നിലവിളി കേട്ട് പുറത്തിറങ്ങി; കണ്ടത് കൊമ്പന്റെ തുമ്പിക്കൈയില്‍ ഞെരുങ്ങുന്ന ഭാര്യയെ; സംഭവിച്ചത്
പുല്‍പ്പള്ളി: വയനാട്ടില്‍ കാട്ടാന ശല്യം രൂക്ഷമാവുകയാണ്. രാത്രികാലങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതി വിശേഷമാണ്. തിങ്കളാഴ്ച്ച രാത്രി ചീയമ്പം ആനപന്തി കോളനിയില്‍ നടന്ന സംഭവത്തില്‍ നിന്നും പ്രദേശവാസികള്‍ ഇതുവരെ മുക്തരായിട്ടില്ല. രാത്രി 11 മണിക്ക് കോളനിയിലെ ബിജുവിന്റെ ഭാര്യ രാധയെ കാട്ടാന തുമ്പി കൈ കൊണ്ട് ചുറ്റിയെടുക്കുകയായിരുന്നു.
ടിവി കാണുന്നതിനിടെ ശുചിമുറിയില്‍ പോകാനായി വീടിന്റെ പിന്‍വാതില്‍ തുറന്ന് പുറത്തേക്കിറങ്ങിയതായിരുന്നു രാധ. എന്നാല്‍ പുറത്തേക്ക് പോയ രാധയുടെ നിലവിളി കേട്ട് പുറത്തിറങ്ങിയ ബിജു കണ്ടത് കൊമ്പന്റെ തുമ്പികൈയില്‍ പിടയുന്ന ഭാര്യയെയായിരുന്നു. ബിജു നിലവിളിച്ചതോടെ കൊമ്പന്‍ രാധയുടെ പിടിവിട്ട ബിജുവിന് നേരെ തിരിയുകയായിരുന്നു.
തുമ്പികൈ ദേഹത്ത് തട്ടിയെങ്കിലും ബിജു തിരിഞ്ഞോടി അടുക്കളയില്‍ കയറി പാത്രങ്ങളെടുത്ത് കൊട്ടി ശബ്ദമുണ്ടാക്കുകയായിരുന്നു. ആന വീടിനരികിലേക്ക് നീങ്ങിയതോടെ രാധ ഓടി വീട്ടിനുള്ളില്‍ കയറി. മുന്നോട്ട് നീങ്ങിയ ആന വീണ്ടും തിരിച്ചെത്തിയെങ്കിലും കുടുബാംഗങ്ങളും സമീപത്തെ വീട്ടുകാരുമെല്ലാം ചേര്‍ന്നു ശബ്ദമുണ്ടാക്കിയതോടെ തേക്ക് കൂപ്പിലേക്ക് നീങ്ങുകയായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊമ്പന്‍ പരിസരത്ത് ചുറ്റിനടക്കുന്നുണ്ടായിരുന്നുവെന്നാണ് കോളനിക്കാര്‍ പറയുന്നത്. സംഭവം അറിഞ്ഞ് വനപാലകര്‍ രാത്രി തന്നെ സ്ഥലത്തെത്തി. ആനപന്തി കോളനിയിലും പരിസരത്തും രാത്രി പട്രോളിംഗ് ശക്തമാക്കുമെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.
Recommended Video
ആനശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞിരിരുന്നു. കൃഷി വ്യാപകമായി നശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞത്. വനംവകുപ്പ് ഈ മേഖലയില്‍ വെച്ച രണ്ട് ഗേറ്റുകള്‍ കാട്ടാനകള്‍ തകര്‍ത്തിരുന്നു. നേരത്തെ വന്യമൃഗ ശല്യം കടുത്തതോടെ സിപിഎം, കോണ്‍ഗ്രസ്, കാര്‍ഷിക പുരോഗമന സമിതി എന്നിവരുടെ നേതൃത്വത്തില്‍ പഴൂര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച നടത്തിയിരുന്നു. പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാമെന്ന് വനംവകുപ്പ് ഉറപ്പ് നല്‍കിയിരുന്നു.
അതേസമയം വനംവകുപ്പ് നല്‍കിയ ഉറപ്പുകളൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഇതാണ് പ്രതിഷേധം ശക്തമാകാന്‍ കാരണം. നേരത്തെ വനംവകുപ്പ് കുങ്കിയാനകളെ നൂല്‍പ്പുഴയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ആനശല്യം രൂക്ഷമായ മുണ്ടക്കൊല്ലിയില്‍ ഇവയെ എത്തിച്ചിരുന്നില്ല. ഇതാണ് മറ്റൊരു പ്രതിഷേധ കാരണം. ഉപരോധ സമരത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഈ പ്രദേശങ്ങളില്‍ അടിയന്തരമായി അടിക്കാട് വെട്ടി പൊട്ടിയ കമ്പികള്‍ വലിച്ച് കെട്ടാനും കാവല്‍ക്കാരെ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
കാട്ടാനയുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ കുങ്കിയാനകളെ എത്തിക്കും. ജാഗ്രത സമിതി കൂടി ശാശ്വത പരിഹാരത്തിന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനും തീരുമാനിച്ചു. അതേസമയം കൃഷിയിടങ്ങളിലേക്ക് ആന സ്ഥിരമായി ഇറങ്ങുന്ന കടവുകളില്‍ രാത്രികാലങ്ങളില്‍ സ്ഥിരമായി വാച്ചര്‍മാരെ നിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.
രാജസ്ഥാന്‍; അവിശ്വാസത്തിനില്ലെന്ന് വ്യക്തമാക്കി ബിജെപി, മേല്‍ക്കൈ കോണ്‍ഗ്രസിന് തന്നെയെന്ന് നേതൃത്വം
സ്വർണ്ണക്കടത്ത് കേസ്: ശിവശങ്കറിന് കുരുക്ക് മുറുകുന്നു: ഫ്ലാറ്റ് ബുക്ക് ചെയ്ത സംഭവം അന്വേഷിക്കും
കൊവിഡിനും തീവ്രവാദത്തിനുമെതിരെ ശ്രദ്ധ കേന്ദ്രീകരിക്കണം; ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിൽ മോദി