പഞ്ചാരക്കൊല്ലിയിലുണ്ടായത് വന്‍ ഉരുള്‍പൊട്ടല്‍; അപകടസാധ്യത കണക്കിലെടുത്ത് 200 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു
മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിലെ പിലാക്കാവ് പഞ്ചാരക്കൊല്ലിയിലുണ്ടായത് വന്‍ ഉരുള്‍പൊട്ടല്‍. നേരത്തെ കുറിച്യര്‍മലയിലും മക്കിമലയിലുമുണ്ടായ ഉരുള്‍പൊട്ടലിന് സമാനമായിരുന്നു പഞ്ചാരക്കൊല്ലിയിലേത്. ആറ് വീടുകളാണ് ഇവിടെ പൂര്‍ണമായി ഒലിച്ചുപോയത്.
മുണ്ടൂര്‍ ചന്ദ്രന്‍, വാഴപ്പള്ളിക്കുന്നേല്‍ ചന്ദ്രന്‍, സി കെ മണി, താളുമൂട്ടില്‍ അമ്മിണി, ചെറുകാട്ടില്‍ സുനിത, ചെറുകാട്ടില്‍ പ്രഭു എന്നിവരുടെ വീടുകളാണ് ഒലിച്ചുപോയത്. അപകട സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ ഇവിടെയുണ്ടായിരുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാനായത് മൂലമാണ് വന്‍ദുരന്തം ഒഴിവായത്. കല്ലും മണ്ണും ഒഴുകി പ്രദേശത്തെ ഏക്കറ് കണക്കിന് വയലുകളാണ് നികന്നത്.

പശുക്കളും ആടുകളുമുള്‍പ്പെടെ നിരവധി വളര്‍ത്തുമൃഗങ്ങളും മണ്ണിനടിയില്‍പ്പെട്ടു. പ്രദേശത്ത് വീണ്ടും ഉരുള്‍പൊട്ടാനുള്ള സാധ്യത കണക്കിലെടുത്ത് ഇരുനൂറോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു വന്‍ശബ്ദത്തോടെയുള്ള ഉരുള്‍പൊട്ടല്‍. ആദിവാസികളെ പുനരധിവസിപ്പിച്ചിട്ടുള്ള പ്രിയദര്‍ശിനി എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള വനത്തിലാണ് ഉരുള്‍പൊട്ടിയത്.
വന്‍മരങ്ങളുള്‍പ്പെടെ കടപുഴകി കിലോമീറ്ററുകള്‍ താഴേക്കെത്തി. മലവെള്ള ത്തിനൊപ്പം കൂറ്റന്‍കല്ലുകളും മണ്ണും ഒലിച്ചിച്ചെത്തി. നിമിഷങ്ങള്‍ക്കകം വീടുകള്‍ തകര്‍ന്നു. ഇവയുടെ അവശിഷ്ടങ്ങള്‍പോലും കാണാന്‍ സാധിക്കാത്ത അവസ്ഥയാണ്. പകല്‍ മൂന്നോടെ വീടുകള്‍ക്ക് മുകളില്‍ വനത്തില്‍ മണ്ണിടിച്ചിലിന്റെ സാധ്യതകള്‍ ഉണ്ടായിരുന്നു.

വൈകിട്ട് ആറോടെ പത്തോളം കൂടുംബങ്ങളെ ദുരിതാശാസ ക്യാമ്പിലേക്ക് മാറ്റി. രണ്ട് മണിക്കൂറിനകം ഉരുള്‍പൊട്ടി വീടുകള്‍ നാമാവശേഷമായി. ഉരുള്‍പൊട്ടലില്‍ സമീപത്തെ മറ്റുനാല് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഉരുള്‍പൊട്ടുന്ന ശബ്ദംകേട്ട് ആളുകള്‍ എത്തുമ്പോഴേക്കും മലവെള്ളം അതിശക്തമായി ഒലിച്ചെത്തിയിരുന്നു.
പൊലീസും ഫയര്‍ഫോഴ്സും സ്ഥല ത്തെത്തിയെങ്കിലും വീടുകളില്‍ ആളുക ളില്ലാതി രുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ ആവശ്യമായി വന്നില്ല. തുടര്‍ന്നും ഉരുള്‍പൊട്ടാലുള്ള സാധ്യത കണക്കിലെടുത്ത് സമീപത്തെ കുടുംബങ്ങളെ രാത്രിയില്‍ തന്നെ മാറ്റി. കഴിഞ്ഞ എട്ടിന് ഈപ്രദേശത്തോട് ചേര്‍ന്ന് പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളില്‍ മലയില്‍ മണ്ണിടിഞ്ഞ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അന്ന് രാത്രിയില്‍ ആളുകള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
ദുരന്തത്തിന്റെ നടുക്കം മാറാതെ അമ്മിണി; എല്ലാം നഷ്ടപ്പെട്ട് ആറ് കുടുംബങ്ങള്‍ പഞ്ചാരക്കൊല്ലി നിവാസികള്‍ക്ക് ഇപ്പോഴും നടുക്കം മാറിയിട്ടില്ല. മുന്‍കരുതല്‍ നടപടിയെന്നവണ്ണം മാറ്റിപാര്‍പ്പിച്ചത് കൊണ്ട് മാത്രമാണ് ജീവനഹാനിയുണ്ടാവാതിരുന്നത്. അയല്‍വാസിയായ അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ നില്‍ക്കുമ്പോഴാണ് ഭീകരമായ ശബ്ദം അമ്മിണി കേള്‍ക്കുന്നത്.
അത് തന്റേയും അയല്‍വാസികളായ അഞ്ച് പേരുടെയും വീടും സ്ഥലവുംഒലിച്ചുപോകുന്നതാണെന്ന് അപ്പോഴും അവരറിഞ്ഞില്ല. ആ സമയത്ത് അബ്ദുള്ളയുടെ വീട്ടിലുണ്ടായിരുന്നവരെല്ലാം ഇറങ്ങിയോടി. താളുമൂട്ടില്‍ അമ്മിണിയുടെ ഭര്‍ത്താവ് മണി നേരത്തെ ക്യാന്‍സര്‍ ബാധിച്ച് മരിച്ചതാണ്. നാല് മക്കളാണിവര്‍ക്ക്. ഒരു മകള്‍ മാത്രമാണ് കൂടെയുള്ളത്. കൂലിപ്പണിയായിരുന്നു ജീവിതമാര്‍ഗം.
ജീവിത കാലമത്രയും കൂലിപ്പണിയെടുത്ത് സമ്പാദിച്ച പത്ത് സെന്റ് സ്ഥലവും വീടുമാണ് ഒറ്റരാത്രി കൊണ്ട് ഒന്നും അവശേഷിപ്പിക്കാതെ ഒലിച്ചുപോയത്. മുണ്ടൂര്‍ ചന്ദ്രന്‍, വാഴപ്പള്ളിക്കുന്നേല്‍ ചന്ദ്രന്‍, സി കെ മണി, ചറുകാട്ടില്‍ സുനിത, ചെറുകാട്ടില്‍ പ്രഭു എന്നിവരുടെ വീടുകളും ഇതൊടൊപ്പം ഒലിച്ചുപോയി. അമ്മിണിയുടേതിന് സമാനമായിരുന്നു ഇവരുടേയും ജീവിതം. തിരികെ പിടിക്കാനാവാതെ എല്ലാം നഷ്ടമായിട്ടും അത് വിശ്വാസിക്കാനാവാത്ത അവസ്ഥയിലാണിവര്‍. ആശ്വസിപ്പിക്കാന്‍ പലരും എത്തിയെങ്കിലും അവരുടെ മുഖത്ത് എന്താണ് സംഭവിച്ചെന്നറിയാത്ത ഒരു നിസംഗത മാത്രമാണ് ബാക്കിയാവുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications