ഹര്‍ത്താല്‍ പ്രതീതിയുണര്‍ത്തി പണിമുടക്ക്; കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു; വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല
കല്‍പ്പറ്റ: മോട്ടോര്‍ വാഹന ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മോട്ടോര്‍ വ്യവസായ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ദേശീയ മോട്ടോര്‍ വാഹനപണിമുടക്ക് വയനാടില്‍ ഹര്‍ത്താല്‍ പ്രതീതിയുണര്‍ത്തി. വയനാട്ടിലെ പ്രധാന നഗരങ്ങളിലെയെല്ലാം കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങള്‍ വിരലിലെണ്ണാവുന്നത് മാത്രമാണ് നിരത്തിലിറങ്ങിയത്.
സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ തടയുമെന്ന വാര്‍ത്ത പരന്നതാണ് ഇതിന് കാരണം. ജില്ലയിലെ സ്‌കൂളുകളൊന്നും ഇന്നലെ പ്രവര്‍ത്തിച്ചില്ല. കെ എസ് ആര്‍ ടി സി സര്‍വ്വീസുകളും ഇന്നലെ തീരെ കുറവായിരുന്നു. സമരത്തിനെതിരായിരുന്ന ബി എം എസ് അനുഭാവികളൊഴിച്ച് ഇന്നലെ കെ എസ് ആര്‍ ടി സിയില്‍ ആരും ജോലിക്ക് ഹാജരായിരുന്നില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നെങ്കിലും ഹാജര്‍ നില വളരെ കുറവായിരുന്നു.
സമരാനുകൂലികള്‍ ജില്ലയിലെ മിക്ക ടൗണുകളിലും പ്രകടനം നടത്തി. അതേസമയ, വാഹനങ്ങള്‍ തടയുകയോ ക്രമസമാധാനപ്രശ്‌നങ്ങളോ ഉണ്ടാക്കിയില്ല. ജില്ലയിലെ മിക്ക ഗ്രാമങ്ങളിലും സാധാരണപോലെ തന്നെ കടകള്‍ തുറന്നിരുന്നു. സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി തുടങ്ങിയ ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം തന്നെ പണിമുടക്കിന്റെ ഭാഗമായി വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചിരുന്നു. എന്നാല്‍ ഹര്‍ത്താല്‍ജിനത്തിലേത് പോലുള്ള വഴിതടയല്‍ ജില്ലയില്‍ ഒരിടത്തുമുണ്ടായില്ല.