തൊഴിലുറപ്പ് തൊഴിലാളിയായ യുവതി വെട്ടേറ്റ് മരിച്ച സംഭവം: പ്രതി അറസ്റ്റില്‍; അറസ്റ്റിലായത് ബന്ധു!
മാനന്തവാടി: മാനന്തവാടി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാളാട് തൊഴിലുറപ്പ് തൊഴിലാളിയായ യുവതി വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വാളാട് പ്രശാന്തിഗിരി മടത്താശ്ശേരി ബൈജുവിന്റെ ഭാര്യ സിനി (32)യാണ് വീടിനുള്ളില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത അയല്‍വാസിയും, സിനിയുടെ ഭര്‍ത്താവ് ബൈജുവിന്റെ മാതൃസഹോദരനുമായ നെടുമല ദേവസ്യ (50)യുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സിനിയുടെ കുടുംബവുമായി ബന്ധപ്പെട്ട അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് നിരവധി തവണ പൊലീസ് സ്റ്റേഷനില്‍ കയറേണ്ടി വന്നതില്‍ തോന്നിയ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറയുന്നു.
എന്റെ ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കുക മുസൽമാൻ, കർമ്മം ചെയ്യുന്നതും, ശ്രദ്ധേയ നിലപാടുമായി പത്മനാഭൻ!
തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടാകുന്നത്. വീടിന് സമീപത്തെ തോട് വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു സിനിയും ദേവസ്യയും ഉള്‍പ്പെടെയുള്ള സംഘം. പ്രഭാതഭക്ഷണത്തിനായി വീട്ടിലേക്ക് പോയ സിനി ഏറെ സമയത്തിന് ശേഷവും തിരികെയെത്താതായപ്പോള്‍ മറ്റുള്ളവര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനുള്ളില്‍ വെട്ടേറ്റ് കിടക്കുന്ന നിലയില്‍ സിനിയെ കണ്ടെത്തിയത്. ഈ സമയത്തൊന്നും ദേവസ്യ സ്ഥലത്തുണ്ടായിരുന്നില്ല. തുടക്കത്തിലെ സംശയം തോന്നിയ പൊലീസ് സംഭവം നടന്ന് അരമണിക്കൂറിനുള്ളില്‍ തന്നെ ദേവസ്യയെ കസ്റ്റഡിയിലെടുത്തിരുന്നു.
ചുരുളഴിയുന്നത്
പ്രതിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. തുടര്‍ന്ന് കൊലപാതത്തിന് ഉപയോഗിച്ച കത്തിയും, ദേവസ്യ ധരിച്ചിരുന്ന രക്തംപുരണ്ട വസ്ത്രങ്ങളും പോലീസ് ചൊവ്വാഴാച വൈകിട്ടോടെ തന്നെ കണ്ടെത്തിയിരുന്നു. സിനിയും കുടുംബവും നേരത്തെ പലയിടത്തായി വാടകക്ക് താമസിച്ചുവരികയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ദേവസ്യയുടെ വീടിനടുത്തുള്ള അമ്പത് സെന്റ് സ്ഥലത്ത് ഷെഡ്ഡ് കെട്ടി താമസം തുടങ്ങിയത്.
അതിർത്തി തർക്കം
അതിര്‍ത്തിയിലെ മരങ്ങള്‍ സിനിയും മറ്റും മുറിച്ചുവെന്ന കാരണങ്ങള്‍ പറഞ്ഞായിരുന്നു തര്‍ക്കം തുടങ്ങിയത്. ഇതിന്റെ തുടര്‍ച്ചയെന്നോണം നിരവധി തവണ പ്രശ്‌നങ്ങളുണ്ടായി. മൂന്ന് മാസം മുമ്പ് അസഭ്യം ഞതിനെ തുടര്‍ന്ന് സിനി ദേവസ്യക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി പൊലീസ് ഒത്തുതീര്‍പ്പുണ്ടാക്കി പറഞ്ഞയക്കുകയായിരുന്നു. പിന്നീടും അസഭ്യം പറഞ്ഞതിന്റെ പേരില്‍ സിനി ദേവസ്യക്കെതരെ പരാതി നല്‍കി.
പോലീസ് താക്കീത്
ഈ പരാതിയില്‍ ദേവസ്യയെ ശക്തമായ താക്കീത് നല്‍കിയാണ് പൊലീസ് വിട്ടയച്ചത്. നിരന്തരമായി പൊലീസ് സ്റ്റേഷനില്‍ കയറ്റിയതോടെയാണ് ദേവസ്യക്ക് സിനിയുമായി വ്യക്തിവൈരാഗ്യമുണ്ടാകുന്നത്. ഇതാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്. മാനന്തവാടി എഎസ്പി വൈഭവ് സക്സേന, മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ പികെ മണി, തലപ്പുഴ എസ്ഐ ജിമ്മി, തൊണ്ടര്‍നാട് എസ്ഐ മഹേഷ്, മാനന്തവാടി അഡി.എസ്ഐ സാജന്‍, തലപ്പുഴ എഎസ്ഐ അജിത്ത് കുമാര്‍ തുടങ്ങിയവരടങ്ങുന്ന ഉന്നത പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
തെളിവ് ശേഖരണം
തിങ്കളാഴ്ച വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. സിനിയുടെ മൃതദേഹം ചൊവ്വാഴ്ച മാനന്തവാടി ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കും. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ അലനും, ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ അലോണയുമാണ് സിനിയുടെ മക്കള്‍. വളരെ പ്രസന്നവതിയായി ജോലി ചെയ്തിരുന്ന സിനിയുടെ ആകസ്മിക വേര്‍പാടിന്റെ ഞെട്ടലില്‍ നിന്നും ഇനിയും മുക്തരായിട്ടില്ല സഹജോലിക്കാരും വാളാട് ഗ്രാമവും.