നികുതി നിയമങ്ങള്‍ ലംഘിച്ചു; ദുബായിയിൽ 17 വ്യാപാര സ്ഥാപനങ്ങള്‍ക്ക് പണികിട്ടി
നികുതി നിയമങ്ങള്‍ ലംഘിച്ചു; ദുബായില്‍ 17 വ്യാപാര സ്ഥാപനങ്ങള്‍ക്ക് പണികിട്ടി
ദുബായ്: ഒക്ടോബര്‍ ഒന്നു മുതല്‍ നടപ്പാക്കിയ പുതിയ വില്‍പ്പന നികുതി ലംഘനവുമായി ബന്ധപ്പെട്ട് 17 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ ദുബായ് സാമ്പത്തിക വികസന വകുപ്പ് കേസെടുത്തു. പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനവും ശീതള പാനീയങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും 50 ശതമാനവും വില്‍പ്പന തീരുവ ഏര്‍പ്പെടുത്തിക്കൊണ്ട് നേരത്തേ ഉത്തരവായിരുന്നു. ഇത് നടപ്പാക്കിയതിനു പിന്നാലെ നടത്തിയ പരിശോധനകളിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. പഴയ വിലയ്ക്കുള്ള സാധനങ്ങള്‍ ഇരട്ടിവിലയ്ക്ക് വില്‍ക്കുന്നതുള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് പിടിക്കപ്പെട്ടത്. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ചില സ്ഥാപനങ്ങള്‍ നികുതി നിരക്ക് നിലവില്‍ വരുന്നതിനു മുമ്പ് തന്നെ കൂടുതല്‍ വിലയ്ക്ക് സാധനങ്ങള്‍ വില്‍പ്പന നടത്തിയതായും അന്വേഷണത്തില്‍ ബോധ്യമായി. ആദ്യവട്ടമെന്ന നിലയില്‍ നിയംലംഘനം നടത്തിയ സ്ഥാപനങ്ങളുടെ പേര് പ്രസിദ്ധപ്പെടുത്തുന്നില്ലെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം എക്‌സിക്യൂട്ടീവ് ഡയക്ടര്‍ മുഹമ്മദ് അലി റാഷിദ് ലൂത്ത അറിയിച്ചു. അതേസമയം, നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം സ്ഥാപനങ്ങളുടെ പേരുകള്‍ പൊതുജനമധ്യത്തില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വില്‍പ്പന നികുതിയും മൂല്യവര്‍ധിത നികുതിയും നിലവില്‍ വന്നതോടെ നിയമം നടപ്പാലിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ക്കും യു.എ.ഇ രൂപം നല്‍കിയിരുന്നു. ഫെഡറല്‍ ടാക്‌സ് അതോറിറ്റിയുടെ സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുകയും നികുതി നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുകയും ചെയ്യുന്ന നിയമമാണ് നിലവിലുള്ളത്. ഫെഡറല്‍ ടാക്‌സ് അതോറിറ്റി നടപ്പാക്കുന്ന നികുതി നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് കനത്ത പിഴ ഈടാക്കുന്നതിന് നിയത്തില്‍ വ്യവസ്ഥയുണ്ട്. നിയമലംഘകര്‍ക്കുള്ള കുറഞ്ഞ പിഴ 500 ദിര്‍ഹമാണ്. എന്നാല്‍ കുറ്റത്തിന്റെ ഗൗരവമനുസരിച്ച് അടക്കാനുള്ള നികുതിയുള്ള മൂന്നിരട്ടി തുക വരെ ഫൈന്‍ ചുമത്തും. വീഴ്ച വരുത്തിയതായി കണ്ടെത്തിയ നികുതി തുക അടച്ചക്കുന്നതിന് പുറമെയാണിത്.