വയനാടിൽ നിരവധി സര്‍ക്കാര്‍ ഓഫീസുകളും ആരോഗ്യകേന്ദ്രവും വെള്ളത്തില്‍ മുങ്ങി; ഫയലുകളും മരുന്നുകളും നശിച്ചു; കോടികളുടെ നാശനഷ്ടം
കല്‍പ്പറ്റ: കനത്തമഴയില്‍ വെള്ളം കയറി നശിച്ചവയില്‍ നിരവധി സര്‍ക്കാര്‍ ഓഫീസുകളും. പനമരം പുഴക്കരയിലെ കൃഷി അസിസ്റ്റന്റ് ഡയറകടര്‍, ഐ.സി.ഡി.എസ് ഓഫീസുകളില്‍ വെള്ളം കയറി ഫയലുകളും കമ്പ്യൂട്ടറും പൂര്‍ണ്ണമായും നശിച്ചു. രണ്ടു ഓഫീസുകളിലായി ഇരുപത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണുണ്ടായത്. 2012 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ കൃഷി അസി.ഡയറക്ടര്‍ ഓഫീസില്‍ ഇതുവരെയുള്ള എല്ലാ ഫയലുകളും വെള്ളത്തില്‍ മുങ്ങി.
ദേശീയപാത അളവെടുപ്പ്: തളിക്കുളത്ത് സംഘര്‍ഷം; പോലീസ് വാഹനത്തില്‍നിന്ന് യുവാവിനെ മോചിപ്പിച്ചു!
കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന വിലപ്പെട്ട വിവരങ്ങളും ഇ-ഫയലുകളും നഷ്ടമായിട്ടുണ്ട്. ശനിയാഴ്ച രാവിലെ വെള്ളം നേരിയ തോതില്‍ കുറഞ്ഞപ്പോള്‍ ജീവനക്കാര്‍ ഓഫീസിലെത്തിയപ്പോഴാണ് ഫയലുകളും കമ്പ്യൂട്ടറുമെല്ലാം നശിച്ച നിലയില്‍ കണ്ടെത്തിയത്. ജില്ലാ ഓഫീസ് മേധാവിയെ ജീവനക്കാര്‍ വിവരം അറിയിച്ചിട്ടുണ്ട്. ഓഫീസ് പ്രവര്‍ത്തനം സാധാരണ നിലയിലെത്താന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരും. എ.ഡി.എ ഓഫീസിലെ മൂന്ന് ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറുകളും 9 ലാപ്പ് ടോപ്പുകളും ആറ് ക്യാമറകളും വെള്ളം കയറി നശിച്ചിട്ടുണ്ട്.
ഐ.സി.ഡി. എസ് ഓഫീസിലെ കമ്പ്യൂട്ടറുകളും ഫയലുകളും വിതരണം ചെയ്യാന്‍ സൂക്ഷിച്ച കിറ്റുകളും പൂര്‍ണ്ണമായും നശിച്ചു. വെളളം കയറാന്‍ തുടങ്ങിയതോടെ അരയ്‌ക്കൊപ്പം വെള്ളത്തില്‍ ഇവിടെ എത്തിയ ജീവനക്കാര്‍ ഫയലുകളും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുമെല്ലാം ഉയരത്തിലേക്ക് മാറ്റി വെച്ചിരുന്നു. എങ്കിലും പിറ്റേദിവസം മഴകൂടിയതോടെ ഇതുവരെയില്ലാത്തവിധം കെട്ടിടം പകുതിയിലധികം വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ജില്ലയില്‍ തുടരുന്ന കനത്ത മഴയും കുറിച്യര്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ആനോത്തു പുഴയില്‍ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ പൊഴുതന പ്രാഥമിക ആരോഗ്യ കേന്ദ്രം ഒറ്റരാത്രികൊണ്ട് പൂര്‍ണ്ണമായും നശിച്ചു.
മലവെള്ളത്താല്‍ ഒറ്റപ്പെട്ടുപോയ സ്ഥാപനത്തില്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരുവാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന പത്തുലക്ഷത്തോളം വിലവരുന്ന മരുന്നുകള്‍, ലക്ഷങ്ങള്‍ വിലമതിക്കുന്ന ആശുപത്രി ഉപകരണങ്ങള്‍, വാക്‌സിനുകള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന ഐ.എല്‍.ആര്‍., ഡീപ്ഫ്രീസര്‍, ഫ്രിഡ്ജ്, കമ്പ്യൂട്ടറുകള്‍, യു.പി.എസ്.. രജിസ്റ്ററുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ ഉപയോഗശൂന്യമായി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ചുറ്റുമതില്‍, ജനല്‍ പാളികള്‍, വാതിലുകള്‍ എന്നിവയും മലവെള്ളപ്പാച്ചിലില്‍ നശിപ്പിക്കപ്പെട്ടു. ഏകദേശം 75 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ നിരവധി സ്വകാര്യ ഓഫീസുകളും ഇത്തരത്തില്‍ നശിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്കെടുത്താല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.