എൽഡിഎഫിന് കനത്ത തിരിച്ചടി; വയനാട്ടിൽ രണ്ട് പഞ്ചായത്തുകൾ പോകും, സ്വതന്ത്രർ എൽഡിഎഫ് വിടുന്നു!
കല്‍പ്പറ്റ: വയനാട്ടില്‍ സ്വതന്ത്ര ജനപ്രതിനിധികള്‍ എല്‍ ഡി എഫ് വിടുന്നു. രണ്ട് പഞ്ചായത്തുകളിലെ ഭരണം നഷ്ടമായേക്കും. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച് പിന്നീട് മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എ.എം. നജീം ദിവസങ്ങള്‍ക്ക് മുമ്പ് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന എം.പി.നൗഷാദും രാജിവെച്ചത്.
നൗഷാദും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച വ്യക്തിയാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച നജീമിനെ ഭരണം പിടിക്കാന്‍ വേണ്ടി മാത്രമായിരുന്നു സി.പി.എം പ്രസിഡന്റാക്കിയത്. എന്നാല്‍ അതിന് ശേഷം ഭരണസമിതിയിലടക്കം പാര്‍ട്ടി നേതാക്കളുടെ ഇടപെടല്‍ സ്വതന്ത്ര ജനപ്രതിനിധികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു. ജനാധിപത്യരീതിയില്‍ വിജയിച്ച ജനപ്രതിനിധികള്‍ക്ക് മേല്‍ പാര്‍ട്ടി നേതാക്കള്‍ അമിത ഇടപെടല്‍ നടത്തുന്നതാണ് പ്രധാന പ്രശ്‌നം.

മുട്ടില്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ ഡി എഫ് അധികാരം നിലനിര്‍ത്തിയിരുന്നത് ഈ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിന്റെ പിന്‍ബലത്തിലായിരുന്നു. രണ്ട് പേരും മുന്നണി വിട്ട് രാജി സമര്‍പ്പിച്ചതോടെ മുട്ടില്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകളിലെ ഭരണം എല്‍ ഡി എഫിന് നഷ്ടമായേക്കും. എ.എം. നജീമിന്റെ രാജി എല്‍ ഡി എഫില്‍ വലിയ ചര്‍ച്ചക്ക് വഴിതെളിച്ചിരുന്നു. ഇതിന് പിന്നാലെ എം.പി.നൗഷാദും രാജിവെച്ചത് ഇടതുമുന്നണിയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
പാര്‍ട്ടി നേതാക്കള്‍ ഭരണകാര്യങ്ങള്‍ അനാവശ്യമായി ഇടപെടുന്നുവെന്നും സ്വതന്ത്ര ജനപ്രതിനിധികളായിട്ട് പോലും ആ നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന് കാണിച്ചുമാണ് സ്വതന്ത്ര ജനപ്രതിനിധികള്‍ രാജിവെച്ചതെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തരിയോട് ഗ്രാമപഞ്ചായത്തിലും സമാനരീതിയിലുള്ള വിഷയങ്ങളുണ്ടെന്നാണ് ലഭിക്കുന്ന സൂചന. യു ഡി എഫിലെ അസ്വാരസ്യം മൂലം ലീഗ് അംഗത്തിന്റെ പിന്തുണയോടെയാണ് ഇവിടെ എല്‍ ഡി എഫ് ഭരിക്കുന്നത്.
ഈ ലീഗ് അംഗം കളം മാറിയാല്‍ ഇവിടെയും ഭരണം നഷ്മാകും. സീറ്റ് വീതം വെപ്പ് സംബന്ധിച്ച് കല്‍പ്പറ്റ നഗരസഭയിലും, മറ്റ് ചില പഞ്ചായത്തുകളിലും നേരത്തെ തന്നെ എല്‍ ഡി എഫിലെ പ്രധാനകക്ഷികള്‍ തമ്മില്‍ കലഹങ്ങള്‍ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് പഞ്ചായത്തുകളില്‍ എല്‍ ഡി എഫിന് ഭൂരിപക്ഷം നഷ്ടമാവുന്നത്.












Click it and Unblock the Notifications