മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി.. പ്രവാസികളെ ഇപ്പോൾ നിങ്ങൾക്കും വേണ്ട! കുറിപ്പ് വൈറൽ
ദുബായ്: ലോക്ക്ഡൗണില്‍ വിദേശത്ത് കുടുങ്ങിയവര്‍ക്ക് നാട്ടിലേക്ക് തിരിച്ചെത്തുന്നതിന് രജിസ്റ്റര്‍ ചെയ്യാന്‍ നോര്‍ക്ക ഒരുക്കിയ സംവിധാനത്തില്‍ ഇതുവരെ മൂന്ന് ലക്ഷത്തില്‍ അധികം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാട്ടിലേക്ക് തിരികെ എത്തിക്കാന്‍ നാളുകളായി സര്‍ക്കാരുകളോട് അപേക്ഷിക്കുകയാണ് പ്രവാസികള്‍.
അതിനിടെ ഗള്‍ഫിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്. പ്രവാസികളാണ് ഞങ്ങളെ ഇന്നത്തെ താരങ്ങളാക്കിയത് എന്ന് പറയുന്ന സിനിമാ താരങ്ങള്‍ ആരും പ്രവാസികള്‍ക്ക് വേണ്ടി ശബ്ദിച്ചില്ലെന്ന് അഷ്റഫ് താമരശ്ശേരി കുറ്റപ്പെടുത്തുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളെ പേരെടുത്ത് പറഞ്ഞാണ് പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
പ്രവാസികൾക്ക് വേണ്ടി ശബ്ദിച്ചില്ല
രാഷ്ട്രിയക്കാരും മന്ത്രിമാരും പ്രവാസികളോട് കാണിക്കുന്ന നന്ദിക്കേടിനെ കുറിച്ച് പറയുമ്പോൾ ഒരു വിഭാഗത്തെ കൂടി പറയാതെ വയ്യ. നമ്മുടെ സിനിമാക്കാർ, നമ്മുടെ ഇഷ്ടതാരങ്ങൾ, ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജന്മം നൽകിയവർ, അഭിനയത്തിന് രാഷ്ട്രം പത്മശ്രീയും പത്മഭൂഷണും ലഫ്റ്റനന്റ് കേണൽ പദവിയും, രാജ്യസഭാ അംഗത്വവും നൽകി ആദരിച്ചവർ, ഇവരൊന്നും നമ്മുക്ക് വേണ്ടി പ്രതികരിച്ച് കണ്ടില്ല. മലയാള സിനിമ പ്രവാസികൾക്ക് വേണ്ടി ശബ്ദിച്ചില്ല.
ഞങ്ങൾ അത് വിശ്വവസിച്ചു
ആവശ്യത്തിനും, അനാവശ്യത്തിനും വേണ്ടി ഗൾഫിൽ വന്ന് പോകുന്ന നമ്മുടെ താരങ്ങൾ, ദുബായ് ഇവരുടെയൊക്കെ രണ്ടാമത്തെ വീടാണെന്ന് വീമ്പളക്കുന്നവർ, നിങ്ങൾ ഒരാളുടെ ശബ്ദം ഞങ്ങൾക്ക് വേണ്ടി ഉയർന്നില്ല. നിങ്ങൾ Stage show ക്ക് മറ്റും ഇവിടെ വരുമ്പോൾ നിങ്ങളെ കാണാനും, നിങ്ങൾക്ക് വേണ്ടി ആർപ്പ് വിളിക്കുവാനും ഞങ്ങൾ പ്രവാസികൾ ഉണ്ടായിരുന്നു. അപ്പോഴെക്കെ നിങ്ങൾ ഞങ്ങളെ നോക്കി തമാശയായി പറയും, നിങ്ങൾ പ്രവാസികളാണ് ഞങ്ങളെ ഇന്നത്തെ താരങ്ങളാക്കിയതെന്ന്. ഞങ്ങൾ അത് വിശ്വവസിച്ചു.
നിങ്ങൾക്കും ഞങ്ങളെ വേണ്ട
നിങ്ങളെ Airport മുതൽ സ്വീകരിച്ച്, നിങ്ങൾ തിരിച്ച് പോകുന്നത് വരെ ഞങ്ങളുടെ എല്ലാം ജോലിയും മാറ്റിവെച്ച് ഒരു സെക്യൂരിറ്റിയെ പോലെ നിങ്ങളോടൊപ്പം ഞങ്ങൾ ഉണ്ടാകാറുണ്ട്. എന്തേ കഴിഞ്ഞ 2 മാസക്കാലമായി നിങ്ങളുടെ ബ്ലോഗുകൾ, മുഖപത്രം,Twitter തുടങ്ങിയവ ഞങ്ങൾക്ക് വേണ്ടി ശബ്ദിക്കാത്തത്. കോവിഡ് എന്ന മഹാമാരി പിടിപ്പെടുന്നവരെ നിങ്ങൾക്ക് ഞങ്ങളെ വേണമായിരുന്നു. ഇപ്പോൾ ആർക്കും വേണ്ടതായത് പോലെ നിങ്ങൾക്കും ഞങ്ങളെ വേണ്ട.
മമ്മൂട്ടിയും മോഹൻലാലും
ഇൻഡ്യയിലെ തന്നെ രണ്ട് മഹാനടന്മാരാണല്ലോ മമ്മൂട്ടിയും മോഹൻലാലും. ഞങ്ങൾ പ്രവാസികൾ ഒരുപാട് ഇഷ്ടപ്പെടുന്നവർ. ഞങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ. ഞങ്ങൾക്ക് മനോബലം കിട്ടാൻ നിങ്ങളുടെ ഒരു വാക്ക് മതി ആയിരുന്നു. അതും ഞങ്ങൾ പ്രതീക്ഷിച്ചു. പ്രവാസികളുടെ പ്രതീകമായി എത്രയോ കഥാപാത്രങ്ങളെ നിങ്ങൾ അഭിനയിച്ച് വിജയിപ്പിച്ചിരിക്കുന്നു. അന്നം തേടിയുള്ള യാത്രയിൽ ആഴക്കടലിൽ മുങ്ങിപ്പോയവരാണ് പ്രവാസികൾ.
പത്തേമാരിയിലെ പളളിക്കൽ നാരായണൻ
പത്തേമാരിയിൽ പളളിക്കൽ നാരായണൻ എന്ന മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന ഒരു സംഭാഷണം ഇവിടെ ഓർമ്മപ്പെടുത്തട്ടെ, കിട്ടിയ ഇരുപതിനായിരത്തിൽ പതിനായിരം മാറ്റി വെച്ച് പതിനായിരം വീട്ടിലേക്കയച്ചെന്നു നാട്ടുകാർ കരുതിയപ്പോൾ, യഥാർത്ഥത്തിൽ ശമ്പളം കിട്ടിയ എഴായിരത്തിനോപ്പം കടം വാങ്ങിയ മൂവായിരവും ചേർത്ത് പതിനായിരം രൂപ മണിയോര്‍ഡർ അയക്കുന്ന പ്രവാസിയുടെയും കഥയെ മമ്മൂട്ടി മനോഹരമായി അവതരിപ്പിച്ചു. പത്തേമാരിയിലെ പളളിക്കൽ നാരായണനായി മമ്മൂട്ടി അഭിനയിക്കുകയല്ലായിരുന്നു. ജീവിക്കുകയായിരുന്നു.
നിങ്ങൾ ശബ്ദിച്ചില്ല
ആ കഥാപാത്രത്തിനോട് അല്പം നീതി പുലർത്തിയിരുന്നെങ്കിൽ പ്രവാസികൾക്ക് വേണ്ടി താങ്കൾക്കെങ്കിലും സംസാരിക്കാമായിരുന്നു. താരമായതിൻെറ പേരിൽ MP ആയ ആളാണ് സുരേഷ് ഗോപി. അങ്ങേക്കും ഞങ്ങൾക്ക് വേണ്ടി ഒരു വാക്കെങ്കിലും പറയാമായിരുന്നു. ശ്രമിക്കാമായിരുന്നു. ഷൂട്ടിംഗ് ആവശ്യത്തിന് പോയ നിങ്ങളുടെ സഹപ്രവർത്തകർ പോലും പല രാജ്യങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. അവർക്ക് വേണ്ടി പോലും നിങ്ങൾ ശബ്ദിച്ചില്ല. അധികാരത്തിൻെറ പരസ്യങ്ങൾ കാണിക്കുവാൻ മാത്രമായി മലയാള സിനിമ മാറികഴിഞ്ഞു.
ആനുകൂല്യങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നവർ
എറിഞ്ഞു കിട്ടുന്ന ആനുകൂല്യങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് സിനിമാക്കാരെന്ന് ഇൻഡ്യ കണ്ട മികച്ച സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഒരിക്കൽ നിങ്ങളുടെ നിശബ്ദതയെ കുറിച്ച് പറയുകയുണ്ടായി. അതാണ് എനിക്ക് ഇപ്പോൾ ഓർമ്മ വരുന്നത്. പത്തേമാരിയിലെ മമ്മൂക്കായുടെ കഥാപാത്രത്തിൻെറ വാക്കുകൾ കടമെടുത്തുകൊണ്ട് പറയട്ടെ, ഞങ്ങൾ പ്രവാസികൾ എല്ലാം മറക്കുവാനും സഹിക്കുവാനും ക്ഷമിക്കുവാനും കഴിവുളളവരാണ്. ഈ കോവിഡൊക്കെ കഴിഞ്ഞ് നിങ്ങൾ ഇവിടെ വരുമ്പോൾ സ്വീകരിക്കുവാനും സ്നേഹിക്കുവാനും ഞങ്ങൾ ഉണ്ടാകും''.