വയനാട്ടില്‍ 8000 കര്‍ഷകര്‍ ജപ്തിഭീഷണിയില്‍: കുടിയിറക്കാന്‍ അനുവദിക്കില്ലന്ന് പോരാട്ടം
കല്‍പ്പറ്റ: വയനാട്ടില്‍ 8000 കര്‍ഷകര്‍ ജപ്തിഭീഷണി നേരിടുന്നുവെന്ന വാര്‍ത്ത അതീവ ഗുരുതരമായ സാഹചര്യമാണെന്നും സര്‍ഫാസി നിയമം ഉപയോഗിച്ച് കര്‍ഷകരെ കുടിയിറക്കാന്‍ അനുവദിക്കില്ലന്നും 'പോരാട്ടം' സംസ്ഥാന ഭാരവാഹികള്‍ വയനാട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാര്‍ഷിക വില തകര്‍ച്ചയും വിളനാശവും നേരിടുന്ന കര്‍ഷകര്‍ ദശകങ്ങളായി നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും കടക്കെണിക്കും ശാശ്വത പരിഹാരം കാണാന്‍ കഴിയാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക നയങ്ങളും നിലപാടുകളുമാണ് ഒരിടവേളക്ക് ശേഷം വീണ്ടും കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്.
ആസിയാന്‍ കരാര്‍ അടക്കമുള്ള കരാറുകളും ഭാമായി രണ്ടായിരത്തിന് ശേഷം 2006 വരെയുള്ള കാലയളവില്‍ ആയിരകണക്കിന് കര്‍ഷകരാണ് വയനാട്ടില്‍ മാത്രം ബാങ്ക് ചൂഷണത്തിന്റെ ഇരകളായി ആത്മഹത്യ ചെയ്തത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമരങ്ങള്‍ക്ക് പോരാട്ടം നേതൃത്വം നല്‍കും. ആത്മഹത്യയല്ല ഇതിന് പരിഹാരമെന്ന് കര്‍ഷകര്‍ തിരിച്ചറിയണം. കാര്‍ഷിക പ്രശ്‌നങ്ങളില്‍ വോട്ടിന് വേണ്ടി മാത്രം മുതല കണ്ണീര്‍ ഒഴുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിയണമെന്നും ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാനത്തുടനീളം സാധാരണക്കാര്‍ക്ക് നേരെ കുടിയിറക്കും ബലപ്രയോഗവും നടന്നുകൊണ്ടിരിക്കുകയാണ്. എറണാകുളത്തെ പ്രീത ഷാജിയുടെ വിഷയം ഇതിനുദ്ദാഹരണമാണ്.
വയനാട്ടില്‍ ആത്മഹത്യകള്‍ ആവര്‍ത്തിക്കുകയാണ്. നാല് പേര്‍ ഇതിനകം ജില്ലയില്‍ ആത്മഹത്യ ചെയ്തു. കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളണമെന്ന കര്‍ഷക സംഘടനകളുടെ ദശകങ്ങളായ ആവശ്യത്തിന് നേരെ സര്‍ക്കാരുകള്‍ കണ്ണടച്ചതിന്റെ ഫലമാണിത്. കര്‍ഷക ആത്മഹത്യകള്‍ ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. ജപ്തി നടപടികള്‍ സംസ്ഥാനത്ത് നിര്‍ത്തിവെക്കണം. ബാങ്കുകള്‍ക്ക് അമിതാധികാരം നല്‍കുന്ന സര്‍ഫാസി ആക്ട് പിന്‍വലിക്കണം. അല്ലാത്തപക്ഷം ഈ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ജനങ്ങളെ അണിനിരത്തിക്കൊണ്ട് സ്വന്തം നിലക്കും, കര്‍ഷക സംഘടനകളെ അണിനിരത്തിക്കൊണ്ട് സമരപരിപാടികള്‍ക്ക് പോരാട്ടം നേതൃത്വം നല്‍കുമെന്നും ഭാരവാഹികളായ പി പി ഷാന്റോലാല്‍, സി കെ ഗോപാലന്‍, കെ ചാത്തു എന്നിവര്‍ വ്യക്തമാക്കി.