വയനാട് പാല്‍ചുരം തിങ്കളാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കും: കണ്ണൂര്‍ ജില്ലയിലേക്കുള്ള യാത്രാക്ലേശത്തിന് അറുതിയാവും
മാനന്തവാടി: മഴക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് ഗതാഗതയോഗ്യമല്ലാതാകുകയും പിന്നീട് ആഗസ്റ്റ് 26ന് അറ്റകുറ്റപ്പണിക്കായി അടക്കികയും ചെയ്ത പാല്‍ചുരം സെപ്റ്റംബര്‍ 17 തിങ്കളാഴ്ച മുതല്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കും. വയനാട്-കണ്ണൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനചുരം റോഡായിരുന്നു ഇത്. താല്‍ക്കാലികമായി മാത്രമാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്.
എന്നാല്‍ ചുരത്തിലെ പല ഭാഗങ്ങളില്‍ വാഹനങ്ങള്‍ വളരെ ശ്രദ്ധിച്ചു കടന്നുപോയില്ലെങ്കില്‍ അപകടമുണ്ടാവാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ചുരത്തിലെ റോഡിന്റെ സംരക്ഷണഭിത്തി പല സ്ഥലത്തും തകര്‍ന്ന് പോയതിനാല്‍ റോഡിന് വീതിയും കുറവാണ്. ഇതിലേ ഒരു വാഹനത്തിന് മാത്രമേ ഇപ്പോള്‍ കടന്നുപോകാന്‍ സാധിക്കൂ. സംരക്ഷണഭിത്തി തകര്‍ന്ന സ്ഥലങ്ങളില്‍ താല്‍ക്കാലികമായി മുളകൊണ്ടാണ് സംരക്ഷണ വേലി നിര്‍മ്മിച്ചിട്ടുള്ളത്. ഈ റോഡ് ഇപ്പോഴും മണ്ണ് നിറഞ്ഞുകിടക്കുന്ന അവസ്ഥയില്‍ തന്നെയാണുള്ളത്. വലിയവാഹനങ്ങള്‍ പോകുമ്പോള്‍ പൊടിശല്യം രൂക്ഷമാണ്.
അതിശക്തമായ രീതിയില്‍ പൊടിപടലങ്ങള്‍ ഉയരുന്നതിനാല്‍ പുറകിലും മുന്‍പിലുമുള്ള വാഹനങ്ങളിലുള്ളവര്‍ക്ക് ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. ട്രയല്‍ റണ്ണിന്റെ ഭാഗമായി ഞായറാഴ്ച ഇതിലെ വാഹനങ്ങള്‍ കടത്തിവിട്ടുന്നു. ഗതാഗതയോഗ്യമാണെങ്കിലും ഇപ്പോഴും ഈ പാതിയിലൂടെയുള്ള യാത്ര ദുഷ്‌ക്കരം തന്നെയാണ്. യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു ഈ പാത താല്‍ക്കാലികമായെങ്കിയും പുനസ്ഥാപിച്ചത്. വടകര ചുരം ഡിവിഷനു കീഴില്‍ വരുന്ന പാല്‍ ചുരത്തെ ആറര കിലോമീറ്റര്‍ റോഡിന്റെ പൂര്‍ണ്ണമായും തകര്‍ന്ന മൂന്നര കിലോമീറ്റര്‍ റോഡില്‍ മാത്രമാണ് വാഹനഗതാഗതത്തിന് യോഗ്യമാക്കിയത്. പാല്‍ചുരം റോഡ് പൂര്‍ണ്ണമായും ഗതാഗത യോഗ്യമാക്കണമെങ്കില്‍ ഇനിയും മാസങ്ങളെടുക്കും.
ജെസിബിയും ടിപ്പറും ഉപയോഗിച്ച് റോഡിലെ ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്‌തെങ്കിലും ഏത് സമയത്തും മണ്ണോ പാറക്കെട്ടുകളോ ഇടിഞ്ഞ് വീഴാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സംരക്ഷണഭിത്തി നിര്‍മ്മിച്ച് റോഡ് ഗതാഗതയോഗ്യമാക്കാന്‍ കാലതാമസം വരുമെന്നതിനാല്‍ റോഡിന്റെ ഒരു ഭാഗത്തുള്ള വനപ്രദേശത്തെ കുന്ന് പല ഇടങ്ങളിലും ഇടിച്ച് നിരത്തി ബദല്‍ റോഡാണ് ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പല ഇടങ്ങളിലും മൂന്ന് മീറ്ററോളം വീതിയിലാണ് വനത്തിലെ മണ്ണിടിച്ച് നീക്കം ചെയ്ത് റോഡ് നിര്‍മ്മിച്ചത്. വയനാട് താമരശ്ശേരി ചുരത്തില്‍ നേരത്തെ ഇതേ പരീക്ഷണം നടത്തിയിരുന്നു. പാല്‍ചുരത്തിലെ പല സ്ഥലത്തും തകര്‍ന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്യുകയാണ് ചെയ്തത്.
ബ്രിട്ടന്‌റെ രണ്ട് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി കുതിച്ചു; ഐഎസ്ആർഒയ്ക്ക് ലഭിക്കുക 200 കോടി രൂപ
ആറ് ജെസിബികള്‍ ഉപയോഗിച്ച് കുന്ന് ഇടിച്ചും പാറകെട്ടുകള്‍ ഇളക്കി മാറ്റിയും ഏറെ ബദ്ധപ്പെട്ട് തന്നെയാണ് ഈ റോഡ് അടിയന്തരമായി നിര്‍മ്മിച്ചിട്ടുള്ളത്. ഞായറാഴ്ച രാവിലെ മുതല്‍ വാഹനങ്ങള്‍ പാല്‍ചുരത്തിലൂടെ ട്രയല്‍ റണ്ണിംഗ് നടത്തി. അമ്പായത്തോട് കൊട്ടിയൂര്‍ പ്രദേശത്തെ നാട്ടുകാര്‍ ഇന്നലെ ആഘോഷമായാണ് ട്രയല്‍ റണ്ണിംഗില്‍ പങ്കാളികളായത്. ലോറികളിലും മറ്റ് വാഹനങ്ങളിലുമായി ബാന്റ് മേളങ്ങളുടെ അകമ്പടിയോടെയായിരുന്നു ട്രയല്‍ റണ്ണിംഗ്. ഗതാഗതം ദുഷ്‌ക്കരമാണെങ്കിലും പാല്‍ചുരം തുറന്നതോടെ കണ്ണൂര്‍ ജില്ലയിലേക്കുള്ള യാത്രാപ്രതിസന്ധിക്ക് ഏറെക്കുറെ പരിഹാരമാവും.