കല്‍പ്പറ്റ ബൈപ്പാസില്‍ മാലിന്യം കുന്നുകൂടുന്നു: പ്രദേശവാസികള്‍ ദുരിതത്തില്‍
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയിലെ മാലിന്യങ്ങള്‍ കല്‍പ്പറ്റ ബൈപ്പാസ് റോഡിലെ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മത്സ്യ-മാംസ മാര്‍ക്കറ്റില്‍ കൂട്ടിയിടുന്നത് പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായി മാറുന്നു. ടൗണില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും നഗരസഭയിലെ ഹരിത കര്‍മ്മ സേനയാണ് നിലവില്‍ മാലിന്യം ശേഖരിക്കുന്നത്. ഈ മാലിന്യങ്ങള്‍ തരംതിരിക്കാനാണെന്ന പേരിലാണ് ബൈപ്പാസിലെ മാര്‍ക്കറ്റില്‍ സംഭരിച്ചിരിക്കുന്നത്.
മാര്‍ക്കറ്റില്‍ ശേഖരിച്ച മാലിന്യങ്ങള്‍ തരംതിരിക്കല്‍ പ്രവൃത്തി നടക്കുന്നില്ലെന്ന് മാത്രമല്ല, മാലിന്യം മാര്‍ക്കറ്റിന്റെ മുറ്റത്തും, പരിസരപ്രദേശങ്ങളിലേക്കും വ്യാപിച്ച് ജനങ്ങള്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. മാലിന്യസംസ്‌ക്കരണത്തില്‍ കല്‍പ്പറ്റ നഗരസഭാ ഭരണസമിതി പരാജയപ്പെട്ടതിന്റെ ഒടുവിലത്തെ ഉദ്ദാഹരണം മാത്രമാണിത്. തുംകൂര്‍ മോഡലില്‍ നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന് ഒന്നേകാല്‍ കോടി മുടക്കിയാണ് യു.ഡി.എഫ് ഭരണസമിതി വെള്ളാരംകുന്നില്‍ ആധുനിക മാലിന്യസംസ്‌കാരണ പ്ലാന്റ് നിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍ ഇവിടെ മാലിന്യം സംസ്‌കരിക്കാനുള്ള നടപടി ഇതുവരെയും സ്വീകരിക്കാന്‍ ഭരണസമിതി തയ്യാറായിട്ടില്ല. നിലവില്‍ ലക്ഷങ്ങള്‍ മുടക്കി ബൈപ്പാസില്‍ നിര്‍മ്മിച്ച് ഉദ്ഘാടനം കാത്ത് കഴിയുന്ന മത്സ്യമാംസ മാര്‍ക്കറ്റിലാണ് മാലിന്യം വേര്‍തിരിക്കുന്നത്. ഇവിടെയാണ് ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് ദുരിതമായി മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുന്നത്.
ഇടതുനഗരസഭ ഭരണമേറ്റെടുത്തതിന്റെ ആവേശത്തില്‍ നഗരസഭയിലെ ആരോഗ്യവകുപ്പിനെ ഉപയോഗിച്ച് വ്യാപക റെയ്ഡ് നടത്തിയിരുന്നു. റോഡരുകില്‍ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങളില്‍ നിന്ന് വിലാസം നോക്കി വരെ പിഴ ഈടാക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി ഭരിക്കുന്ന ബാങ്കിനും ഇത്തരത്തില്‍ പിഴ ഈടാക്കിയതോടെ റെയ്‌ഡെന്ന പ്രഹസനം നഗരസഭക്ക് സമ്മര്‍ദ്ദം മൂലം നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. പിന്നീടും മാലിന്യവുമായി ബന്ധപ്പെട്ട് നഗരസഭയുടെ ഭാഗത്ത് നിന്നും വീഴ്ചകളുണ്ടായി.
നഗരസഭയിലെ റിസോര്‍ട്ടുകളില്‍ നിന്നും സ്വകാര്യ മെസ് ഹൗസുകളില്‍ നിന്നുമുള്ള മാലിന്യം നഗരസഭ ചെലവില്‍ കുഴിച്ചുമൂടുന്നത് ചിത്രങ്ങള്‍ സഹിതം പുറത്തുവന്നത് ഭരണസമിതിക്ക് ഇരുട്ടടിയായിരുന്നു. കല്‍പ്പറ്റ ബൈപ്പാസില്‍ ശ്മശാനത്തിന് സമീപമാണ് സ്വകാര്യവാഹനങ്ങളില്‍ വന്‍തോതില്‍ മാലിന്യങ്ങള്‍ കൊണ്ടു പോയി തള്ളിയത്. പ്രകൃതിരമണീയമായ ബൈപ്പാസ് റോഡരുകില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതിന് പകരം അത് സ്വന്തം ചിലവില്‍ കുഴിച്ചുമൂടിയ നഗരസഭയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമുയര്‍ന്നിരുന്നു.
വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി റോഡോരത്ത് നട്ട തൈകള്‍ അടക്കം മൂടുന്ന വിധത്തിലും അന്ന് മാലിന്യം റിസോര്‍ട്ടുകളും മെസ് ഹൗസുകളും മാലിന്യങ്ങള്‍ തള്ളി. പതിനഞ്ചാം ഡിവിഷന്‍ കുട്ടിക്കുന്നിലും പരിസരത്തുമുള്ള റിസോര്‍ട്ടുകളില്‍ നിന്നുള്ള മാലിന്യമാണഇങ്ങനെ കൂട്ടത്തോടെ തള്ളുന്നതെന്ന് വ്യക്തമായ തെളിവുണ്ടായിട്ടും നടപടിയെടുക്കാന്‍ നഗരസഭ അധികൃതര്‍ക്ക് സാധിച്ചില്ല. എല്‍.ഡി.എഫ് ഭരണസമിതി അധികാരത്തില്‍ വന്നതോടെ നഗരസഭയിലാകെ മാലിന്യം കുന്നുകൂടുകയാണ്. മുന്‍ യു.ഡി.എഫ് ഭരണസമിതി കൊണ്ടുവന്ന വീടുകളില്‍ നിന്ന് മാലിന്യം നേരിട്ട് കലക്ട് ചെയ്യുന്ന ഹരിതസേനയെയും വെള്ളാരംകുന്നില്‍ ആരംഭിച്ച മാലിന്യസംസ്‌കാരണ പ്ലാന്റും നോക്കുകുത്തിയാക്കിയാണ് നഗരസഭ അധികൃതര്‍ വന്‍കിടക്കാരുടെ മാലിന്യം റോഡ് സൈഡില്‍ കൂട്ടിയിടുന്നത് കണ്ടില്ലെന്ന് നടിക്കുന്നത്.