മോദിക്കെതിരെ യൂത്ത്കോൺഗ്രസ്; മോദിക്കെതിരെ രണ്ടാം ക്വിറ്റ് ഇന്ത്യാസമരത്തിന് യുവാക്കള്‍ തെരുവിറങ്ങണം!
സുല്‍ത്താന്‍ബത്തേരി: സ്വാതന്ത്രത്തിനായ് ബ്രിട്ടീഷുകാര്‍ക്കെതിരെയാണ് ക്വിറ്റ് ഇന്ത്യ സമരം നടന്നതെങ്കില്‍, ഇന്ന് സ്വാതന്ത്ര സംരക്ഷണത്തിനായ് നരേന്ദ്ര മോഡി സര്‍ക്കാരിനെതിരേയും സംഘപരിവാറിനെതിരേയും രണ്ടാം ക്വിറ്റ് ഇന്ത്യ സമരവുമായി യുവാക്കള്‍ തെരുവിലിറങ്ങണമെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി രവീന്ദ്രദാസ് ആവശ്യപ്പെട്ടു. നാല് വര്‍ഷക്കാലത്തെ രാജ്യത്തിന്റെ മോദി സര്‍ക്കാരിന്റെ ഭരണം സമസ്ത മേഖലകളേയും തകര്‍ത്തിരിക്കുകയാണെന്നും വര്‍ഗീയ ധ്രുവീകരണവും, അസഹിഷ്ണതയും, മത ഫാസിസവും രാജ്യത്തെ ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.
ചീരാല്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എഴുപത്താറാമത് ക്വിറ്റ് ഇന്ത്യാ ദിന അനുസ്മരണ പഥയാത്രയും യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയും അസഹിഷ്ണുതയും മൂലം രാജ്യത്തെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതും, ജി എസ് ടിയും നോട്ട് നിരോധനവും മൂലം സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണുണ്ടായതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ആര്‍ രാജേഷ് കുമാര്‍ പറഞ്ഞു. കോര്‍പറേറ്റുകളെ സഹായിക്കുന്ന നയവുമായാണ് മോദിസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
ദളിതരും, സാധാരണക്കാരും ആക്രമിക്കപ്പെടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുകയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാനും സമരപോരാട്ടങ്ങള്‍ നടത്താനും യൂത്ത് കോണ്‍ഗ്രസ് മുന്‍നിരയിലുണ്ടാവുമെന്നും അദ്ദേഹം മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിപിന്‍ മത്തായി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ അഫ്‌സല്‍ ചീരാല്‍, മനു ജോയ്, രോഹിത് ബോധി, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവീന്ദ്രന്‍ എം കെ, ശശി കെ .വി ,വിഷ്ണു വി.ആര്‍, ഷബീര്‍ എം കെ, ഇസ്‌മൈല്‍ എം, ഭഗവതി കെ, പ്രവീണ്‍ കെ. എസ്, ബാദുഷ ബി, അജി എ, മിനി തോമസ്, മുനീബ് കെ, ഷാഹുല്‍ ഗോപി, മിനി തോമസ്, ജോണി പി, സൈനുദ്ധീന്‍ അജ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.