കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്എഫ്ഇ പ്രവാസിച്ചിട്ടി: ആദ്യ നറുക്ക് അജീഷ് വര്‍ഗീസിന്, ആദ്യ നറുക്കെടുപ്പ് തിരുവനന്തപുരത്ത്!!

  • By Desk
Google Oneindia Malayalam News

ദുബായ്: കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയുടെ ആദ്യ നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. പാലക്കാട് കള്ളിക്കാട് നീലങ്കാവില്‍ അജീഷ് വര്‍ഗീസിനാണ് ആദ്യ ലേലം ലഭിച്ചത്. ആദ്യ ഓണ്‍ലൈന്‍ ലേലത്തിന് സാക്ഷ്യം വഹിച്ച ധനമന്ത്രി തോമസ് ഐസക്ക് അജീഷിനെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. തന്റെ ആദ്യ ചിട്ടിത്തുകയായ 70,000 രൂപ കിഫ്ബിയില്‍ നിക്ഷേപിക്കുകയാണെന്ന് അജീഷ് മന്ത്രിയെ അപ്പോള്‍തന്നെ അറിയിച്ചതോടെ സന്തോഷം ഇരട്ടിയായി. തീരദേശ ഹൈവേയുടെ നിര്‍മാണത്തിനായി ഈ പണം ഉപയോഗിക്കാനാണ് അജീഷിന് താത്പര്യം.

<strong>ആരാണ് സുരേഷ് നായര്‍; രാജ്യം നടുങ്ങിയ സ്‌ഫോടനങ്ങള്‍!! ആരുമറിയാത്ത കോഴിക്കോട്ടുകാരന്‍</strong>ആരാണ് സുരേഷ് നായര്‍; രാജ്യം നടുങ്ങിയ സ്‌ഫോടനങ്ങള്‍!! ആരുമറിയാത്ത കോഴിക്കോട്ടുകാരന്‍

ഷാര്‍ജ വിമാനത്താവളത്തിലെ ജീവനക്കാരനാണ് അജീഷ്. അവധിക്ക് നാട്ടിലെത്തിയ അദ്ദേഹം വീട്ടിലിരുന്ന് ഓണ്‍ലൈനിലൂടെയാണ് ലേലത്തില്‍ പങ്കെടുത്തത്. 19 പേര്‍ പങ്കെടുത്ത ആദ്യ ലേലത്തില്‍ നാലുപേരാണ് 30,000 രൂപ താഴ്ത്തി വിളിച്ചത്. അതില്‍ അജീഷിനാണ് നറുക്കുവീണത്. കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടിയിലൂടെ സമാഹരിച്ച് കിട്ടുന്ന പ്രവാസികളുടെ പണം കേരളത്തിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കും. ചിട്ടിയില്‍നിന്നുള്ള വരുമാനം സംസ്ഥാന അടിസ്ഥാന സൗകര്യ വികസന നിധി(കിഫ്ബി)യുടെ ബോണ്ടില്‍ മുടക്കാനാണ് പദ്ദതി. വരിസംഖ്യ സ്വീകരിച്ചുതുടങ്ങി ഒരുമാസം കൊണ്ട് 53 ചിട്ടികളില്‍ മുഴുവന്‍ വരിക്കാരായെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതിനോടകം തന്നെ യുഎഇയില്‍ നിന്ന് മാത്രം രണ്ടായിരത്തിലധികം പേരാണ് ചേര്‍ന്നിട്ടുള്ളത്.

pravasichity-1543

വരിസംഖ്യയായി 2.42 കോടി രൂപ കിട്ടി. 77.2 ലക്ഷം രൂപ കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിച്ചു. ഇതിന് എട്ടുശതമാനംവരെ അധിക വരുമാനം ലഭിക്കും. ചിട്ടിയില്‍ ചേരുന്നവര്‍ക്ക് തങ്ങളുടെ പണം ഏത് വികസനപദ്ധതികളില്‍ നിക്ഷേപിക്കണമെന്ന് നിശ്ചയിക്കാം. അല്ലെങ്കില്‍ ചിട്ടിപിടിച്ച് പണം കൈപ്പറ്റാം. ചിട്ടിത്തവണകള്‍ തീരദേശ ഹൈവേക്കുള്ള ബോണ്ടില്‍ നിക്ഷേപിക്കാന്‍ 348 പേര്‍ താത്പര്യമറിയിച്ചു.

ഹൈടെക് വിദ്യാലയങ്ങള്‍ക്കുവേണ്ട വിദ്യാലയച്ചിട്ടിക്ക് 259 പേരും ആശുപത്രി വികസനത്തിനുള്ള ആരോഗ്യച്ചിട്ടിക്ക് 251 പേരും റോഡുകള്‍ക്കും പാലങ്ങള്‍ക്കുമുള്ള ചിട്ടിക്ക് 233 പേരും ഐ.ടി. പാര്‍ക്കുകള്‍ക്കായി 223 പേരും ചേര്‍ന്നിട്ടുണ്ട്. ചിട്ടി ചേരുന്നത് മുതല്‍ പണം അടയ്ക്കുന്നതും ലേലം നടത്തുന്നതും പൂര്‍ണമായും ഓണ്‍ലൈനില്‍ കൂടിയാണെന്ന പ്രത്യേകത പ്രവാസി ചിട്ടിക്കുണ്ട്. ആദ്യ നാല് ചിട്ടികളുടെ ലേലമാണ് വെള്ളിയാഴ്ച നടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ദിവസേന മൂന്നും -നാലും ചിട്ടികളുടെ ലേലം നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയിലൂടെ ഓണ്‍ലൈനായി പ്രവാസികള്‍ക്ക് പണമടയ്ക്കാം.

ഗള്‍ഫ് രാജ്യങ്ങളിലെ മണി എക്‌സ്ചേഞ്ചുകള്‍ വഴി പണം സ്വീകരിക്കല്‍ ഉടന്‍ ആരംഭിക്കുമെന്ന് കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ പീലിപ്പോസ് തോമസ് പറഞ്ഞു. യു.എ.ഇ.യിലുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ചിട്ടിയില്‍ ചേരാന്‍ അവസരമുണ്ടായിരുന്നത്. എന്നാല്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഇപ്പോള്‍ പ്രവാസിച്ചിട്ടിയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. വരുന്ന മാസങ്ങളില്‍ തന്നെ ഓരോ ഗള്‍ഫ് രാജ്യങ്ങള്‍ക്കും വേണ്ടിയുള്ള ചിട്ടി പ്രഖ്യാപിക്കും. അല്‍ അന്‍സാരി, ഷറഫ്, ലുലു, യുഎഇ, ഹാദി എന്നീ എക്‌സ്‌ചേഞ്ചുകളുമായി പണം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇതിനോടകം തന്നെ കെ.എസ്.എഫ്.ഇ. ധാരണയിലെത്തിയിട്ടുണ്ട്. മറ്റു എക്‌സ്‌ചേഞ്ചുകളുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. എക്‌സ്‌ചേഞ്ചുകള്‍ വഴി പണമടക്കുന്നവര്‍ക്ക് സാധാരണ എക്‌സ്‌ചേഞ്ച് റേറ്റായ 20 ദിര്‍ഹത്തിന് പകരം അഞ്ച് ദിര്‍ഹത്തിനടുത്ത് ചിലവാക്കിയാല്‍ മതിയാകുമെന്ന സവിശേഷതയുണ്ട്. ഇതിനായി രൂപപ്പെടുത്തിയ സോഫ്ട്‌വെയര്‍ തയാറാകുന്ന മുറയ്ക്ക് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്.

നാട്ടിലെ ചിട്ടിയില്‍ നിന്ന് വ്യത്യസ്തമായി പ്രവാസിച്ചിട്ടിക്ക് എല്‍.ഐ.സി.യുടെയും കെ.എസ്.ഐ.ഡി (കേരള സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്‌മെന്റ്) യുടെയും പരിരക്ഷയുണ്ട്. ചിട്ടിയില്‍ ചേരുന്ന ആര്‍ക്കെങ്കിലും ശാരീരിക വൈകല്യം സംഭവിക്കുകയോ മരണമടയുകയോ ചെയ്താല്‍ ബാക്കി വരുന്ന തവണകള്‍ ഇന്‍ഷുറന്‍സ് ക്ലെയിമിലൂടെ കെ.എസ്.എഫ്.ഇ. അടച്ചു തീര്‍ക്കുകയും ആനുകൂല്യങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. ചിട്ടിയില്‍ ചേര്‍ന്ന ആരെങ്കിലും വിദേശത്ത് മരണമടഞ്ഞാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവുകളും കെ.എസ്.എഫ്.ഇ. വഹിക്കും. പ്രവാസിച്ചിട്ടിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന നിക്ഷേപക സംഗമത്തിനെത്തിയ വന്‍ ജനാവലിയെന്ന് കെ.എസ്.എഫ്.ഇ. മാനേജിങ് ഡയറക്ടര്‍ എ. പുരുഷോത്തമന്‍ പറഞ്ഞു. ആവേശപൂര്‍വമാണ് നിക്ഷേപകര്‍ ഇതിനെ വരവേല്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുതായി ചിട്ടിയില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ക്ക് pravasi.ksfe.com എന്നീ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് +971 48189669, 91 471 6661888, +91 94470 97907(വാട്ട്‌സാപ്പ്).

English summary
First toss of KSFE expat chit to Ajeesh varghese
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X