'ശുദ്ധസ്വർണമല്ല, ജ്വല്ലറി അടച്ച് പൂട്ടി'.. കല്യാൺ ജുവല്ലേഴ്സിനെതിരെ വ്യാജ പ്രചാരണം, 5 പേർ കുടുങ്ങി
ദുബായ്: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാണ്‍ ജുവല്ലേഴ്‌സിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയ ഇന്ത്യക്കാര്‍ കുടുങ്ങുന്നു. ഇത്തരത്തില്‍ പ്രചാരണം നടത്തിയ ഇന്ത്യക്കാരായ അഞ്ച് പേര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ ദുബായ് പോലീസ് നീക്കം നടത്തുകയാണ്. ദുബായ് പബ്ലിക് പ്രോസിക്യൂഷന്റെ നിര്‍ദേശ പ്രകാരമാണ് ദുബായ് പോലീസിന്റെ ഈ നടപടിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കല്യാണ് ജുവല്ലേഴ്‌സ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെയുള്ള നടപടി.
കല്യാണ്‍ ജുവല്ലേഴ്‌സ് വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ശുദ്ധമായ സ്വര്‍ണത്തിലുണ്ടാക്കിയത് അല്ലെന്നും വ്യാജമാണ് എന്നുമാണ് സോഷ്യല്‍ മീഡിയ വഴി കുറച്ചധികം ദിവസങ്ങളായി നടക്കുന്ന പ്രചാരണം. വ്യാജ വാര്‍ത്തകള്‍ കൂടാതെ ഇത്തരം വിവരങ്ങള്‍ അടങ്ങിയ വ്യാജ വീഡിയോകളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. യുഎഇയിലെ കല്യാണ്‍ ജുവല്ലേഴ്‌സ് സ്ഥാപനങ്ങള്‍ അടച്ച് പൂട്ടിയെന്നും ഉടമയെ പോലീസ് അറസ്റ്റ് ചെയ്‌തെന്നും വരെ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
ഇതേത്തുടര്‍ന്നാണ് കല്യാണ്‍ ജുവല്ലേഴ്‌സ് ദുബായ് പോലീസിനെ പരാതിയുമായി സമീപിച്ചത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തി. ആരോപണ വിധേയരായ അഞ്ച് ഇന്ത്യക്കാരില്‍ ഒരാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് നാല് പേരെ സംബന്ധിച്ച് ദുബായ് പോലീസ് അന്വേഷണം നടത്തി വരികയാണ്. വ്യാജ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തവരെ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തുന്നുണ്ട്. വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിലൂടെ കെട്ടിപ്പൊക്കിയ കല്യാണ്‍ ജുവല്ലേഴ്‌സിന്റെ സല്‍പ്പേര് നശിപ്പിക്കാനാണ് ചിലര്‍ ശ്രമം നടത്തുന്നതെന്ന് കല്യാണിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടിഎസ് കല്യാണ രാമന്‍ മാതൃഭൂമിയോട് പ്രതികരിച്ചു.
അമ്മയുടെ രോഗത്തിന് വൈദ്യൻ പറഞ്ഞ മരുന്ന് കഞ്ചാവ്! ടെറസ്സിൽ കഞ്ചാവ് നട്ട മേരിയുടെ മൊഴി വിചിത്രം
കർദിനാളിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം! രൂക്ഷ വിമർശനവുമായി മാധ്യമപ്രവർത്തകൻ