സിറിയയിലെ വിദേശ ഐഎസ് പോരാളികളെ കാത്തിരിക്കുന്നത് മരണം മാത്രം!
പാരിസ്: സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ പോരാടുന്ന വിദേശ സൈനികരുടെ അന്തിമ വിധി മരണം മാത്രമെന്നു സൂചന. ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക തുടങ്ങിയ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു പുറമെ, ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം പോരാടാനെത്തിയവരെയാണ് മരണം കാത്തിരിക്കുന്നത്.
ഭർതൃവീട്ടിൽ ഭാര്യയ്ക്കും അവകാശം; പുറത്താക്കാൻ പറ്റില്ല, ബന്ധം വേർപിരിയും വരെ താമസിക്കാം
മരിക്കുന്നത് വരെ ആക്രമണം
റഖയില്‍ പരാജയം സമ്മതിച്ച ഐ.എസ് പോരാളികളെ പ്രദേശത്തുനിന്നും രക്ഷപ്പെടാന്‍ കുര്‍ദ്-അറബ് പോരാളികളുടെ സംഘമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് (എസ്.ഡി.എഫ്) അനുവദിച്ചിരുന്നു. എന്നാല്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്നവര്‍ക്ക് ഈ ആനുകൂല്യം നല്‍കിയിരുന്നില്ല. എസ്.ഡി.എഫിന്റെ നിയന്ത്രണത്തിലുള്ള റഖയിലെ ചിലഭാഗങ്ങളില്‍ ഒളിച്ചുകഴിയുകയാണ് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ മുന്നൂറിലേറെ ഐ.എസ് പോരാളികള്‍. റഖ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിലും ഒരു ആശുപത്രിയിലുമാണ് ഇവര്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള സഖ്യ രാജ്യങ്ങളുമായി എസ്.ഡി.എഫ് കൂടിയാലോചന നടത്തിയിരുന്നു. ഇവരെല്ലാവരും മരണത്തിന് കീഴടങ്ങുന്നതുവരെ യുദ്ധം ചെയ്യാനാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ എസ്.ഡി.എഫ് കൈക്കൊണ്ടിട്ടുള്ള തീരുമാനം.
ഒരു വിദേശ സര്‍ക്കാരിനും ഇതില്‍ എതിര്‍പ്പില്ല
ഐ.എസ്സിന് വേണ്ടി പോരാടാന്‍ സിറിയയിലും ഇറാഖിലുമെത്തിയ തങ്ങളുടെ പൗരന്‍മാരെ ആക്രമണത്തിലൂടെ വധിക്കുന്നതില്‍ യൂറോപ്പും അമേരിക്കയും ഉള്‍പ്പെടെ ഒരു രാജ്യത്തിനും എതിര്‍പ്പില്ലെന്നതാണ് വസ്തുത. ഭരണകൂടങ്ങളെ കബളിപ്പിച്ച് ഐ.എസ്സിനൊപ്പം ചേര്‍ന്നവര്‍ രാജ്യത്തേക്ക് തിരിച്ചുവരേണ്ടതില്ലെന്നും അവര്‍ അവിടെ തന്നെ മരിച്ചുകൊള്ളട്ടേ എന്നും ചിന്തിക്കുന്നവരാണേറെയും. ഇവര്‍ നാട്ടില്‍ തിരികെയെത്തുന്നത് വലിയ സുരക്ഷാ ഭീഷണി സൃഷ്ടിക്കുമെന്ന നിലപാടിലാണ് രാജ്യങ്ങള്‍. ഫ്രാന്‍സ് മാത്രമാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.
അവര്‍ മിക്കുന്നുവെങ്കില്‍ അതാണ് നല്ലത്
ഏറ്റവും കൂടുതല്‍ ഐ.എസ് ആക്രമണങ്ങള്‍ക്കിരയായ രാജ്യമാണ് ഫ്രാന്‍സ്. പാരിസില്‍ 2015 നവംബര്‍ 13 ആക്രമണമുള്‍പ്പെടെ ഐ.എസ് നടത്തിയ ആക്രമണങ്ങളില്‍ നൂറുകണക്കിനാളുകളാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. അതുകൊണ്ടുതന്നെ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധമാണ് ഇക്കാര്യത്തില്‍ ഫ്രാന്‍സ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ജിഹാദികളില്‍ അവിടെയുള്ള പോരാട്ടത്തില്‍ ഇല്ലാതാവുകയാണെങ്കില്‍ അതാണ് ഏറ്റവും നല്ലതെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറെന്‍സ് പാര്‍ലി യൂറോപ്പ് വണ്‍ റേഡിയോയ്ക്കനുവദിച്ച് അഭിമുഖത്തില്‍ വ്യക്തമാക്കി.
റഖയില്‍ അമേരിക്കയ്ക്കും ഇതേ നിലപാട്
ഐ.എസ്സിനൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ സിറിയയിലെത്തിയ ഓരോ വിദേശ പോരാളിയും സിറിയയില്‍ തന്നെ കൊല്ലപ്പെടണമെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിറിയയിലെ ഐ.എസ് വിരുദ്ധ സഖ്യത്തിന്റെ യു.എസ് പ്രതിനിധി ബ്രെറ്റ് മക്ഗുര്‍ക്ക് പറഞ്ഞു. ദുബയ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ ആന്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അവര്‍ റഖയിലുണ്ടെങ്കില്‍ റഖയില്‍ വച്ചുതന്നെ മരിക്കും- അദ്ദേഹം പറഞ്ഞു.
വിദേശികള്‍ക്കായി തിരച്ചില്‍
നാട്ടില്‍ സുരക്ഷാ ഭീഷണിയായി മാറിയേക്കുമെന്നതിനാല്‍ വിദേശ രാജ്യങ്ങളില്‍ പലതും സിറിയയിലേക്ക് പോരാട്ടത്തിനായി പോയ തങ്ങളുടെ പൗരന്‍മാരുടെ പേരും ഫോട്ടോയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. റഖയില്‍ എസ്.ഡി.എഫിലുള്‍പ്പെട്ട പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്‌സ് എന്ന സംഘടന ഇവര്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരിലോ പിടിക്കപ്പെട്ടവരിലോ ഇത്തരക്കാര്‍ ഉണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. ജീവിച്ചിരിപ്പുണ്ടെങ്കില്‍ കൊന്നുകളയാനാണ് തീരുമാനം. പിടിയിലായവരെ തിരിച്ചെടുക്കാന്‍ പലരാജ്യങ്ങളുമായി ബന്ധപ്പെട്ടെങ്കിലും ആരും അതിന് തയ്യാറായില്ലെന്നും സംഘടനാ വക്താവ് അറിയിച്ചു.
വിദേശ സ്ത്രീകളും കുട്ടികളും
ഐ.എസ്സുകാരായ യുവാക്കള്‍ക്കൊപ്പം സിറിയയിലും ഇറാഖിലുമെത്തിയ ഭാര്യമാരെയും മക്കളെയും എന്തു ചെയ്യണമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇവരെ മാതൃരാജ്യത്തിന് കൈമാറാമെന്ന ധാരണയിലാണ് യു.എസ് സഖ്യം. ഇറാഖില്‍ ഐ.എസ്സിന്റെ പരാജയത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് സ്ത്രീകളും കുട്ടികളും അഭയാര്‍ഥി ക്യാംപുകളിലെത്തിയതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരില്‍ പലരും യുദ്ധത്തിനായി പോവുകയാണെന്നറിയാതെയാണ് ഇവിടങ്ങളില്‍ എത്തിയതെന്നാണ് സൂചന. ഇറാഖില്‍ നിന്ന് പിടിക്കപ്പെട്ട ഐ.എസ്സുകാരെ അവിടെ തന്നെ വിചാരണ ചെയ്ത് ശിക്ഷിക്കുകയാണ് ചെയ്യുന്നത്. ഒരു റഷ്യന്‍ പൗരനെ ഇറാഖ് കഴിഞ്ഞ ദിവസം തൂക്കിലേറ്റിയിരുന്നു.
30,000 വിദേശ പൗരന്‍മാര്‍ ഐ.എസ്സില്‍
ഇതിനകം 30,000ത്തോളം വിദേശ പൗരന്‍മാര്‍ ഐ.എസ്സിനായി പോരാടാന്‍ സിറിയയിലും ഇറാഖിലും എത്തിയതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ ആറായിത്തിലേറെ പേര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും. കുടിയേറ്റക്കാരായ ഇവരെ സ്വന്തം നാട്ടില്‍ അനുഭവിക്കുന്ന ക്രൂരമായ വിവേചനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഐ.എസ് തങ്ങളുടെ വരുതിയിലാക്കിയതെന്നാണ് സൗഫാന്‍ ഗ്രൂപ്പ് നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇവരില്‍ പകുതിയോളം പേര്‍ നാടുകളില്‍ മടങ്ങിയെത്തിയതായാണ് വിവരം. പലരും നാട്ടിലെത്തിയ ഉടന്‍ അറസ്റ്റിലായി വിചാരണ നേരിടുകയാണ്. ചിലര്‍ നിബന്ധനകള്‍ക്കു വിധേയമായി വിട്ടയക്കപ്പെട്ടു.