പുസ്തകമേളയില്‍ നിറ സാന്നിധ്യമായി 'ബുക്കിഷ്' സാഹിത്യ ബുളളറ്റിന്‍
ഷാര്‍ജ: മുപ്പത്തിയാറാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നിറ സാന്നിധ്യമായി ബുക്കിഷ് സാഹിത്യ ബുള്ളറ്റിൻ. മലയാളത്തിന്റെ സാഹിത്യ കുലപതി എം.ടി വാസുദേവന്‍ നായർ മുൻ എെഎസ് ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന് കോപ്പി നല്‍കി പുസ്തകമേളയില്‍ ബുക്കിഷിൻ്റെ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു. 2015ലായിരുന്നു ബുക്കിഷ് ആദ്യം പുറത്തിറങ്ങിയത്. ഇത് തുടർച്ചയായ മൂന്നാം വർഷം. യുഎഇയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ്റി മുപ്പതിലേറെ എഴുത്തുകാർ അവരുടെ കുഞ്ഞു അനുഭവങ്ങളും കഥകളും കവിതകളും ലേഖനങ്ങളും കൊണ്ട് ബുക്കിഷ് ഇപ്രാവശ്യം സമ്പുഷ്ടമാക്കി.
യുഎഇയിലെ തഴക്കം ചെന്ന വരോടൊപ്പം എഴുത്തുകാരിൽ ഭൂരിഭാഗവും ആദ്യ രചന നിർവഹിച്ചവർ. ഇതിൽ തന്നെ വലിയൊരു ശതമാനം വനിതാ പ്രാതിനിധ്യവുമുണ്ട്. വീട്ടമ്മമാർ പോലും ബുക്കിഷിലേയ്ക്ക് തങ്ങളുടെ രചനകളയച്ചു. ടാബ്ലോയിഡ് വലിപ്പത്തിൽ നാല് പേജിലായിരുന്നു ബുക്കിഷിൻ്റെ തുടക്കം. കഴിഞ്ഞ വർഷം ഇത് എട്ട് പേജായി വർധിച്ചു. ഇപ്രാവശ്യം 12 പേജും. എല്ലാവരുടെയും ഫോട്ടോ സഹിതമാണ് രചന പ്രസിദ്ധീകരിക്കുന്നത്. പ്രമുഖ ലേ ഔട്ട് കലാകാരൻ മധു റഹ്മാനാണ് പേജുകള്‍ അണിയിച്ചൊരുക്കിയത്.
ബുക്കിഷിനോട് എഴുത്തുകാർക്കും വായനക്കാർക്കുമുള്ള പ്രിയം കൂടി വരുന്നതായി എഴുത്തുകാരുടെയും വായനക്കാരുടെയും താത്പര്യം സൂചിപ്പിക്കുന്നതായി ബുക്കിഷ് ടീമംഗങ്ങൾ പറയുന്നു. സാദിഖ് കാവില്‍, സലീം അയ്യനത്ത്, ഉണ്ണി കുലുക്കല്ലൂര്‍, രാഗേഷ് വെങ്കിലാട്, മഹേഷ് പൗലോസ് എന്നിവരാണ് അണിയറ പ്രവർത്തകർ. അടുത്ത വർഷം സ്കൂൾ വിദ്യാർഥികൾക്ക് അവസരം നൽകുന്നതുൾപ്പെടെ ബുക്കിഷ് വിപുലമായ രീതിയിൽ പ്രസിദ്ധീകരിക്കുമെന്ന് രാഗേഷ് വെങ്കിലാട് പറഞ്ഞു. പുസ്തകമേള നടക്കുന്ന എക്സ്പോ സെന്ററിലെ ഇന്ത്യൻ പവലിയനിലും മീഡിയാ ലോഞ്ചിലും ബുക്കിഷ് സൗജന്യമായി ലഭിക്കും. വിവരങ്ങൾക്ക്: 050 414 6105/, 052 590 7501 /. 052 921 8880/ 050 301 6585.