പ്രവാസികള്‍ സൂക്ഷിച്ചോ... കൈയ്യില്‍ ആവശ്യത്തിൽ കൂടുതൽ പണമുണ്ടോ? ചുളുവിൽ 'ഡോക്ടർ' ആക്കാന്‍ ആളെത്തും!
ജിദ്ദ : പണം വാങ്ങി ഡോക്ടറേറ്റ് നൽകുന്ന സംഘങ്ങൾ പ്രവാസികളെ പറ്റിക്കുന്നു എന്ന് ആരോപണം. അമേരിക്കയിലെ കിങ് യൂണിവേഴ്‌സിറ്റിയുടെ പേര് ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത് എന്നാണ് പ്രചരിക്കുന്നത്. കിങ് യൂണിവേഴ്‌സിറ്റിയുടെ പേരിൽ ചെറിയ മാറ്റം വരുത്തിയാണ് ഡോക്ടറേറ്റ് നൽകുന്ന സ്ഥാപനത്തിന് പേര് നൽകിയിരിക്കുന്നത് എന്നും ആരോപണം ഉണ്ട്.
സ്ഥാപനത്തിന്റെ വെബ് സൈറ്റിലും ബ്രോഷറുകളിലും നൽകിയിരിക്കുന്ന വിലാസം വ്യാജമാണെന്ന് പലരും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ ഹവാലിയിലെ ഹൊനോലുലു എന്ന സ്ഥലത്തെ ഒരു ഫ്ളാറ്റിലെ സ്യൂട്ടിന്റെ വിലാസമാണത്രെ ബ്രോഷറിൽ ഉള്ളത്. ആ സ്ഥലത്ത് അത്തരം ഒരു സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അന്വേഷിച്ചവര്‍ കണ്ടെത്തിയതായിട്ടാണ് പറയുന്നത്.
സ്ഥാപനത്തിന്റെതെന്നു നൽകിയ ഫോൺ നമ്പർ പ്രവർത്തിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ആരോപണം. ഹൊനോലുലു എന്ന സ്ഥലത്ത് നിന്നും കിലോമീറ്ററുകൾ ദൂരെയുള്ള വാഷിംഗ്ടൺ സ്‌റ്റേറ്റിലുള്ള മെരിലാന്റ് എന്ന സ്ഥലത്തെ ഏരിയ കോഡ് ആണ് ഇവര്‍ നല്‍കിയ ഫോണ്‍നന്പറില്‍ ഉള്ളത് എന്നും ആരോപണം ഉണ്ട്.
അമേരിക്കയിലെ നിയമപ്രകാരം, ആർക്കും വെബ്‌സൈറ്റ് രജിസ്റ്റർ ചെയ്‌ത് പ്രവർത്തിക്കാം. ഇത് ഇവര്‍ ദുരുപയോഗം ചെയ്തിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. അമേരിക്കയിലെ വിദ്യാഭ്യസ മന്ത്രാലയത്തിന്റെ യാതൊരുവിധ അംഗീകാരവും സ്ഥാപനത്തിന് ഇല്ലെന്ന് വെബ് സൈറ്റിൽ രേഖപെടുത്തിയിട്ടും ഉണ്ട്. ഇത് നിയമ നടപടികളിൽ പെടാതിരിക്കാനുള്ള മുന്‍കരുതല്‍ ആയിട്ടാണ് വിലയിരുത്തുന്നത്.
സ്ഥാപനത്തിലെ ജീവനക്കാരില്‍ അധികവും തമിഴ് നാട് സ്വദേശികൾ ആണെന്നാണ് രേഖപെടുത്തിരിക്കുന്നത്. പലരുടെയും ലിങ്ക്ഡ് ഇന്‍ പ്രൊഫൈലുകൾ പരിശോധിച്ചപ്പോൾ ദുബായിലും സിംഗപ്പൂരിലും ആണ് താമസിക്കുന്നത് എന്നാണ് കാണുന്നത്. സ്ഥാപനവുമായി ബന്ധമുള്ളതായി ആരും രേഖപ്പെടുത്തിയിട്ടും ഇല്ലത്രെ.
2000 മുതൽ 3000 വരെ അമേരിക്കൻ ഡോളർ ആണ് ഡോക്ടറേറ്റ് ലഭിക്കാൻ ആവശ്യപ്പെടുന്നത് എന്നാണറിവ്. വിദ്യാഭ്യസ യോഗ്യത പോലും ആവശ്യപ്പെടാത്ത അപേക്ഷ ഫോം പൂരിപ്പിച്ചു നൽകിയാൽ ആവശ്യമായ പ്രൊഫൈൽ അവർ നിർമിക്കും. ചെന്നൈ പോലുള്ള ഇന്ത്യൻ നഗരങ്ങളിലെ ഉയർന്ന നിലവാരമുള്ള ഹോട്ടലുകളിൽ വെച്ചാണ് ബിരുദം കൈമാറുന്നത്. മിഡിൽ ഈസ്റ്റിലെ സാമൂഹിക സേവനം നടത്തുന്നു , താരതമ്യേന സാമ്പത്തിക സാഹചര്യമുള്ളവരെയാണ് ഇവർ ലക്ഷ്യമിടുന്നത്. പേരും പ്രസക്തിയും ആഗ്രഹിക്കുന്നവർ പെട്ടന്ന് തന്നെ ഇവരുടെ കെണിയിൽ വീണുപോകും. ഡോക്ടറേറ്റ് ലഭിച്ചവർക്ക് അവരവരുടെ സ്ഥലങ്ങളിൽ സ്വീകരണം ഒരുക്കാനും സംഘാടകരെ ഏർപ്പാട് ആക്കി കൊടുക്കുകയും ചെയ്യുന്നുണ്ടെന്നാണ് ആക്ഷേപം.