മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എടക്കല്‍ ഗുഹ സന്ദര്‍ശിച്ചു; ക്വാറി അനുവദിക്കുന്നത് പരിഗണനയില്ല
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എടക്കല്‍ ഗുഹ സന്ദര്‍ശിച്ചു; പ്രദേശത്ത് ക്വാറി അനുവദിക്കുന്ന കാര്യം പരിഗണനയില്ല
അമ്പലവയല്‍: ചരിത്രപ്രസിദ്ധമായ എടക്കല്‍ഗുഹയില്‍ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയില്‍ ഗുഹയിലേക്ക് കല്ലുകള്‍ അടര്‍ന്നുവീണിരുന്നു. കല്ലുകള്‍ അടര്‍ന്നുവീണതിനെ തുടര്‍ന്ന് ഗുഹയിലേക്ക് സഞ്ചാരികളെ കടത്തിവിടുന്നത് താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്.
വടക്കഞ്ചേരിക്ക് ഇത്തവണ 'പൂട്ട്' വീഴും... എലിപ്പനി മരുന്നിനെതിരെ രംഗത്ത്; ഷൈലജ ടീച്ചർ ഉറച്ചുതന്നെ
ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു എടക്കല്‍ഗുഹയിലേക്ക് മന്ത്രിയുടെ സന്ദര്‍ശനം. ആര്‍ക്കിയോളജിക്കല്‍ ഡയറക്ടര്‍ ജെ.രജികുമാര്‍, ആര്‍ക്കിയോളജി കണ്‍സര്‍വേറ്റിവ് എഞ്ചിനിയര്‍ എസ്.ഭൂവേഷ് ,ചരിത്ര ഗവേഷകന്‍ എം.ആര്‍ രാഘവ വാര്യര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തംഗം ജയമുരളി,ഡി.ടി.പി.സി മാനേജര്‍ ബിജു ജോസഫ്, എടക്കല്‍ ഡി.എം.സി മാനേജര്‍ പ്രവീണ്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ചരിത്രപ്രാധാന്യമുള്ള എടക്കല്‍ ഗുഹയുടെ നൈസര്‍ഗികഭാഗം സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഗുഹാചിത്രങ്ങള്‍ ചരിത്ര സ്പന്ദനങ്ങളാണെന്നും തലമുറകളില്‍ ചരിത്രാവബോധം സൃഷ്ടിക്കാന്‍ ഇവ സംരക്ഷിക്ക പ്പെടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കല്ല് അടര്‍ന്നുവീണ സാഹചര്യവുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വിദഗ്ധസംഘം ഗുഹ പരിശോധിക്കും.
ആര്‍ക്കിയോളജിക്കല്‍ വകുപ്പ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഭാവിയില്‍ സഞ്ചാരികളെ പ്രവേശിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. കൂടാതെ എടക്കല്‍ ഗുഹയുടെ പരിസര പ്രദേശങ്ങളില്‍ ക്വാറി അനുവദിക്കുന്ന കാര്യം നിലവില്‍ പരിഗണനയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വയനാടിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ പ്രമുഖസ്ഥാനമാണ് എടക്കല്‍ ഗുഹക്കുള്ളത്. ജില്ലയില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്.
അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന എടക്കല്‍ഗുഹയില്‍ ചരിത്രാന്വേഷകരും, ചരിത്രവിദ്യാര്‍ത്ഥികളും പഠനത്തിനായും എത്താറുണ്ട്. ഗുഹാമുഖത്ത് കല്ല് അടര്‍ന്നുവീണതോടെ പ്രദേശത്തിന്റെ പാരിസ്ഥിതിക സംതുലിതാവസ്ഥ സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.