യുഎഇയിലെ പ്രശ്നങ്ങൾ; പിണറായി ഇങ്ങനെ പറഞ്ഞ് മോദിയ്ക്ക് കത്തയച്ചോ? അല്‍ ജസീറ പറയുന്നത്
തിരുവനന്തപുരം/ദുബായ്: കേരളും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ വളരെ അടുത്ത ബന്ധമാണ്. അവിടങ്ങളില്‍ പെട്ടുപോയ മലയാളികള്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളില്‍ ഗള്‍ഫി ലെ ഭരണാധികാരികളെ അടുത്തിടെ ഒരു ദിവസം പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. ഗള്‍ഫില്‍ പെട്ടുപോയ മലയാളികളെ തിരിച്ചെത്തിക്കാനും പിണറായി വിജയന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ പറയുന്ന വാര്‍ത്ത അതല്ല. പ്രകീര്‍ത്തിക്കുന്നതിനൊപ്പം പിണറായി വിജയന്‍ യുഎഇയെ കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ടോ എന്നതാണ് ചര്‍ച്ച. യുഎഇയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധം നടക്കുന്നില്ലെന്ന ആക്ഷേപം പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചോ?
അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട് എന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്...
പിണറായി വിജയന്റെ കത്ത്
ഏപ്രില്‍ 9 ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഒരു കത്തയച്ചു എന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐസൊലേഷനും ക്വാറന്റൈനും യുഎഇയില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ഇല്ലെന്ന് ഒരുപാട് പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്നായിരുന്നത്രെ ആ കത്തില്‍ പറയുന്നത്.
ഏതാണ്ട് മുപ്പത് ലക്ഷത്തോളം ഇന്ത്യക്കാരാണ് യുഎഇയില്‍ മാത്രം ഉള്ളത്.
തീരെ പോര
ഏര്‍പ്പെടുത്തിയിട്ടുള്ള പ്രതിരോധ സംവിധാനങ്ങളും ക്വാറന്റൈന്‍ രീതികളും തീരെ പര്യാപ്തമല്ലെന്നും ഫലപ്രദമല്ലെന്നും ആണ് അവിടെ നിന്നുള്ള മലയാളികളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ എന്നാണ് പിണറായി വിജയന്റെ കത്തില്‍ പറയുന്നത്. കത്തിന്റെ പകര്‍പ്പും അല്‍ ജസീറ പുറത്ത് വിട്ടിട്ടുണ്ട്.
യുഎഇയിലെ മലയാളികള്‍
ഏതാണ്ട് ഒരു ദലശലക്ഷത്തോളം മലയാളികളാണ് യുഎഇയില്‍ ഉള്ളത്. ഇവരില്‍ ഭൂരിപക്ഷവും തൊഴിലാളികളാണ്. തിങ്ങിഞെരുങ്ങിയ ഇടങ്ങളിലാണ് അവര്‍ അധികവും കഴിയുന്നത്. അതുകൊണ്ട് തന്നെ രോഗം പടരാനുള്ള സാധ്യതയും ഏറെയാണെന്ന് കത്തില്‍ പറയുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗകര്യങ്ങളൊരുക്കണം
ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് വേണ്ട ഭക്ഷണവും മരുന്നുകളും ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ വേണം എന്നും പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ ക്വാറന്റൈന്‍, ഐസൊലേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍ ഇടപെടണം എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
|
പ്രസിദ്ധീകരിച്ച കത്ത്
യുഎഇയിലെ മലയാളികെ കേരളത്തിലേക്ക് തിരിച്ചെത്തിക്കണം എന്ന് ആവശ്യപ്പെടുന്ന മറ്റൊരു കത്ത് പിണറായി വിജയന്‍ തന്നെ പ്രധാനമന്ത്രിയ്ക്ക് അയച്ചിട്ടുണ്ട്. ഏപ്രില്‍ 13 തിങ്കളാഴ്ച ഈ കത്തിന്റെ പകര്‍പ്പ് അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
തിരിച്ചെത്തുന്ന മലയാളികളുടെ പരിശോധനയും ക്വാറന്റൈന്‍ കാര്യങ്ങളും കേരളം നോക്കിക്കോളാം എന്ന ഉറപ്പും അദ്ദേഹം ഈ കത്തില്‍ നല്‍കുന്നുണ്ട്.
പ്രശ്‌നങ്ങള്‍ ഉണ്ട്
ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുടെ അവസ്ഥ മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ ഇടയ്ക്കിടെ പുറത്ത് വരുന്നുണ്ട്. ഇത് സംബന്ധിച്ച ആശങ്കകള്‍ പലരും ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവരുടെ കാര്യത്തില്‍ ആശങ്കകള്‍ വലുതാണ്. പലരുടേയും ജോലി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
യുഎഇ തയ്യാര്‍
വിദേശ രാജ്യങ്ങളില്‍ നിന്നുളളവരെ അതത് രാജ്യങ്ങള്‍ക്ക് തിരികെ കൊണ്ടുപോകാം എന്ന വാഗ്ദാനം യുഎഇ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇത് നിരാകരിക്കുകയായിരുന്നു. ഇതിലുള്ള അതൃപ്തി യുഎഇ പ്രകടമാക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തില്‍ വിദേശങ്ങളില്‍ നിന്നുള്ള പൗരന്‍മാരെ തിരികെ എത്തിക്കുക പ്രാവര്‍ത്തികമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
മുന്നറിയിപ്പ്
സ്വന്തം പൗരന്‍മാരെ തിരികെ കൊണ്ടുപോകാന്‍ തയ്യാറല്ലാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ ബന്ധങ്ങള്‍ പുന:പരിശോധിക്കേണ്ടി വരും എന്ന മട്ടില്‍ ആയിരുന്നു യുഎഇയുടെ പ്രതികരണം. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം പൗരന്‍മാരെ തിരികെ കൊണ്ടുവരാം എന്നതാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയിരിക്കുകയാണ് ഇപ്പോള്‍.