ലോകബാങ്ക് പ്രതിനികള്‍ വയനാട്ടിലെത്തി; ജില്ലാഭരണകൂടം നല്‍കിയത് 2391.43 കോടി രൂപയുടെ നാശനഷ്ടക്കണക്കുകള്‍
കല്‍പ്പറ്റ: മഴക്കെടുതി അതിരൂക്ഷമായിരുന്ന വയനാട്ടില്‍ കാലവര്‍ഷക്കെടുതികള്‍ നേരിട്ട് കണ്ട് മനസിലാക്കുന്നതിനായി ലോകബാങ്ക് പ്രതിനിധികള്‍ വയനാട്ടിലെത്തി. ലോക ബാങ്കിന്റെ ദുരന്താഘാത മാനേജ്മെന്റ് വിദഗ്ധന്മാരായ അനൂപ് കാരന്ത്, ഹേമംഗ് കരേലിയ, സോഷ്യല്‍ ഡവലപ്മെന്റ് കണ്‍സല്‍ട്ടന്റ് വെങ്കടറാവു ബയേണ, പരിസ്ഥിതി വിദഗ്ധന്‍ എസ്.വൈദീശ്വരന്‍, ഹൈവേ എഞ്ചിനീയറിംഗ് കണ്‍സല്‍ട്ടന്റ് സതീഷ് സാഗര്‍ ശര്‍മ, നഗരാസൂത്രണ വിദഗ്ധന്‍ ഉറി റയിക്ക്, ജല വിഭവ വിദഗ്ധന്‍ ഡോ.മഹേഷ് പട്ടേല്‍, ജലവിതരണ ശുചിത്വ സ്പെഷ്യലിസ്റ്റ് ശ്രീനിവാസ റാവു പൊടിപ്പിറെഡ്ഢി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വെള്ളപൊക്കവും, ഉരുള്‍പൊട്ടിലുമടക്കമുണ്ടായ വയനാട്ടില്‍ 2391 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായാതാണ് ലോകബാങ്ക് പ്രതിനിധികള്‍ക്ക് ജില്ലാഭരണകൂടം നല്കിയ കണക്ക്. ലോകബാങ്ക് സംഘം നാല് ടീമുകളായി തിരഞ്ഞാണ് ജില്ലയിലെ ഉദ്യോസ്ഥരോടൊപ്പം വിവിധ ദുരന്തബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. പ്രളയവും ഉരുള്‍പൊട്ടലും നാശം വിതച്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലോക ബാങ്ക് പ്രതിനിധികള്‍ സന്ദര്‍ശിച്ചു. പ്രദേശവാസികളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിച്ചു. നേരത്തെ വയനാട് കലക്ട്രേറ്റില്‍ ജില്ലാകലക്ടര്‍ എ ആര് അജയകുമാറിന്റഎ അധ്യഷതയില്‍ ലോകബാങ്ക് സംഘത്തിന് മുമ്പാകെ ജില്ലയിലെ മഴക്കെടുതികളുടെ ദൃശ്യങ്ങളുള്‍പ്പെടെയുള്ള പ്രസന്റേഷന് നടന്നു.
ഗ്രൂപ്പുകളായി തിരിഞ്ഞ് മഴക്കെടുതി സംബന്ധിച്ച ചര്‍ച്ചയും നടത്തി. വയനാട്ടിലെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ലോകബാങ്ക് പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം. വീടുകള്‍- 13206 ലക്ഷം, പൊതു കെട്ടിടങ്ങള്‍- 1355.83 ലക്ഷം, റോഡുകളും പാലങ്ങളും-91983.05 ലക്ഷം, നഗര അടിസ്ഥാനോപാധികളായ റോഡുകള്‍, ഓടകള്‍, മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ എന്നിവയ്ക്ക്-177 ലക്ഷം, ഗ്രാമീണ അടിസ്ഥാനോപാധികള്‍-379.95 ലക്ഷം, ജലസേചനം ഉള്‍പ്പെടെയുള്ള ജലവിഭവ സംവിധാനങ്ങള്‍- 1898.20 ലക്ഷം, മത്സ്യബന്ധനം-ടൂറിസം-ചെറുകിട സംരംഭങ്ങള്‍ തുടങ്ങിയ ജീവിതോപാധികള്‍-1321.02 ലക്ഷം, കൃഷിയും ജന്തുവിഭവങ്ങളും-1,03,882 ലക്ഷം, ഊര്‍ജ്ജം-256.33 ലക്ഷം, പരിസ്ഥിതിയും ജൈവവൈവിധ്യവും-620.31 ലക്ഷം, മറ്റുള്ളവ-24063.30 ലക്ഷം എന്നിങ്ങനെയാണ് വയനാട്ടില്‍ അന്തിമമായ നഷ്ടം കണക്കാക്കിയിട്ടുള്ളത്. 5100 വീടുകള്‍ ഭാഗികമായും, 1411 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കൃഷിനാശമുണ്ടായത് 1,02,198 ഹെക്ടറിലാണ്. 35685 വളര്‍ത്തുമൃഗങ്ങളും പക്ഷികളും ചത്തതായും, 72 കെട്ടിടങ്ങളെ പ്രളയം ബാധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
1773.67 കിലോമീറ്റര്‍ റോഡുകളും 65 പാലങ്ങളും കല്‍വര്‍ട്ടുകളും പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നു. 39.14 ഹെക്ടര്‍ ഭൂമി കൃഷി യോഗ്യമല്ലാതായി. 1849 വൈദ്യുത തൂണുകളും 16 ട്രാന്‍സ്ഫോര്‍മറുകളും 200 മീറ്ററുകളും നശിച്ചു. ഫിഷറീസ്-ടൂറിസം-ചെറുകിട സംരംഭങ്ങള്‍ തുടങ്ങിയ 58 ജീവനോപാധികളെ പ്രളയം ബാധിച്ചതായും കണക്കുകളിലുണ്ട്. ചര്‍ച്ചകളില്‍ പങ്കെടുത്ത് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം.സുരേഷ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു.ദാസ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ഷാജി അലക്സാണ്ടര്‍, എ.ഡി.സി. ജനറല്‍ പി.സി.മജീദ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.വിന്നി ജോസഫ്, ലൈഫ് മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ സിബി മാത്യു,നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. ആര്. കീര്‍ത്തി, സൗത്ത് വയനാട് ഡി.എഫ്.ഒ. രഞ്ജിത് കുമാര്‍, അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സോഷ്യല്‍ ഫോറസ്ട്രി) എ.ഷജ്ന തുടങ്ങിയവര്‍ സംസാരിച്ചു.