പ്രവാസികൾ ആരോടാണ് യാചിക്കേണ്ടത്! കേന്ദ്രസർക്കാരിന്റെ പിടിവാശി കാരണം! കണ്ണ് നനയിക്കുന്ന അനുഭവം!
ദുബായ്: ലോക്ക്ഡൗണില്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചതോടെ ആയിരക്കണക്കിന് പ്രവാസികളാണ് വിദേശത്ത് ദുരിതത്തില്‍ കഴിയുന്നത്. ഇവരെ തിരിച്ച് എത്തിക്കാനുളള ആലോചനകള്‍ സര്‍ക്കാരുകള്‍ നടത്തുന്നു.
അതിനിടെ ഗള്‍ഫില്‍ സംഭവിക്കുന്ന മരണങ്ങള്‍ വലിയ വേദനയായി മാറുകയാണ്. നിലവില്‍ കൊവിഡ് ബാധിച്ചല്ലാതെ മരിച്ചവരെ നാട്ടിലേക്ക് കൊണ്ടുവരാം. എന്നാല്‍ മറ്റാര്‍ക്കും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരാനാകില്ല. ഗള്‍ഫില്‍ 11 വയസ്സുളള കുട്ടിയുടെ മരണത്തെ കുറിച്ച് പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി എഴുതിയ കുറിപ്പ് കണ്ണ് നനയിക്കുന്നതാണ്. വായിക്കാം:
മാതാപിതാക്കളുടെ കരച്ചിൽ
ഇന്ന് നമ്മുടെ നാട്ടിലേക്ക് അയക്കാൻ ഏഴ് മൃതദേഹങ്ങളുണ്ടായിരുന്നു. മുഴുവൻ മൃതദേഹങ്ങളും കോഴിക്കോട് വിമാനത്താവളത്തിലേക്ക് അയച്ചു. അതിൽ ഒന്ന് 11വയസ്സുളള ഒരു കുട്ടിയുടെതായിരുന്നു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഷാനി ദേവസ്യയുടെയും ഷീബയുടെയും മൂത്ത മകൻ ഡേവിഡിൻെറതായിരുന്നു. എംബാമിംഗ് കഴിഞ്ഞ് കൊച്ചുമകൻെറ ശരീരം പെട്ടിക്കുളളിൽ വെച്ച് ആണി തറക്കുമ്പോൾ മാതാപിതാക്കളുടെ കരച്ചിൽ എനിക്കും സഹപ്രവർത്തകർക്കും സഹിക്കാവുന്നതിനപ്പുറം ആയിരുന്നു.
കേന്ദ്രസർക്കാരിൻെറ പിടിവാശി
കുഞ്ഞ് വാവയായിരുന്നപ്പോൾ ഡേവിഡിനെ ഗൾഫിൽ കൊണ്ട് വന്ന് വളർത്തി, സ്കൂളിൽ ചേർത്തു. 11 വയസ്സുവരെ മാത്രമെ ആ മാതാപിതാക്കൾക്ക് അവനെ പരിപാലിക്കുവാനും സ്നേഹിക്കുവാനുളള അവസരം ദെെവം കൊടുത്തുളളു. കുഞ്ഞു ഡേവിഡ് ദെെവത്തിൻെറ സന്നിധിയിലേക്ക് യാത്രയായി. മൃതദേഹം അന്ത്യകർമ്മങ്ങൾ ചെയ്യാൻ നാട്ടിലേക്ക് അയച്ഛു.. ഇവിടെയും നമ്മുടെ കേന്ദ്രസർക്കാരിൻെറ പിടിവാശി മൂലം മാതാപിതാക്കൾക്ക് നാട്ടിലേക്ക് പോകാൻ സാധിച്ചില്ല.
ആരോടാണ് യാചിക്കേണ്ടത്
മകൻ നഷ്ടപ്പെട്ട വേദന ഒന്ന്, അതുപോലെ തന്നെ പൊന്നുമകൻെറ അന്ത്യകർമ്മം പോലും ചെയ്യാൻ ഭാഗ്യം ഇല്ലാതെ പോകുന്ന ഒരു അവസ്ഥ, ഒന്ന് ചിന്തിച്ചു നോക്കു. ഈ വേദനകൾ ഒക്കെ നേരിൽ കാണുന്നവരാണ് പ്രവാസികളായ ഞങ്ങൾ, സാമൂഹിക പ്രവർത്തകർ. ഈ മാതാപിതാക്കളുടെ കണ്ണ്നീരിന് പരിഹാരം കാണാൻ ആരോടാണ് യാചിക്കേണ്ടത്. ഇലക്ഷൻ സമയത്ത് വോട്ട് ചോദിക്കാനും പെെസാ പിരിവിനും വേണ്ടി വിമാനം കയറി ഇവിടെ വരുന്ന നേതാക്കളോടാണോ?
നിങ്ങളുടെ നയം തിരുത്തു
അല്ലെങ്കിൽ ഏതെങ്കിലും പാർട്ടി രാജ്യ തലസ്ഥാനത്ത് അധികാരത്തിൽ വരുമ്പോൾ അവർ നോമിനേറ്റ് ചെയ്യുന്ന മന്ത്രിമാരോടാണോ ഞങ്ങൾ ചോദിക്കേണ്ടത്. ഞങ്ങൾ പ്രവാസികളെ രണ്ടാം പൗരന്മരായി കാണുന്ന നിങ്ങളുടെ നയം തിരുത്തു. ഇനിയും നിങ്ങൾ തീരുമാനങ്ങൾ എടുക്കാൻ വെെകിയാൽ വലിയ വിലകൊടുക്കേണ്ടി വരും. അത് ഉറപ്പാണ്. എന്ത് പറഞ്ഞാണ് ഈ കുടുംബത്തിനെ സമാധാനപ്പെടുത്തണം എന്ന് എനിക്കറിയില്ല. എല്ലാം നേരിടാനുളള മനകരുത്ത് ദെെവം അവർക്ക് നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു''.
പ്രവാസികളുടെ ദുരിതം
കൊവിഡ് കാരണമല്ലാതെ മരിച്ചവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരുന്നതും ഒരു ഘട്ടത്തിൽ കേന്ദ്ര സർക്കാർ തടഞ്ഞിരുന്നു. തുടർന്ന് പ്രതിഷേധങ്ങൾക്കൊടുവിൽ മൃതദേഹങ്ങൾ കൊണ്ടുവരാൻ അനുമതി നൽകി. ദില്ലിയിൽ അബുദാബിയിൽ നിന്നും എത്തിച്ച രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ തിരികെ കയറ്റി അയച്ച സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രിയപ്പെട്ടവരുടെ അന്ത്യ നിമിഷങ്ങളിൽ ഒപ്പമുണ്ടാകാനുളള അവസരം പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ് പ്രവാസികൾക്ക്.