കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫിലെത്തുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി, രാഷ്ട്രീയം മറന്ന് പ്രവാസികള്‍

Google Oneindia Malayalam News

ദുബായ്: ഗള്‍ഫ് പ്രവാസികളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുവിരിച്ച് പ്രതീക്ഷകളുടെ പുത്തന്‍ പാതയൊരുക്കിയാണ് മോദി യുഎഇ സന്ദര്‍ശനത്തിനെത്തുന്നത്. വോട്ടവകാശം, യാത്ര പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ പ്രവാസികളുടെ പരാതികള്‍ നേരിട്ട് മനസ്സിലാക്കാന്‍ മോദിക്ക് അവസരം ലഭിക്കും. ഇന്ത്യയെന്ന മഹാ രാജ്യത്തിന്റെ അന്തസ്സ് വാനോളം ഉയര്‍ത്തുവാനുള്ള പ്രഖ്യാപനങ്ങളും പരസ്പര സഹകരണ കരാറുകളും തയ്യാറാക്കിയാണ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സന്ദര്‍ശന തിയ്യതിയെ സ്ഥിരീകരണം വന്നത് അവസാന നിമിഷമാണെങ്കിലും കരാറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായ വിശകലനങ്ങള്‍ സെക്രട്ടറി തലത്തില്‍ മാസങ്ങള്‍ക്ക് മുമ്പെ ആരംഭിച്ചതാണ്. 34 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഇവിടത്തെ രാഷ്ട്രത്തലവന്‍മാരോട് പറഞ്ഞ കാര്യവും ഇപ്പോഴും പ്രസക്തമാണ്.

Modi in UAE

ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഇന്ത്യന്‍ മണ്ണില്‍ നിങ്ങള്‍ ഇറക്കുന്ന ഒരു രൂപയുടെ നിക്ഷേപത്തിന് പോലും പൂര്‍ണ്ണ സുരക്ഷിതത്ത്വം ഉറപ്പുതരുന്നു. പുതിയ സാഹചര്യത്തില്‍ യുഎഇ ല്‍ നിന്നുള്ള നിക്ഷേപകര്‍ ആഗ്രഹിക്കുന്നതും അത്തരത്തിലുള്ള ഉറപ്പാണ്. മോദിയുടെ സന്ദര്‍ശനത്തിലൂടെ ഈ വിശ്വാസം ഇരട്ടിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കൂടാതെ യു.എ.ഇ ല്‍ എത്തുന്ന നിക്ഷേപത്തിനും ഇവിടത്തെ ഭരണകര്‍ത്താക്കള്‍ സുരക്ഷിതത്ത്വം ഉറപ്പാക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹായ കരാര്‍ പുതിയ തലങ്ങളിലേക്ക് വഴിമാറും.

ഇതിന്റെ പ്രയോജനം ലഭിക്കുന്നതാവട്ടെ യുഎഇയില്‍ താമസിക്കുന്ന ഇന്ത്യാക്കാര്‍ക്കായിരിക്കുമെന്നതില്‍ യാതൊരു സംശയവും ഇല്ല. പൊതുവെ സാമാധാന പ്രിയരും ഈ രാജ്യത്തിന്റെ നിയമങ്ങള്‍ പാലിച്ച് ജീവിക്കുന്നതില്‍ മുന്‍പന്തിയിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപങ്ങളോടായിരിക്കും ഭരണാധികാരികള്‍ക്ക് കൂടുതല്‍ താല്‍പര്യം.

കാരണം ആഭ്യന്തര കലാപം അരങ്ങേറുന്ന രാജ്യങ്ങളില്‍ നിന്നും ഇവിടേക്ക് ഒഴുകിയെത്തുന്ന നിക്ഷേപങ്ങള്‍ക്ക് അപകട സാധ്യതയും കൂടുതലായിരിക്കുമെന്ന് ദീര്‍ഘ വീക്ഷണമുള്ള ഭരണകര്‍ത്താക്കള്‍ക്ക് വ്യക്തമായി അറിയാമെന്നതാണ് യാഥാര്‍ത്യം. ഇവിടെയാണ് നാം രാഷ്ടീയം മറന്ന് ഒറ്റക്കെട്ടായി നില്‍ക്കേണ്ടത്.

കാരണം സന്ദര്‍ശനം നടത്തുന്നത് നമ്മുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന് ഇവിടെ ലഭിക്കുന്ന ഓരോ ആദരവും നാം ഭാരതീയനായ ഓരോ വ്യക്തിക്കും ലഭിക്കുന്ന ആദരവായി കാണണം. അല്ലാതെ വലിയ കെട്ടിടത്തില്‍ ദീപാലങ്കാരം ഇല്ലെന്നും ഉണ്ടെന്നും പറഞ്ഞ് പരസ്പരം സോഷ്യല്‍ മീഡിയ വഴി ചെളിവാരി എറിയുന്നത് നാം സ്വയം ചെറുതാകുന്നതിന് തുല്യമാണ്.

മോദിയുടെ സന്ദര്‍ശനത്തിലുള്ള ഒരുക്കങ്ങെളെല്ലാം പൂര്‍ത്തിയായി. കനത്ത സുരക്ഷയാണ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച യുഎഇ തലസ്ഥാനമായ അബുദാബിയിലെത്തുന്ന മോദി തിങ്കളാഴ്ച വൈകിട്ട് എട്ടുമണിക്ക് ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രവാസി സമൂഹം നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കും.

മോദിയെ കാണാനും അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാനും അരലക്ഷത്തിലേറെ പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവേശനത്തിനായി സ്‌റ്റേഡിയത്തിലെ ഗേറ്റുകള്‍ നാലുമണിക്കു തുറക്കും ആറരയ്ക്ക് അടയ്ക്കുകയും ചെയ്യും. രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമാണു പ്രവേശനം.

രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച എന്‍ട്രി പാസിനൊപ്പം ഐഡി കാര്‍ഡുകളും ഹാജരാക്കണം. ചൂടുകാലമായതിനാല്‍ അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളെ സമ്മേളന സ്ഥലത്ത് അനുവദിക്കില്ല. ഹാന്‍ഡ് ബാഗുകള്‍, പുറമേ നിന്നുള്ള ഭക്ഷണസാധനങ്ങള്‍, ക്യാമറ തുടങ്ങിയവ അനുവദനീയമല്ല. ഏഴു മണിയോടെ സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കമാകും. സ്വീകരണ നഗരിയുടെ ഏറ്റവും അടുത്തുള്ള മെട്രാ സ്‌റ്റേഷനുകളില്‍ നിന്നും ബസ്സ് സര്‍വ്വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary
Dont talk politics, Indian PM visits UAE, its time to focus on the neglected NRI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X