യുഎഇ: മദ്യത്തിനും സിഗരറ്റിനും നൂറ് ശതമാനം നികുതി, ശീതളപാനീയങ്ങള്‍ക്കും പണികിട്ടി
ദുബായ്: പുകയില ഉൽപ്പന്നങ്ങൾക്കും മദ്യത്തിനും 100 ശതമാനം നികുതി ഈടാക്കുമെന്ന് യുഎഇ നികുതി മന്ത്രാലയമാണ് അറിയിച്ചിട്ടുള്ളത്. എനർജി ഡ്രിങ്കുകൾക്ക് 50 ശതമാനം നികുതിയും ഏർപ്പെടുത്തും. ദുബായിൽ വച്ച് ഡെപ്യൂട്ടി ധനകാര്യ മന്ത്രി ഷെയ്ഖ് ഹംദാന്‍ ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ യുഎഇ ഫെഡറല്‍ അതോറിറ്റിയുടെ ആദ്യത്തെ യോഗത്തെ തുടർന്നാണ് പ്രഖ്യാപനം.
ഇറക്കുമതി ചെയ്ത ഉൽപ്പനങ്ങൾക്കും സേവനങ്ങൾക്കും വാറ്റ് ഈടാക്കുമെന്നും ഭക്ഷ്യ ഉൽപ്പന്നങ്ങള്‍, കമേഴ്സ്യൽ ബിൽഡിംഗ്, ഹോട്ടൽ സേവനങ്ങള്‍ എന്നിവയെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും യുഎഇ ഫെഡറല്‍ അതോറിറ്റി വ്യക്തമാക്കി. അന്താരാഷ്ട്ര ഗതാഗതം, ഹെൽത്ത്- എഡ്യൂക്കേഷൻ സേവനങ്ങൾ, ചരക്കുകൾ, സ്വർണ്ണ നിക്ഷേപം എന്നിവയ്ക്ക് വാറ്റ് ഈടാക്കില്ലെന്നും ഫെഡറൽ അതോറിറ്റി ചൂണ്ടിക്കാണിക്കുന്നു.
ചരക്കുകളും സേവനങ്ങളും ഇറക്കുമതി ചെയ്യുന്നതിനെ നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കുകയും ഇത്തരം ബിസിനസുകൾ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു. 2018 ജനുവരി മുതലാണ് യുഎഇയിൽ വാറ്റ് നിലവില്‍ വരുന്നത്.