ഡ്രൈവറുടെ മകൾക്ക് വിവാഹമംഗളം നേരാൻ ഇമാറാത്തി യുവാക്കൾ കേരളത്തിൽ
ദുബായ് : സാധാരണക്കാരായ തങ്ങളുടെ ജോലിക്കാർക്ക് എപ്പോഴും സ്നേഹപരിഗണന നല്‍കാനും അവരുടെ സന്തോഷങ്ങളിൽ മറ്റും പങ്കാളിയാകുവാൻ ഏറെ ശ്രദ്ധിക്കുന്നവരാണ് പൊതുവേ ഇമാറാത്തികൾ. കഴിഞ്ഞ ദിവസം ഇമാറാത്തികളുടെ ഇത്തരത്തിലുള്ള സ്നേഹപ്രകടനങ്ങള്‍ക്ക് ഒരു വിത്യസ്ത വേദിയായി മാറി കുറ്റിപ്പുറം കാലടിയിലെ കീഴാപ്പാട്ട് വീട്ടിലെ കല്യാണ വീട്. തങ്ങളുടെ പ്രിയപ്പെട്ട ഡ്രൈവർ മൊയ്തീൻ കുഞ്ഞിയുടെ മകളുടെ കല്യാണത്തിന് ആശംസകൾ നേരുവാനും വീട്ടുകാരുടെ സന്തോഷത്തിൽ പങ്കുകൊള്ളുവാനും വേണ്ടി ഒരു പറ്റം ഇമാറാത്തികളാണ് ദുബായിൽ നിന്നും കേരളത്തിലേക്ക് വിമാനം കയറിയത്.
മണവാളനെ തട്ടിക്കൊണ്ടുപോയി കൂട്ടുകാരുടെ കല്ല്യാണ റാഗിങ്! കൂട്ടക്കരച്ചിലുമായി വധുവും ബന്ധുക്കളും...
26 വർഷമായി ദുബായിലെ അൽ മുഹൈസിന ഒന്നിലെ സ്വദേശിയായ അബ്ദുർറഹ്മാൻ ഉബൈദ് അബു അൽ ശുവാർബിന്‍റെ വീട്ടിലെ ഡ്രൈവറാണ് മൊയ്തീൻ കുഞ്ഞി. അദ്ധേഹത്തിന്‍റെ പ്രിയപ്പെട്ട ജോലിക്കാരനാണ് മൊയ്തീൻ. അദ്ദേഹത്തിന്‍റെ മകനും സുഹൃത്തുക്കളുമാണ് മൊയ്തീൻ കുഞ്ഞിയുമായി ഈ കുടുംബത്തിനുള്ള ആത്മബന്ധത്തിന്‍റെ ആഴം അറിയിക്കാൻ കേരളത്തിലെത്തിയത്. തുടര്‍ന്ന് ഡ്രൈവറുടെ സന്തോഷത്തിൽ പങ്കാളിയാകുവാനും വധുവാരന്മാർക്ക് സമ്മാനങ്ങൾ നൽകുവാനും മുന്‍പന്തിയിൽ തന്നെ ഇവര്‍ സജീവമായി. ഇവരുടെ വരവ് കൊണ്ട് സാധാരണകാരനായ മൊയ്തീൻ കുഞ്ഞിക്ക് കല്യാണ ദിവസം വലിയ ഒരു സെലിബ്രിറ്റിയുടെ പരിവേഷം തന്നെ കിട്ടി നാട്ടില്‍.
അൽ മുഹൈസിനയിലെ സ്വദേശി വീട്ടിൽ ഒരു പാചകകാരനായി ജോലിയിൽ പ്രവേശിച്ചതാണ് മൊയ്തീൻ കുഞ്ഞി. 26 വർഷമായി ഈവീട്ടിൽ തന്നെ ജോലി ചെയ്യുന്ന ഇദ്ദേഹം 20 വർഷങ്ങൾക്ക് മുൻപാണ് ലൈസൻസ് എടുത്തു ഡ്രൈവറായി ജോലി ചെയ്യുന്നത്. മാത്രവുമല്ല സ്വദേശിയുടെ മജ്‌ലിസിൽ എത്തുന്ന അതിഥികളെ സ്വീകരിക്കുകയും അവർക്കുള്ള ഭക്ഷണവും മറ്റും നൽകുന്നത് ഇദ്ദേഹമായിരുന്നു. ഈ മജ് ലിസിൽ സ്പോണ്സറുടെ മകന്‍റെ കൂട്ടുകാരും പതിവായി എത്താറുണ്ട്. യു എ ഇ -യിലെ വിവിധ സർക്കാർ ഓഫീസുകളില്‍ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്നവരാണ് അവര്‍. അവരുമായി എപ്പോഴും നല്ല ആത്മബന്ധം സൂക്ഷിച്ച് പോന്നിരുന്നു മൊയ്തീൻ കുഞ്ഞി. അവരാണ് തങ്ങളുടെ പ്രിയപ്പെട്ട ഡ്രൈവറുടെ മകളുടെ കല്യാണത്തിൽ പങ്കെടുക്കാന്‍ നാട്ടിലെത്തിയത്. കല്യാണത്തിൽ പങ്കെടുത്ത് വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണ് യു എ ഇ യിലേക്ക് ഇവര്‍ മടങ്ങി എത്തിയത്.