പൊതുമാപ്പ് കഴിഞ്ഞ് പരിശോധന കര്‍ശനമാക്കി; മലയാളികളുള്‍പ്പെടെ സൗദിയില്‍ പിടിയിലായത് 83,000 പേര്‍
പൊതുമാപ്പ് കഴിഞ്ഞ് പരിശോധന കര്‍ശനമാക്കി; മലയാളികളുള്‍പ്പെടെ സൗദിയില്‍ പിടിയിലായത് 83,000 പേര്‍
റിയാദ്: അനധികൃത താമസക്കാര്‍ക്ക് സ്വമേധയാ രാജ്യംവിടാന്‍ ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ അതിനു ശേഷവും നിയമവിരുദ്ധമായി തങ്ങുന്നവരെ പിടികൂടാന്‍ സൗദി പരിശോധനകള്‍ കര്‍ശനമാക്കി. വിവിധ സുരക്ഷാ-അന്വേഷണ ഏജന്‍സികള്‍ സംയുക്തമായി നടത്തുന്ന റെയ്ഡുകളില്‍ ഇതിനകം 83,000ത്തോളം വിദേശികള്‍ പിടിക്കപ്പെട്ടതായി സൗദി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഹാദിയയുടെ ഹോസ്റ്റലിൽ ആർക്കും ഇല്ല പ്രവേശനം, മൊബൈലിനും വിലക്ക്; ഷെഫിനെ കാണണം, ആഗ്രഹിച്ചത് കിട്ടിയില്ല
ലക്ഷ്യം നിയമലംഘകരില്ലാത്ത രാജ്യം
നിയമലംഘകര്‍ ഇല്ലാത്ത രാജ്യം എന്ന ക്യാംപെയിന്റെ ഭാഗമായി, പൊതുമാപ്പ് കലാവധി അവസാനിച്ചതിനു ശേഷം നവംബര്‍ പകുതി മുതല്‍ സൗദിയില്‍ നടക്കുന്ന റെയ്ഡുകളിലാണ് മലയാളികള്‍ ഉള്‍പ്പെടെ ഇത്രയും പേര്‍ പിടിയിലായത്. നിയമവിരുദ്ധ താമസക്കാരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായി പരിശോധനകളും റെയ്ഡുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. വരും ദിനങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്നാണ് സൂചന.
46,824 പേരുടെ ഇഖാമയില്‍ പ്രശ്‌നം
പിടിയിലായ വിദേശികളില്‍ 46,824 പേര്‍ ഇഖാമ (റെസിഡന്‍സ് പെര്‍മിറ്റ്) യുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കാണ് പിടിക്കപ്പെട്ടത്. ഒരിക്കല്‍ പോലും ഇഖാമ എടുത്തിട്ടില്ലാത്തതോ, ഇഖാമയുടെ കാലാവധി കഴിഞ്ഞതോ, വ്യാജ ഇഖാമയില്‍ കഴിയുന്നതോ ആയ വിദേശികളെയാണ് പോലിസ് പിടികൂടിയത്. മലയാളികളടക്കം നിരവധി ഇന്ത്യക്കാരും ഇഖാമ പ്രശ്‌നത്തില്‍ പിടിയിലായവരില്‍പ്പെടും.
അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചത് 15,569 പേര്‍
സൗദി അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് 15,569 പേരെയാണ് സൗദി അധികൃതര്‍ പിടികൂടിയത്. ഇതില്‍ 1,704 പേര്‍ അനധികൃതമായി അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചവരാണ്. ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ യമനില്‍ നിന്നുള്ളവരാണ് ഇവരില്‍ 80 ശതമാനവും. 18 ശതമാനത്തോളം എത്യോപ്യക്കാരുമാണ്. ഇവരില്‍ 564 പേരെ അതിര്‍ത്തിയില്‍വച്ചു തന്നെ മടക്കി അയച്ചു. ഇതിനു പുറമെ ആവശ്യമായ രേഖകളില്ലാതെ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച ഏതാനും പേരെയും അതിര്‍ത്തി പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് പിടിയിലായത് 20,459 പേര്‍
സൗദിയിലെ വിവിധ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 20,459 പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ലൈസന്‍സില്ലാതെ സ്ഥാപനങ്ങള്‍ നടത്തുക, വിസകളില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലികളില്‍ ഏര്‍പ്പെടുക, മറ്റ് വിസകളില്‍ വന്ന് തൊഴിലുകളിലേര്‍പ്പെടുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. വിവിധ വ്യാപാര സ്ഥാപനങ്ങളിലും താമസ സ്ഥലങ്ങളിലും നടത്തിയ റെയിഡുകളിലാണ് ഇങ്ങനെ നിയമം ലംഘിച്ച് ജോലി ചെയ്യുന്നവരെ പോലിസ് പിടികൂടിതയത്.
നിയമലംഘകരെ സഹായിച്ചവരും കുടുങ്ങി
റെസിഡന്‍സ് നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി നിയമങ്ങള്‍ തുടങ്ങിയ ലംഘിച്ചവര്‍ക്ക് യാത്ര ചെയ്യാനും താമസിക്കാനും മറ്റും സഹായം ചെയ്തവരും അധികൃതരുടെ പരിശോധനയില്‍ കുടുങ്ങി. ഇങ്ങനെയുള്ള 341 പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ 44 പേര്‍ സൗദി പൗരനാമാരാണ്. 21 പേര്‍ക്കെതിരേ പിഴ ചുമത്തി. ബാക്കിയുള്ളവര്‍ക്കെതിരായ നിയമനടപടികള്‍ തുടരുകയാണ്.
പിടിക്കപ്പെട്ടവരില്‍ 12,192 പ്രവാസികളെ ഇതിനകം നാട്ടിലേക്കയച്ചു കഴിഞ്ഞു. 8130 പേര്‍ക്കെതിരേ പിഴ ചുമത്തി, 10,954 പുരുഷന്‍മാരും 1,128 സ്ത്രീകളുമുള്‍പ്പെടെ 12,082 പേര്‍ പ്രവാസി ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ നാട്ടിലേക്ക് മടങ്ങുന്നതിനായി കഴിയുകയാണ്.
പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 5.7 ലക്ഷം
കഴിഞ്ഞ മാര്‍ച്ച് 29 നായിരുന്നു രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് യൊതൊരു പിഴയും ശിക്ഷാ നടപടികളുമില്ലാതെ രാജ്യം വിടുന്നതിനു മൂന്നു മാസത്തെ പൊതുമാപ്പ് സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചത്. ജൂണ്‍ 25ന് ഒരുമാസം കൂടി കാലാവധി നീട്ടി നല്‍കി. എന്നാല്‍ ഇന്ത്യ, പാകിസ്താന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ എംബസി അധികൃതര്‍ സൗദി തൊഴില്‍, ആഭ്യന്തര മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന പൊതുമാപ്പ് വീണ്ടും നീട്ടി നല്‍കുകയായിരുന്നു. 572,000 പേര്‍ ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി സൗദി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.