പ്രവാസി പ്രതിഷേധത്തിന് ഫലം, ഗൾഫിൽ നിന്നും മൃതദേഹം നാട്ടിലെത്തിക്കാനുളള നിരക്ക് ഏകീകരിച്ചു
ജീവിത കാലം മുഴുവന്‍ ഗള്‍ഫ് നാടുകളില്‍ കഷ്ടപ്പെട്ട് അവിടെ തന്നെ മരണപ്പെടുന്ന സാധാരണക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുക എന്നത് പ്രവാസികള്‍ക്ക് ഇത്രയും നാള് ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നു. കാരണം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നതല്ല. അത് കാരണം പലപ്പോഴും ഇത്തരക്കാരുടെ മൃതദേഹം ഉറ്റവര്‍ക്ക് പോലും കാണാന്‍ സാധിക്കാതെ വിദേശ മണ്ണില്‍ തന്നെ സംസ്ക്കരിക്കേണ്ടി വരാറുണ്ട്.
പ്രവാസികളെ കൊളളയടിക്കുന്നതിന്റെ പേരില്‍ എയര്‍ ഇന്ത്യ അടക്കം വലിയ വിമര്‍ശനവും പ്രതിഷേധവും ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനം പുറത്ത് വന്നിരിക്കുകയാണ്. വിദേശത്ത് നിന്നും മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനുളള നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു.
12 വയസ്സിന് മുകളിലാണെങ്കില്‍ മൃതദേഹം കൊണ്ടുവരുന്നതിന് 150 ദിര്‍ഹമാണ് അടക്കേണ്ടത്. 12 വയസ്സിന് താഴെയാണ് എങ്കില്‍ ഇനി 750 ദിര്‍ഹം അടച്ചാല്‍ മതി. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ വഴി ഇന്ത്യയില്‍ എവിടേക്കും ഇനി ഈ നിരക്കാണ്. ഇക്കാര്യം കാര്‍ഗോ സ്ഥാപനങ്ങളേയും അറിയിച്ചിട്ടുണ്ട്. മൃതദേഹങ്ങളുടെ ഭാരം നോക്കി നിരക്ക് നിശ്ചയിക്കുന്ന ഏര്‍പ്പാട് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
തുടര്‍ന്ന് ഈ തീരുമാനം പിന്‍വലിച്ചാണ് എയര്‍ ഇന്ത്യ ഏകീകരിച്ച നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേകമായി ആവശ്യപ്പെടുന്ന മൃതദേഹങ്ങള്‍ എയര്‍ ഇന്ത്യ സൗജന്യമായി നാട്ടില്‍ എത്തിച്ചിരിരുന്നു. എന്നാല്‍ ഈ തീരുമാനവും എയര്‍ ഇന്ത്യ പിന്‍വലിച്ചത് സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു.