വയനാട്ടിൽ സമ്പൂർണ്ണ വാക്സിനേഷൻ; മെഗാ വാക്സിനേഷൻ ഡ്രൈവ് ജില്ലയിൽ പൂർത്തിയായി
കൽപ്പറ്റ: കേരളത്തിൽ സമ്പൂർണ്ണ കൊവിഡ് വാക്സിനേഷൻ നടപ്പിലാക്കിയ ആദ്യ ജില്ലയായി വയനാട്. 18 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സിൻ നൽകിയതായി ജില്ലാ ഭരണകൂടമാണ് അറിയിച്ചിട്ടുള്ളത്. ഐസിഎംആർ മുന്നോട്ടുവെച്ചിട്ടുള്ള മാർഗ്ഗനിർദേശം അനുസരിച്ച് അർഹരായ എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞിട്ടുണ്ട്. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തിയ മെഗാ വാക്സീനേഷൻ ഡ്രൈവ് ജില്ലയിൽ പൂർത്തിയായിട്ടുണ്ട്.
ഇതുവരെ 6,15,729 പേരാണ് ജില്ലയിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. അതേ സമയം 2,13,277 പേർക്ക് രണ്ടാം ഡോസ് വാക്സിനും ലഭിച്ചിട്ടുണ്ട്. 6,51,967 പേരാണ് 18 വയസ്സിന് മുകളിൽ പ്രായമുള്ളവർ. എന്നാൽ ഇതിൽ 6,11,430 പേരാണ് വാക്സിൻ സ്വീകരിക്കാൻ അർഹരായവർ. മൂന്ന് മാസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചവർ, വാക്സിൻ സ്വീകരിക്കാൻ പാടില്ലാത്തവർ, സമ്പർക്കപ്പട്ടികയിലുള്ളവർ, കണ്ടെയ്ൻമെന്റ് സോണുകളിലും ക്ലസ്റ്ററുകളിലുമുള്ളവർ എന്നിവർക്കായിരുന്നു ഡ്രൈവിൽ വാക്സിൻ സ്വീകരിക്കാൻ അർഹതയില്ലാത്തത്. ഇവർ ഒഴികെയുള്ള ഈ വിഭാഗത്തിലെ എല്ലാവർക്കും ഇതിനകം വാക്സിൻ നൽകിക്കഴിഞ്ഞിട്ടുണ്ട്.

ഇപ്പോൾ ലഭിക്കാത്തവർക്ക് പിന്നീട് ആശുപത്രി, പിഎച്ച്സി എന്നിവിടങ്ങളിൽ നിന്നായി വാക്സിൻ ലഭിക്കും. അതിഥി തൊഴിലാളികള്‍, വ്യാപാരി വ്യവസായികള്‍, വിദ്യാര്‍ത്ഥികള്‍, തോട്ടം തൊഴിലാളികള്‍ എന്നിവരിൽ 6,15,729 പേരാണ് ജില്ലയിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. 2,13,277 പേർക്ക് രണ്ടാം ഡോസ് വാക്സിനും ലഭിച്ചു.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി സജ്ജീകരിച്ച വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഓരോ കേന്ദ്രങ്ങളിലും ഒരു ഡോക്ടര്‍, 3 നഴ്സുമാര്‍, ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെയും നിയോഗിച്ചുകൊണ്ടായിരുന്നു വാക്സിനേഷൻ പൂർത്തിയാക്കിയത്. കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ്, ആര്‍ആര്‍ടി അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സേവനവും ഉറപ്പു വരുത്തി. കല്‍പ്പറ്റ എസ്കെഎംജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി ഡബ്ല്യൂഎംഒ ഇംഗ്ലീഷ് സ്‌കൂള്‍, മാന്തവാടി ന്യൂമാന്‍സ് കോളജ് എന്നിവിടങ്ങളിലായി സ്പെഷ്യല്‍ ക്യാമ്പും സംഘടിപ്പിച്ചുകൊണ്ടായിരുന്നു വാക്സിൻ ഉറപ്പാക്കിയത്.
അതേ സമയം സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച വരെ ആകെ 24,16,706 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇന്ന് 3,24,954 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. അതില്‍ 2,95,294 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 29,660 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. ആദ്യ ദിവസങ്ങളില്‍ വാക്‌സിന്റെ ക്ഷാമം കാരണം എണ്ണം കുറഞ്ഞെങ്കിലും കൂടുതല്‍ വാക്‌സിന്‍ ലഭ്യമായതോടെ വാക്‌സിനേഷന്റെ എണ്ണം വര്‍ധിച്ചു. തിങ്കള്‍ 2,54,409, ചൊവ്വ 99,528, ബുധന്‍ 2,42,422, വ്യാഴം 4,08,632, വെള്ളി 5,60,515, ശനി 5,26,246 എന്നിങ്ങനെയാണ് വാക്‌സിനേഷന്‍ യജ്ഞം നടത്തിയത്. 1220 സര്‍ക്കാര്‍ കേന്ദ്രങ്ങളും 189 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1409 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.
സംസ്ഥാനത്തിന് ഇന്ന് 5 ലക്ഷം ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. ഇത് ജില്ലകളിലേക്ക് വിതരണം ചെയ്തു വരികയാണ്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,42,66,857 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,75,79,206 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 66,87,651 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയതെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications