വയനാട്ടില്‍ അന്താരാഷ്ട്ര ചക്ക മഹോത്സവത്തിന് തുടക്കം. വിഎസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും
കല്‍പറ്റ: അന്താരാഷ്ട്ര ചക്ക മഹോത്സവത്തിന് തുടക്കമായി. ഒമ്പതു മുതല്‍ 15 വരെ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന ചക്കമഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചൊവ്വാഴ്ച മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. ചക്ക സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണ് അന്താരാഷ്ട്ര തലത്തില്‍ മേള നടക്കുന്ന പ്രത്യേകത കൂടി ഇത്തവണത്തെ പരിപാടികള്‍ക്കുണ്ട്.
അമ്പലവയല്‍ കാര്‍ഷിക വിജ്ഞാനകേന്ദ്രത്തൊടൊപ്പം കൃഷിവകുപ്പും, കാര്‍ഷിക സര്‍വകലാശാലയും ഇത്തവണ മേളയില്‍ കൈകോര്‍ക്കുന്നു. ചക്കമഹോത്സവത്തോട് അനുബന്ധിച്ച് മുന്‍വര്‍ഷത്തേത് പോലെ ഇത്തവണയും അന്താരാഷ്ട്ര സിമ്പോസിയം നടക്കും. ചക്കയുടെ ഫലപ്രദമായ ഉപയോഗത്തിനും വിപണനത്തിനുമുള്ള നൂതന സാങ്കേതിക വിദ്യകള്‍' എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയത്തില്‍ മലേഷ്യ, ശ്രീലങ്ക, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും, ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പങ്കെടുക്കും.
ചക്കവിപണിയുടെ പ്രാധാന്യം വിളിച്ചറിയിച്ചുകൊണ്ട് ചക്കകര്‍ഷകര്‍ക്കും, സംരംഭകര്‍ക്കും ഒരു പോലെ ഗുണം ചെയ്യുന്നതും, കയറ്റുമതി ലക്ഷ്യമിട്ടുള്ളതുമായ പ്രദര്‍ശനവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ചക്കയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കാനും വിപണനം ചെയ്യുന്നതിനുമായി 100ല്‍ പരം സ്റ്റാളുകളും മേളയിലുണ്ട്. 50ല്‍ പരം മികച്ച പ്ലാവിനങ്ങളുടെ ഒട്ടുതൈകള്‍ വിപണനം ചെയ്യുന്ന നഴ്‌സറികളാണ് മേളയിലെ മറ്റൊരു പ്രത്യേകത. കൂടാതെ മേളയില്‍ ചക്ക ഇനങ്ങളുടെ പ്രദര്‍ശന മത്സരവും ഒരുക്കിയിട്ടുണ്ട്.
ഏറ്റവും നല്ല ചക്ക, ചക്കയിലെ കൊത്തുപണി, ചക്ക പാചകം, ചക്ക ഫോട്ടോഗ്രാഫി എന്നീ ഇനങ്ങളിലാണ് മത്സരം. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 5000 രൂപയും, രണ്ടാം സമ്മാനമായി 2000 രൂപയും, മൂന്നാം സമ്മാനമായി 1000 രൂപയും നല്‍കും. ചക്കയുമായി ബന്ധപ്പെട്ട് ആര്‍ കെ മലയത്ത് ഒരുക്കുന്ന മാജിക് ഷോയും ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. സ്ത്രീകള്‍ക്കായി ചക്ക സംസ്‌കരണത്തില്‍ സൗജന്യ പരിശീലന ക്ലാസുകള്‍ നടക്കും.
18 കൂട്ടം ചക്ക വിഭവങ്ങളടങ്ങിയ സദ്യ മേളക്ക് കൊഴുപ്പേകും. പൂപ്പൊലി സന്ദര്‍ശിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. എം.ഐ. ഷാനവാസ് എം.പി. മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എ.മാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു, അഡ്വ.കെ.രാജന്‍, കെ.കൃഷ്ണന്‍കുട്ടി, കെ.വി. വിജയദാസ്, ജി.എസ്. ജയലാല്‍, എം. വിന്‍സന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കലക്ടര്‍ എ. ആര്‍.അയജകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.