വയനാട്ടില്‍ അതി തീവ്ര വഴയുണ്ടായാല്‍ ഉരുള്‍പൊട്ടലിന് സാധ്യത; കാരണമിതാണ്
കല്‍പറ്റ: വയനാട്ടില്‍ വടക്കു മുതല്‍ പടിഞ്ഞാറ്, തെക്ക് ഭാഗത്തുള്ള പശ്ചിമ ഘട്ട മലമ്പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന എല്ലാ ഭാഗത്തും അതി തീവ്ര വഴയുണ്ടായാല്‍ വലിയ തോതിലുള്ള ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓരോ പഞ്ചായത്തുകളിലേയും ദുര്‍ബല പ്രദേശങ്ങളെ പ്രത്യേകം ഉള്‍പ്പെടുത്തി മാപ്പുകളും തയ്യാറാക്കിയിട്ടുണ്ട്.
ഉരുള്‍പൊട്ടലിനും പ്രളയത്തിനുമുള്ള സാധ്യത പരിഗണിച്ച് തീവ്ര സാധ്യത പ്രദേശങ്ങള്‍, മിത സാധ്യത പ്രദേശങ്ങള്‍, ലഘു സാധ്യത പ്രദേശങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചായിരുന്നു പഠനം.

നിരന്തരമായി തുടരുന്ന വന നശീകരണവും ഏകവിള തോട്ടങ്ങളും കൂടുതല്‍ പ്രദേശങ്ങളെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളാക്കിയെന്നും മേപ്പാടി, മുപ്പൈനാട്, വൈത്തിരി, പൊഴുതന, വെള്ളമുണ്ട്, തൊണ്ടര്‍നാട്, മാനന്തവാടി, തിരുനെല്ലി, മുത്തില്‍, കോട്ടത്തറ പഞ്ചായത്തുകളില്‍ ഉരുള്‍പൊട്ടലിന് കൂടുതല്‍ സാധ്യതകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത ദിവസം ഈ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും.
ഉയര്‍ന്ന കുന്നുകളും ചരിവുകളും നിറഞ്ഞ വയനാടന്‍ ഭൂപ്രദേശം അതീവ മഴയെ താങ്ങുന്നതിന് പ്രാപതി കുറഞ്ഞവയാണെന്നും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ വയനാടിന്റെ ചില ഭാഗങ്ങളില്‍ അതിതീവ്ര മഴ ലഭിച്ചിരുന്നുവെന്നും പഠന സംഘം കണ്ടെത്തി.
2018 ല്‍ അതിതീവ്ര മഴയുണ്ടായത് കുറിച്യര്‍മല പ്രദേശത്താണ്. 2019 ല്‍ ഉരുള്‍പൊട്ടിയ പുത്തുമല പ്രദേശത്ത് 32 മണിക്കൂറില്‍ ഏകദേശം മണിക്കൂറില്‍ 800-900 മില്ലീ ലിറ്റര്‍ മഴ ലഭിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടലുകള്‍ക്കൊപ്പം വ്യാപകമായി മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ഉരുള്‍പൊട്ടലിന് കാരണമായി പറയുന്നത് ചെരിവുകളെ അശാസ്ത്രീയമായി നിര്‍ത്തിയുള്ള നിര്‍മാണങ്ങളും ചരിവ് കൂടിയ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന മഴകുഴികളുണാണെന്നാണ്. ഇവ മലഞ്ചെരിവുകളെ ദുര്‍ബലമാക്കുന്നുവെന്നാണ് പഠന റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
ഇത്തരം പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനായി 3 മേഖലകളും ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ ദുരന്ത നിവാരണ സേനയെ രൂപീകരിക്കണമെന്നും മഴ കൃത്യമായി വിലയിരുത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും സംഘം നിര്‍ദേശിക്കുന്നു.












Click it and Unblock the Notifications