കാട്ടാനയുടെ കുത്തേറ്റ് യുവതി മരിച്ച സംഭവം; കുങ്കിയാനകളെയെത്തിച്ച് കാട്ടാനാകളെ തുരത്താന്‍ വനംവകുപ്പ്
കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ അടക്കം രണ്ട് പേരെ കുത്തിക്കൊന്ന കാട്ടാനയെ തുരത്താന്‍ വനംവകുപ്പ് നടപടി ആരംഭിച്ചു. മുത്തങ്ങയില്‍ നിന്നും കുങ്കിയാനകളെ എത്തിച്ച് നിലമ്പൂര്‍ കാട്ടിലേക്ക് കാട്ടാനക്കൂട്ടത്തെ തുരത്താനാണ് വനംവകുപ്പിന്റെ ശ്രമം. മുപ്പതിലധികം ഉദ്യോഗസ്ഥര്‍ ശ്രമിച്ചാല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഇവയെ തുരത്താമെന്നാണ് വനംവകുപ്പിന്റെ നിഗമനം.
കുന്നുമ്പറ്റയില്‍ നിന്നും 5 കിലോമീറ്റര്‍ ഉള്ളിലാണ് കാട്ടാനയുള്ളത്. വിനോദ സഞ്ചാരിയായ യുവതി മരിച്ച എളുമ്പേരിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം . ആറ് ആനകളടങ്ങുന്ന കൂട്ടത്തെ വനം വാച്ചര്‍മാര്‍ നിരീക്ഷിക്കുന്നുണ്ട്. നാളെക്കൂടി നിരീക്ഷിച്ച് ഇവയുടെ നീക്കം മനസിലാക്കിയ ശേഷം കുങ്കിയാനകളെ ഉപയോഗിച്ച് ഓടിക്കാമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതിലൂടെ 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള നാട്ടുകാരുടെ ഭീതി ഇല്ലാതാകും. മേപ്പാടി പഞ്ചായത്തിന്റെ പൂര്‍ണ്ണ സഹകരണത്തോടെയാണ് നടപടി.
കാട്ടാനായെ ഓടിക്കുന്നതിനായി വനംവകുപ്പിന്റെ മുഴുവന്‍ സംവിധാനങ്ങളും നാളെ കുന്നമ്പറ്റയിലെത്തും. ആനയെ ഓടിക്കുന്നതില്‍ പ്രത്യേകം പരിശീലനം നേടിയ കോഴിക്കോട് നിന്നുള്ള വനപാലകാരുടെ സംഘവും മേപ്പാടിയിലെത്തുന്നുണ്ട്.
കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ച സംഭവത്തില്‍ കഴിഞ്ഞ ജിവസം റിസോര്‍ട്ട് ഉടമകളെ അറസ്‌റ്റ് ചെയ്‌തിരുന്നു. വയനാട് സ്വദേശികളായ റിയാസ്, സുനീര്‍ എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്‌തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും ഇല്ലാതെയാണ് വനാതിര്‍ത്തിയിലെ ടെന്റുകളില്‍ വിനോദ സഞ്ചാരികളെ പ്രവേശിപ്പിച്ചതെന്ന് കലക്ടര്‍ നടത്തിയ അന്വേഷണത്തിലും വ്യകതമായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് കാട്ടനായുടെ ചവിട്ടേറ്റ് യുവതി കൊല്ലപ്പെട്ടത്.