പരിചയം ഫേസ്ബുക്കിലൂടെ... ബംഗ്ലാദേശി കാമുകൻ നാട്ടിലെത്തി, ലഭിച്ചത് ജയിൽ ശിക്ഷ,2 വർഷത്തിന് ശേഷം മടക്കം
കല്‍പ്പറ്റ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ തേടിയെത്തി, മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ ജയിലായ ബംഗ്ലാദേശ് സ്വദേശി ജുഹൈദുല്‍ഖാന് ഒടുവില്‍ നാട്ടിലേക്ക് മടക്കം. 25കാരനായ ജുഹൈദുല്‍ഖാന്‍ ബംഗ്ലാദേശില്‍ നിന്നും ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ തേടിയെത്തിയത് പാസ്‌പോര്‍ട്ടും വിസയുമില്ലാതെയായിരുന്നു. ആകെയുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് കാമുകിയെ കണ്ടെത്തിയപ്പോള്‍ ജുഹൈദുല്‍ഖാന്‍ ശരിക്കും ഞെട്ടി.
പെണ്‍കുട്ടിക്ക് പകരം അവന്‍ കണ്ടത് രണ്ട് കുട്ടികളുടെ അമ്മയെയായിരുന്നു. പിന്നീട് രേഖയില്ലാതെ മറ്റൊരു രാജ്യത്ത് താമസിച്ചതിന്റെ പേരില്‍ യുവാവിന് ലഭിച്ചത് രണ്ടുവര്‍ഷത്തെ ജയില്‍വാസം. ശിക്ഷാകാലാവധി പൂര്‍ത്തിയായിട്ടും മതിയായ രേഖകളില്ലാത്തതിനാല്‍ യുവാവിന് നാട്ടിലേക്ക് മടങ്ങാനായില്ല. പിന്നീട് രണ്ടര മാസക്കാലമായി പൊലീസ് സ്റ്റേഷനിലായിരുന്നു താമസം. ജുഹൈദുല്‍ഖാന്റെ ജീവിതം സിനിമാകഥകളെ വെല്ലുന്ന വിധത്തില്‍ ഉദ്വോഗജനകമായിരുന്നു.
ബംഗ്ലാദേശിലെ മുധുരിപ്പൂര്‍ ജില്ലയിലെ കല്‍കിനി സ്വദേശിയായ ജുഹൈദുല്‍ഖാന്‍ പെയിന്റിംഗ് ജോലിയുമായി അല്ലലില്ലാതെ ജീവിച്ചുവരികയായിരുന്നു. അച്ഛനും അമ്മയും ആറ് സഹോദരങ്ങളുമടങ്ങുന്ന കര്‍ഷകകുടുംബത്തിലെ അംഗമായിരുന്നു അവന്‍. ആറാം ക്ലാസ് വരെ പഠിച്ചു. മറ്റ് ജോലികളൊന്നും കിട്ടാതായപ്പോള്‍ പെയിന്റിംഗ് ജോലിയുമായി ജീവിച്ചുവരുന്നതിനിടെയാണ് യുവാവ് ഫെയ്‌സ്ബുക്കിലൂടെ പുതിയ വനിതാസുഹൃത്തിലെ പരിചയപ്പെടുന്നത്. വയനാട് മേപ്പാടി സ്വദേശിയായിരുന്നു ആ യുവതി.
ഇരുവരും ഹിന്ദിയിലായിരുന്നു ആശയവിനിമയം നടത്തിവന്നിരുന്നത്. ഏറ്റവുമൊടുവില്‍ നേരില്‍ കാണാമെന്നും വിവാഹം കഴിക്കാമെന്നും വരെയെത്തി അവരുടെ ബന്ധം. പെണ്‍കുട്ടി യുവാവിനെ നാട്ടിലേക്ക് ക്ഷണിച്ചു. എന്തൊക്കെ രേഖ വേണം മറ്റൊരു രാജ്യത്ത് പോകണമെന്ന് പോലും അറിയാത്ത ജുഹൈദുല്‍ ഖാന്‍ ജോലി ചെയ്തുണ്ടാക്കിയ 20,000 രൂപയുമായി 2016 മാര്‍ച്ചില്‍ കേരളത്തിലേക്ക് പുറപ്പെട്ടു. തുച്ഛമായ തുക നല്‍കി അതിര്‍ത്തികളിലുള്ള പട്ടാളക്കാരെ വശത്താക്കി ഇന്ത്യയിലെത്തി. പിന്നീട് കൊല്‍ക്കൊത്തയിലെ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ചെന്നൈ വഴി കേരളത്തിലേക്ക്.
ഷൊര്‍ണൂരില്‍ നിന്നും കോഴിക്കോട്ടേക്കും അവിടെ നിന്നും കണ്ണൂര് വരെയുമെത്തി. രണ്ടാഴ്ചക്കാലത്തെ യാത്രക്ക് ശേഷമാണ് കല്‍പ്പറ്റയിലെത്തിയത്. ഒടുവില്‍ കാത്ത് നിന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ജുഹൈദുല്‍ഖാന്‍ ശരിക്കും അമ്പരന്നു. ഫോട്ടോയില്‍ കണ്ട സുന്ദരിയായ യുവതിക്ക് പകരം വിവാഹമോചിതയായ പ്രായം കൂടിയ സ്ത്രീ. മറ്റ് പോംവഴികളില്ലാതെ വന്നപ്പോള്‍ അവരോടൊപ്പം യുവാവ് പോയി. പിന്നീട് മേപ്പാടി പൊലീസ് വിവരമറിഞ്ഞെത്തുകയായിരുന്നു.
കാണിക്കാന്‍ രേഖകളില്ലാത്തതിനാല്‍ കേസായി. കോടതിയില്‍ നിന്നും പിന്നീട് ജെയിലിലേക്ക്. അനധികൃതമായി വിദേശ പൗരനെ താമസിപ്പിച്ചതിന് യുവതിക്കെതിരെ കേസെടുത്തെങ്കിലും പിന്നീട് വെറുതെ വിട്ടു. യുവാവിനെ കോടതി രണ്ട് വര്‍ഷത്തെ തടവിന് വിധിച്ചു. പിഴയടക്കാന്‍ പണമില്ലാത്തതില്‍ പിന്നെയും കുറച്ച് കാലം കൂടി ജെയിലില്‍. ഒടുവില്‍ ജയില്‍ മോചിതനായെങ്കിലും ബംഗ്ലാദേശിലേക്ക് പോകാന്‍ രേഖകളില്ലാത്തതിനാല്‍ സാധിച്ചില്ല. അങ്ങനെയാണ് മേപ്പാടി പൊലീസിന്റെ ക്വാട്ടേഴ്‌സിലേക്കെത്തുന്നത്.
പൊലീസുകാര്‍ സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ യുവാവിന് ഭക്ഷണവും ഏര്‍പ്പാടാക്കി. ഇതിനിടയില്‍ മേപ്പാടി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.എസ് ജിതേഷിന്റെ പരിശ്രമത്താല്‍ ജുഹൈദുല്‍ഖാന് നാട്ടിലേക്ക് മടങ്ങാനുള്ള രേഖകള്‍ ശരിയാക്കുകയായിരുന്നു. ടിക്കറ്റും ഡ്രസ്സുകളും എല്ലാം പോലീസ് വക. മടങ്ങുന്നതിന് മുമ്പ് ജുഹൈദുല്‍ഖാന് പൊലീസുകാര്‍ ചേര്‍ന്ന് യാത്രയയപ്പും നല്‍കി.