ഇതായിരുന്നു. 28 അംഗ ടീമിനെ നിയോഗിക്കുകയും, വിവിധ സംശയങ്ങള്‍ കേന്ദ്രീകരിച്ച് ആ രീതിയില്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞും അതുകൊണ്ട് അന്വേഷണം നടത്തി. ഓരോ ദിവസവുമുള്ള കണ്ടെത്തലുകള്‍ ശാസ്ത്രീയപഠനത്തിനും, വിശകലനങ്ങള്‍ക്കും വിധേയമാക്കിയാണ് പൊലീസ് ഓരോ ഘട്ടത്തിലും മുന്നോട്ടുപോയത്. കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് വിശ്വനാഥനിലെത്തുന്നത്. ഇതോടെ കൊല നടത്തിയതിന്റെ ഉദ്ദേശത്തിലും സ്വഭാവത്തിനും മാറ്റമുണ്ടെന്ന നിര്ണായകതീരുമാനത്തിലേക്ക് പൊലീസെത്തി. ഒളിഞ്ഞുനോട്ടക്കാരനും മോഷ്ടാവുമായ വിശ്വനാഥന് കൊലപാതകകേസുകളുമായി നേരത്തെ ബന്ധമുണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ മോഷണം ലക്ഷ്യമിട്ട് വന്ന വിശ്വനാഥന്റെ പക്കല്‍ ക്വട്ടേഷന്‍ സംഘത്തെ പോലെയോ, കൊലപാതകികളെ പോലെയോ ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ല. മറിച്ച് വേണ്ടി വന്നാല്‍ ഉപയോഗിക്കാനെന്നവണ്ണം കമ്പിവടി കൈയ്യില്‍ കരുതുകയായിരുന്നു. മോഷണശ്രമത്തിനിടെ ഉമ്മര്‍ ശബ്ദം കേട്ട് എഴുന്നേറ്റപ്പോള്‍ ക്രിമിനല്‍ സ്വഭാവം നേരത്തെയുള്ള വിശ്വനാഥന് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശാരീരിക ക്ഷമത കുറഞ്ഞവരായതിനാല്‍ ദമ്പതികള്‍ക്ക് ഒരു മല്പിടുത്തത്തിന് പോലും അവസരവുമുണ്ടായില്ല. കമ്പിവടിക്കൊണ്ട് ആവര്‍ത്തിച്ചുള്ള അടിയേറ്റതാണ് കത്തികൊണ്ടുള്ള മുറിവ് സമാനമായ രീതിയില്‍ ക്ഷതമുണ്ടായതെന്നും പറയപ്പെടുന്നു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പ്രതി പറയുന്നത് പൂര്‍ണമായി അംഗീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. പ്രതിയുടെ അറസ്റ്റ് നടന്നെങ്കിലും ഇനിയും സംശയങ്ങള്‍ ബാക്കികിടക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രതിയെ അടിയന്തരമായി കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് തീരുമാനിക്കുന്നത്. ഡി വൈ എസ് പി കെ എം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടരും. അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ മാത്രമാണ് വിശദമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കൂ.