അമിതവേഗം നിങ്ങളെ കൊലയാളിയാക്കുന്നു; യുഎഇയില്‍ ജനുവരി ഒന്ന് മുതല്‍ കാംപയിന്‍
ദുബൈ: വാഹനങ്ങളുടെ അമിത വേഗം മൂലമുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും കുറക്കുന്നതിനായി യുഎഇ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ രാജ്യ വ്യാപകമായ ബോധവല്‍ക്കരണ കാംപയിന് ജനുവരി ഒന്നു മുതല്‍ തുടക്കമാകും. 'ഡോണ്‍ട് ലെറ്റ് സ്പീഡിംഗ് ടേണ്‍ യു ഇന്‍ ടു എ കില്ലര്‍' (അമിത വേഗം നിങ്ങളെ കൊലയാളിയാക്കാന്‍ അനുവദിക്കരുത്) എന്നതാണ് കാമ്പയിന്‍ പ്രമേയം. രാജ്യത്തെ സര്‍വകലാശാലകള്‍, കായിക ക്ലബ്ബുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവിടങ്ങളിലാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ലഘുലേഖ വിതരണവും പ്രദര്‍ശനവും ഇതിന്റെ ഭാഗമായി നടക്കും.
ജമ്മു-കശ്മീരിലെ സിആർപിഎഫ് ക്യാമ്പിനുനേരെ ഭീകരാക്രമണം; മൂന്നു ജവാന്മാർക്കു പരിക്ക്
2017 ഡിസംബര്‍ 23 വരെ വാഹനങ്ങളുടെ അമിത വേഗം മൂലമുണ്ടായ അപകടങ്ങളില്‍ രാജ്യത്ത് 230 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം മരിച്ചവരുടെ എണ്ണം 312 ആയിരുന്നു. രാജ്യത്ത് അമിത വേഗം ഉള്‍പ്പെടെ ഈ വര്‍ഷം ഇതുവരെയുണ്ടായ റോഡപകടങ്ങളില്‍ 525 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ട്രാഫിക് അപകടമരണങ്ങള്‍ 706 ആയിരുന്നു. മിക്ക അപകട മരണങ്ങള്‍ക്കും കാരണം അമിതവേഗതയാണെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ പറഞ്ഞു. അമിതവേഗമൂലം രാജ്യത്ത് ഈ വര്‍ഷമുണ്ടായ വാഹനാപകടങ്ങളുടെ എണ്ണം 1,535 ആണ്. കഴിഞ്ഞ വര്‍ഷം ഇത് 1,787 ആയിരുന്നു.
2010ല്‍ ആരംഭിച്ച അമിത വേഗതക്കെതിരായ ത്രൈമാസ കാംപയിന്‍ ഓരോ വര്‍ഷവും തുടര്‍ന്നുവരികയാണ്. ഓരോ വര്‍ഷവും അപടകങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെങ്കിലും കാംപയിന്‍ കൂടുതല്‍ സജൗവമാക്കാനാണ് ഇത്തവണ ലക്ഷ്യമിടുന്നതെന്നും അല്‍ സഫീന്‍ അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്ററിന് മുകളില്‍ വേഗതയില്‍ സഞ്ചരിച്ചതിന് ദുബയ് പോലീസ് മാത്രം 56,663 പേരില്‍നിന്ന് പിഴ ഈടാക്കിയിട്ടുണ്ട്. 2016ല്‍ 92,592 ആയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.