ആദിവാസി വിദ്യാര്‍ത്ഥിനികളെ ഊട്ടിയില്‍കൊണ്ടുപോയി പീഡിപ്പിച്ചു: കോഴിക്കോട് സ്വദേശികൾ അറസ്റ്റിൽ
മാനന്തവാടി: ആദിവാസി വിദ്യാര്‍ത്ഥിനികളെ ഊട്ടിയില്‍കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വളയം തൊണ്ടിയില്‍ പി റിജു(32), കുറ്റ്യാടി മുള്ളമ്പത്ത് കൂട്ടായി ചാലില്‍ അമല്‍(26) എന്നിവരാണ് അറസ്റ്റിലായത്. മാനന്തവാടി സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി വൈ എസ് പി കെ പി കുബേരന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
പ്രതികള്‍ കൂത്തുപറമ്പ് നരവൂരില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തുവരികയായിരുന്നു. ബലാത്സംഗം, പീഡനശ്രമം, പോക്സോ, തട്ടിക്കൊണ്ടുപോകല്‍, പട്ടികജാതി പട്ടിക വര്‍ഗ അതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. മാനന്തവാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എസ്റ്റേറ്റിലെ താമസക്കാരായ 17 കാരിയും, പതിനാല്കാരിയുമായ രണ്ട് വിദ്യാര്‍ത്ഥിനികളെയാണ് ഊട്ടിയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച് പ്രതികള്‍ പീഡിപ്പിച്ചത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായും, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായുമാണ് പരാതി. കഴിഞ്ഞ ജൂണ്‍ 24ന് പ്രതിയായ റിജുവിന്റെ ഫോണില്‍ നിന്നും വന്ന മിസ്ഡ്‌കോളില്‍ നിന്നായിരുന്നു തുടക്കം. മിസ്ഡ്‌കോള്‍ വന്ന നമ്പര്‍ പെണ്‍കുട്ടി തിരിച്ചുവിളിച്ചതോടെയാണ് ഇവര്‍ തമ്മിലുള്ള ബന്ധം വളരുന്നത്. പിന്നീട് കൂട്ടുകാരിയായ 14കാരിയെയും പരിചയപ്പെട്ടു.
ഈ പെണ്‍കുട്ടിയെയെ റിജു മറ്റൊരുപ്രതിയായ അമലിന് പരിചയപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് നിരന്തര ഫോണ്‍ വിളികളായി. ഒടുവില്‍ ജൂലൈ 16നാണ് പെണ്‍കുട്ടികള്‍ താമസിച്ചു വന്നിരുന്ന എസ്റ്റേറ്റിലെത്തിയ റിജുവും അമലും ഇരുവരേയും കാറില്‍ കയറ്റി ഊട്ടിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. ഊട്ടിയിലെ ലോഡ്ജില്‍ മുറിയെടുത്ത ശേഷം 17കാരിയെ പീഡിപ്പിച്ചതായും, 14കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായുമാണ് മൊഴി.
തുടര്‍ന്ന് പിറ്റേദിവസം ഇരുവരേയും ഗൂഡല്ലൂരില്‍ കൊണ്ടുവിട്ട ശേഷം പ്രതികള്‍ കാറില്‍ കടന്നുകളയുകയുമായിരുന്നു. പെണ്‍കുട്ടികള്‍ നല്‍കിയ പ്രതികളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് യുവാക്കള്‍ കുടുങ്ങിയത്. ഒരാഴ്ച്ചയോളം ഇരുവരും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ബംഗളൂരിലും ഒളിവില്‍ താമസിച്ചു. പിടിയിലാകുമെന്ന് ഉറപ്പായതോടെ പ്രതികള്‍ കേസ് അന്വേഷിക്കുന്ന എസ്എംഎസ് ഡി വൈ എസ് പി കെ പി കുബേരന്‍ നമ്പൂതിരി മുമ്പാകെ കീഴടങ്ങുകയായിരുന്നു. കല്‍പ്പറ്റയിലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. തുടരന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ കാറ് കസ്റ്റഡിയിലെടുക്കുമെന്നും ഡി വൈ എസ് പി പറഞ്ഞു.