ഉരുള്‍പൊട്ടലുണ്ടായ മക്കിമലയിലും താല്‍ക്കാലിക എല്‍പി സ്‌കൂള്‍ സജ്ജമായി; വര്‍ണചുവരുകളൊരുക്കി കൂട്ടായ്മ; അധ്യയനം ഉടന്‍
മാനന്തവാടി: ശക്തമായ മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ മക്കിമലയിലും താല്‍ക്കാലിക എല്‍ പി സ്‌കൂളൊരുക്കുന്നു. മക്കിമല ഗവ. എല്‍ പി സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയില്‍ സാങ്കേതിക വിഭാഗം കെട്ടിടം പഠനയോഗ്യമല്ലെന്ന് സാക്ഷ്യപ്പെടുത്തിയതോടെയാണ് താല്‍ക്കാലിക സ്‌കൂള്‍ സംവിധാനമേര്‍പ്പെടുത്താന്‍ തീരുമാനമായത്. ഗ്രാമപഞ്ചായത്ത് അധികൃതരും വകുപ്പ് മേധാവികളും നാട്ടുകാരും നടത്തിയ പരിശ്രമത്തിനൊടുവിലാണ് പുതിയ സംവിധാനമേര്‍പ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനത്തിലെത്തിയത്. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ കുറിച്യര്‍മലയിലെ സ്‌കൂള്‍ മേല്‍മുറിയിലെ മദ്രസയിലേക്ക് താല്‍ക്കാലികമായി മാറ്റിയിരുന്നു.
താല്‍ക്കാലികമായി ഒരുക്കിയ മക്കിമല ഗവ. എല്‍ പി സ്‌കൂളിന്റെ ചുവരുകളില്‍ ചിത്രം വരക്കുന്നു
മേല്‍മുറിയില്‍ 72 മണിക്കൂര്‍ കൊണ്ട് താല്‍ക്കാലിക സ്‌കൂള്‍ സംവിധാനമേര്‍പ്പെടുത്തിയ അതേ കൂട്ടായ്മയും, മറ്റ് സംഘടനകളും ഒരുമിച്ച് ചേര്‍ന്നുതന്നെയാണ് മക്കിമല എല്‍ പി സ്‌കൂള്‍ താല്‍ക്കാലിക സംവിധാനത്തില്‍ പുനര്‍നിര്‍മ്മിക്കുന്നത്. യോഗ്യമല്ലാതായ കെട്ടിടത്തിന് പകരമായി മദ്രസ കെട്ടിടവും സമീപത്തുള്ള വന സംരക്ഷണ സമിതി വായനശാലക്കായി വിട്ടുകൊടുത്ത കെട്ടിടവും സ്‌കൂള്‍ ഓഫീസ് റൂമും താല്കാലികമായി ഉപയോഗപ്പെടുത്തി സ്‌കൂള്‍ പുനര്‍നിര്‍മിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ ഇവിടെ അധ്യയനം ആരംഭിക്കും.
പെട്രോൾ വില സർവ്വകാല റെക്കോർഡിൽ... 86.25 രൂപ! ഈ കണക്ക് ഞെട്ടിക്കും... മോദിഭരണത്തില്‍ സംഭവിച്ചത്
പഴയ കെട്ടിടം ഉപയോശൂന്യമാണെന്ന് കണ്ടതോടെ പുതിയൊരിടത്ത് സ്‌കൂള്‍ ആരംഭിക്കുകയെന്നത് പഞ്ചായത്തിനെയും നാട്ടുകാരെയും സംബന്ധിച്ച് ശ്രമകരമായ കാര്യമായിരുന്നു. ഇതാണ് എല്ലാവരും ഒരുമിച്ച് പ്രാവര്‍ത്തികമാക്കുന്നത്. ചുമരുകളില്‍ വര്‍ണചിത്രങ്ങളൊരുക്കിയും കാര്‍ട്ടൂണുകള്‍ വരച്ചും സ്‌കൂളിന്റെ അതേ അന്തരീക്ഷം തന്നെയാണ് പുതിയ സ്ഥലത്തും മേല്‍മുറി എല്‍.പി.സ്‌കൂള്‍ കൂട്ടായ്മയും തലപ്പുഴ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളും മറ്റ് സന്നദ്ധ സംഘടനകളും ചേര്‍ന്നൊരുക്കിയിട്ടുള്ളത്.