നടൻ സിദ്ദിഖ് രചിച്ച 'അഭിനയമറിയാതെ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാർജ പുസ്തകമേളയിൽ നടന്നു
സിനിമാതാരം സിദ്ദിഖ് രചിച്ച 'അഭിനയമറിയാതെ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാർജ പുസ്തകമേളയിൽ നടന്നു. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളും കണ്ടുമുട്ടിയ വ്യക്തികളും സംഭവങ്ങളുമാണ് പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നതെന്ന് സിദ്ദിഖ് പറഞ്ഞു. തന്റെ അനുകരണകലയോടും സിനിമാഭിനയത്തോടും പിതാവിന് യോജിപ്പുണ്ടായിരുന്നില്ല. സ്ഥിരവരുമാനമുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനായി തന്നെ കാണാനായിരുന്നു പിതാവിന് ആഗ്രഹം. സിനിമാതാരമെന്ന നിലയിൽ ആഢംബരജീവിതം നയിക്കാൻ തനിക്ക് താത്പര്യമില്ല.
പുതിയ 50:50 ബിസ്‌കറ്റ് പുറത്തിറങ്ങിയിട്ടുണ്ടോ? എന്താണതിന് വില, ശിവസേനയെ ട്രോളി ഒവൈസി!!
സാധാരണക്കാരോടൊത്ത് ഇടപഴകാനാണ് താത്പര്യം. മലയാളസിനിമയിൽ തന്റെ സ്ഥാനം മറ്റു പലരേയുംകാൾ താഴെയാണെന്ന ബോധ്യമുണ്ട്. മോഹിച്ചതിനേക്കാൾ ഉയരത്തിലെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഉപ്പയുടെ മുന്നിലാണ് ആദ്യത്തെ മിമിക്രി കാണിച്ചത്. ആരേയും അനുകരിച്ച് പരിഹസിക്കരുതെന്ന് ഉപ്പ പറഞ്ഞു. പ്രവാസികൾ എന്നും പ്രവാസികളായിത്തന്നെ തുടരാനാണ് പ്രാർത്ഥിക്കുന്നതെന്ന് നർമ്മത്തിൽ ചാലിച്ച് സിദ്ദിഖ് പറഞ്ഞു.
പ്രവാസികളുടെ പണമാണ് കേരളത്തെ ചലിപ്പിക്കുന്നത്. വിദേശങ്ങളിൽ നിന്ന് പ്രവാസമലയാളികൾ നാട്ടിലേക്കയയ്ക്കുന്ന പണം ബംഗാളികൾക്ക് കൈമാറുന്ന പ്രവർത്തനമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. താൻ ഒന്നിനും മുൻകൂട്ടി പദ്ധതിയിടാറില്ല. സിനിമയിൽ പരാജയപ്പെട്ടിരുന്നെങ്കിൽ അവസരമന്വേഷിച്ച് തുടർന്നും നടക്കുമായിരുന്നു. ടെലിവിഷൻ പരിപാടികളുടെ അവതാരകൻ എന്ന നിലയിൽ പ്രശംസ ലഭിച്ചത് താൻ നല്ലൊരു കേൾവിക്കാരനായതിനാലാകാമെന്ന് സിദ്ദിഖ് പറഞ്ഞു.
ചെറിയ ചോദ്യങ്ങൾ ചോദിച്ച് വലിയ മറുപടികൾ സൃഷ്ടിക്കുകയാണ് നല്ല അവതാരകൻ ചെയ്യേണ്ടത്. അഭിനയിക്കാനറിയില്ലെന്ന് സ്വയം തോന്നിയ നിമിഷങ്ങൾ ധാരാളമുണ്ടായിട്ടുണ്ട്. താനൊരു ബോൺ ആക്ടറല്ല, ഡെവലപ്പ്ഡ് ആക്ടർ ആണ്. മെതേഡ് ആക്ടർ ആയി മാറാനാണ് ആഗ്രഹം. സിനിമയിൽ മദ്യപാനരംഗങ്ങൾ കൂടുതലായി കാണുന്നത്, സമൂഹത്തിന്റെ പ്രതിഫലനമെന്ന നിലയിൽ കണ്ടാൽ മതി. സോഷ്യൽ മീഡിയയിൽ നെഗറ്റിവിറ്റിക്ക് കൂടുതൽ സ്ഥാനം കിട്ടുന്നത്, ആളുകൾ പൊതുവെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും മാത്രം കണ്ടെത്താൻ എപ്പോഴും ശ്രമിക്കുന്നതുകൊണ്ടാണ്.
പുസ്തകമെഴുതിക്കൂടേയെന്ന് മുൻപ് പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ അന്നൊന്നും, എഴുതാൻ തക്കവണ്ണം എന്തെങ്കിലും അനുഭവങ്ങൾ തനിക്കുണ്ടെന്ന് കരുതിയിട്ടില്ല. പക്ഷേ 'അഭിനയമറിയാതെ' എന്ന പുസ്തകമെഴുതിയ അവസരത്തിലാണ് എഴുതാൻ തനിക്ക് ധാരാളം കാര്യങ്ങളുണ്ടെന്ന് തോന്നിത്തുടങ്ങിയത്. ഇനിയും പുസ്തകമെഴുതാൻ തനിക്ക് ആഗ്രഹമുണ്ട്. എല്ലാവരും എന്തെങ്കിലുമൊക്കെ, ഒരു പ്രേമലേഖനമെങ്കിലും എഴുതണമെന്നും, നന്നായി വായിക്കണമെന്നും സിദ്ദിഖ് അഭ്യർത്ഥിച്ചു.
റേഡിയോ അവതാരക തൻസി ഹാഷിർ സംവാദത്തിൽ മോഡറേറ്ററായിരുന്നു. ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'അഭിനയമറിയാതെ'യുടെ ആദ്യപ്രതി എഴുത്തുകാരൻ കെ ബി.മോഹൻകുമാറിൽ നിന്ന് സുപ്രഭാതം മാനേജിംഗ് എഡിറ്റർ നവാസ് പൂനൂർ ഏറ്റുവാങ്ങി. ബഷീർ തിക്കൊടി, സുരേഷ് കുമാർ, എ.കെ. ഫൈസൽ, ലിപി പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ ലിപി അക്ബർ എന്നിവർ സംസാരിച്ചു. സി.എം.ചേന്ദമംഗലം സ്വാഗതം പറഞ്ഞു