വയനാട്ടിലെ റോഡുകളിൽ നടുവൊടിയും യാത്ര: ദേശീയപാതലിടക്കം ഗതാഗതം ദുഷ്‌ക്കരം
കല്‍പ്പറ്റ: വയനാട്ടിലെ ഭൂരിഭാഗം റോഡുകളിലും നടുവൊടിയും യാത്ര. കനത്തമഴയില്‍ വെള്ളം കുത്തിയൊലിച്ചാണ് ജില്ലയിലെ ഭൂരിഭാഗം റോഡുകളും തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും റോഡുകളെല്ലാം തന്നെ ശോചനീയാവസ്ഥയിലാണ്. തകര്‍ന്ന റോഡുകളില്‍ ദേശീയപാതയും ഉള്‍പ്പെടുന്നു. കല്‍പ്പറ്റ-പടിഞ്ഞാറത്തറ, മാനന്തവാടി-നിരവില്‍പുഴ, മണിയങ്കോട്-പുളിയാര്‍മല, തെക്കുംതറ-കോട്ടത്തറ എന്നിങ്ങനെ നിരവധി റോഡുകളാണ് ഗതാഗതം ദുഷ്‌ക്കരമാവും വിധം തകര്‍ന്നിരിക്കുന്നത്. ഇതില്‍ ഏറ്റവും ദുരിതം കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡിലൂടെയുള്ള യാത്രയാണ്.
യുവ ഐപിഎസ് ഉദ്യോഗസ്ഥൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില അതീവ ഗുരുതരം
പൂര്‍ണമായി റീടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കേണ്ട ഈ റോഡ് മഴക്ക് മുന്നോടിയായി രണ്ട് തവണ അറ്റകുറ്റപ്പണി നടത്തിയിരുന്നു. നാട്ടുകാരും കര്‍മ്മസമിതിയും ശക്തമായി സമരപരിപാടികള്‍ നടത്തിയതിന്റെ ഫലമായാണ് ഈ റോഡ് മഴക്ക് മുന്നോടിയായി അറ്റകുറ്റപ്പണി നടത്തിയത്. കല്‍പ്പറ്റയില്‍ നിന്നും പടിഞ്ഞാറത്തറ റോഡിലൂടെ യാത്ര തുടങ്ങിയാല്‍ എം എല്‍ എ ഓഫീസിന് മുന്നിലെത്തിയാല്‍ ഗതാഗതം ദുഷ്‌ക്കരമായി തുടങ്ങും. ഇവിടെ റോഡ് പൂര്‍ണമായി തകര്‍ന്ന് ഉരുളന്‍കല്ലുകള്‍ പൊന്തിനില്‍ക്കുകയാണ്.
മഴവെള്ളം റോഡിലൂടെ കുത്തിയൊലിച്ച് പോയതിനെ തുടര്‍ന്ന് കല്ലുകള്‍ പൂര്‍ണമായി ഇളകി റോഡില്‍ ചിതറിക്കിടക്കുകയാണ്. ഇരുചത്രവാഹനങ്ങള്‍ക്ക് പോലും ഈ റോഡിലൂടെയുള്ള യാത്ര ദുഷ്‌ക്കരമായി കഴിഞ്ഞു. പലരും കുഴിയില്‍ വീഴുന്നതും പതിവ് കാഴ്ചയാണ്. ബാണാസുര സാഗര്‍ അണക്കെട്ട്, കര്‍ലാട് തടാകം തുടങ്ങിയ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള വഴി കൂടിയാണിത്. കല്‍പ്പറ്റ ചുങ്കം ജഗ്ഷന്‍, ഫാത്തിമ ആസ്പത്രിക്ക് സമീപം, വെയര്‍ഹൗസ്, അപ്പണവയല്‍, പുഴമുടി, വെങ്ങപ്പള്ളി പഞ്ചാബ്, പിണങ്ങോട്, കാവുംമന്ദം എന്നീ സ്ഥലങ്ങളിലാണ് റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുന്നത്.
മണിയങ്കോട്-പുളിയാര്‍മല റോഡിന്റെ സ്ഥിതിയും ദയനീയമാണ്. കുഴികള്‍ രൂപപ്പെട്ടതിനാല്‍ കാല്‍നടയാത്ര പോലും ഇതിലെ ദുഷ്‌ക്കരമായി കഴിഞ്ഞു. മാനന്തവാടി-നിരവില്‍പ്പുഴ റോഡിലൂടെയുള്ള യാത്രയും മറിച്ചല്ല. മുട്ടിന് മുട്ടിനുള്ള കുഴികള്‍ ചാടി വേണം കുറ്റ്യാടി ചുരത്തിലെത്താന്‍. മഴക്കെടുതി ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ട പ്രദേശമായ കോട്ടത്തറ-തെക്കുംതറ റോഡും പാടെ തകര്‍ന്നുകഴിഞ്ഞു. മഴക്കെടുതിയുടെയും ദുരിതാശ്വാസത്തിന്റെയും പേരില്‍ റോഡ് അറ്റകുറ്റപ്പണി നടത്താനുള്ള നീക്കങ്ങളൊന്നും നിലവില്‍ നടക്കുന്നില്ല. റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.