ഖത്തറില്‍ ഏഴ് രാജ്യങ്ങളുടെ പടക്കപ്പലുകള്‍; ഹമദ് തുറമുഖത്ത് നങ്കൂരമിട്ടു, എന്താണ് ഡിംഡെക്‌സ്?
ശത്രുവിന്റെ മിസൈലുകള്‍ പ്രതിരോധിക്കാനും അതിവേഗം മിസൈലുകള്‍ തൊടുത്തുവിടാനുമുള്ള സൗകര്യം ഐഎന്‍എസ് കൊല്‍ക്കത്തയിലുണ്ട്.
ദോഹ: ഖത്തര്‍ അപൂര്‍വ സംഗമത്തിന് സാക്ഷിയാകുകയാണ്. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള സൈനിക കപ്പലുകള്‍ ദോഹയിലെത്തിയിരിക്കുന്നു. ഒരു ജിസിസി രാജ്യത്തിന്റെ പടക്കപ്പലും ഉണ്ടെന്നതാണ് പ്രത്യേകത. ഖത്തറിനെതിരേ ജിസിസിയിലെ മൂന്ന് പ്രമുഖരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചിരിക്കെയാണ് ജിസിസി രാജ്യം ഖത്തറിലേക്ക് നാവിക സേനാ കപ്പല്‍ അയച്ചിരിക്കുന്നത്. കൂടാതെ ഇന്ത്യയുടെയും പാകിസ്താന്റെയും കപ്പലുകളും ഹമദ് തുറമുഖത്ത് നങ്കൂരമിട്ടിട്ടുണ്ട്. എന്താണ് ഖത്തറില്‍ നടക്കാന്‍ പോകുന്നത്. ഗള്‍ഫ് മേഖലയിലെ സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് ഏറെ ആശ്ചര്യമുണ്ടാക്കുന്ന സംഗമമാണിത്. ഇതില്‍ പല പ്രത്യേകതകളും അടങ്ങിയിരിക്കുന്നു. അമേരിക്കയും ബ്രിട്ടനുമുള്‍പ്പെടെ ലോകത്തെ വന്‍ സൈനിക ശക്തികളുടെ ഭാഗമായ സേനാംഗങ്ങളും ഖത്തറില്‍ എത്തിയിട്ടുണ്ട്...
ഒമാന്‍ യുദ്ധക്കപ്പല്‍ അയച്ചതിന് പിന്നില്‍
ഖത്തറിനെതിരെ ജിസിസിയിലെ പ്രമുഖ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനോട് യോജിക്കാത്ത ഏക രാജ്യം ഒമാനാണ്. ഒമാന്‍ തന്നെയാണ് നാവിക സേനാ കപ്പല്‍ ദോഹയിലേക്ക് അയച്ചിരിക്കുന്നത്. നേരത്തെ ദുബായ് വഴിയായിരുന്നു ദോഹയിലേക്ക് ചരക്കുകള്‍ പ്രധാനമായും എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒമാനിലെ സോഹാര്‍ തുറമുഖമാണ് ഖത്തര്‍ ആശ്രയിക്കുന്നത്. ഉപരോധം പ്രഖ്യാപിക്കപ്പെട്ട ശേഷം ഖത്തറും ഒമാനും തമ്മില്‍ ബന്ധം ദൃഢമാകുകയാണ് ചെയ്തത്. ഇരുരാജ്യങ്ങളും വന്‍കിട സാമ്പത്തിക പദ്ധതികള്‍ നടപ്പാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരു പക്ഷേ, ഖത്തറിനെതിരേ പ്രഖ്യാപിച്ച ഉപരോധം ഏറ്റവും കൂടുതല്‍ ഗുണം ചെയ്ത ജിസിസി രാജ്യവും ഒമാന്‍ തന്നെ. ഈ സാഹചര്യത്തിലാണ് ഒമാന്റെ യുദ്ധക്കപ്പല്‍ ദോഹയിലെത്തിയിരിക്കുന്നത്.
വന്ന അതിഥികള്‍ ഇവര്‍
സൗദിക്കും യുഎഇക്കും ബഹ്‌റൈനും അമര്‍ഷമുണ്ടാകുന്ന നടപടിയാണ് ഒമാന്റെത്. പക്ഷേ, അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ഒരു പരിപാടിയുടെ ഭാഗമായതുകൊണ്ടുതന്നെ കുഴപ്പവുമില്ല. ഇന്ത്യയുടെയും പാകിസ്താന്റെയും യുദ്ധക്കപ്പലുകളും ദോഹയില്‍ എത്തിയിട്ടുണ്ട്. കൂടാതെ അമേരിക്ക, ബ്രിട്ടന്‍ എന്നീ ലോക ശക്തികളുടെ നാവിക സേനാ കപ്പലും ഹമദ് തുറമത്ത് നങ്കൂരമിട്ടിരിക്കുകയാണ്. ഇറ്റലി, ബംഗ്ലാദേശ് സൈന്യത്തിന്റെ കപ്പലുകളും ഇതിനൊപ്പം ചേരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള 11 യുദ്ധക്കപ്പലുകളാണ് ഈ കൊച്ചു ഗള്‍ഫ് രാജ്യത്ത് വന്നിരിക്കുന്നത്. ഡിംഡെക്‌സിന്റെ ഭാഗമയിട്ടാണ് ഇത്രയും വിദേശ സൈനികരും കപ്പലുകളും ദോഹയില്‍ തമ്പടിച്ചിരിക്കുന്നത്. എന്താണ് ഡിംഡെക്‌സ്?
എന്താണ് ഡിംഡെക്‌സ്?
ദോഹ ഇന്റര്‍നാഷണല്‍ മാരിടൈം ഡിഫന്‍സ് എക്‌സിബിഷന്‍ ആന്റ് കോണ്‍ഫറന്‍സ് ആണ് ഡിംഡെക്‌സ്. ആഗോളതലത്തില്‍ ജലമേഖലയിലെ പ്രതിരോധമാണ് ഇങ്ങനെ ഒരു സമ്മേളനം സംഘടിപ്പിക്കുന്നതിന്റെ പ്രധാന വിഷയം. നാവിക സൈനികര്‍ അവരുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇത് കാണുന്നതിന് ആളുകള്‍ക്ക് അവസരമൊരുക്കും. 2008ലാണ് ഇങ്ങനെ ഒരു സമ്മേളനം ഖത്തര്‍ ആദ്യമായി സംഘടിപ്പിച്ചത്. ഇതുവരെ 80 ലധികം യുദ്ധക്കപ്പലുകല്‍ ദോഹയില്‍ ഡിംഡെക്‌സില്‍ പങ്കെടുക്കുന്നതിന് വന്നിട്ടുണ്ട്. ഇത്തവണ വന്നിരിക്കുന്നത് 11 കപ്പലുകളാണ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നാണ് ഹമദ് തുറമുഖം. അതുകൊണ്ടുതന്നെയാണ് ഇത്തരം നാവികേസനാ സമ്മേളനങ്ങള്‍ ദോഹയില്‍ സംഘടിപ്പിക്കാന്‍ കാരണം. ഇന്ത്യയില്‍ നിന്ന് എത്തിയ കപ്പല്‍ ഏതാണെന്ന് അറിയാമോ?
പ്രത്യേകത ഇതാണ്
ഐഎന്‍എസ് കൊല്‍ക്കത്തയാണ് ഇന്ത്യയില്‍ നിന്നെത്തിയ യുദ്ധക്കപ്പല്‍. ശത്രുവിന്റെ മിസൈലുകള്‍ പ്രതിരോധിക്കാനും അതിവേഗം മിസൈലുകള്‍ തൊടുത്തുവിടാനുമുള്ള സൗകര്യം ഐഎന്‍എസ് കൊല്‍ക്കത്തയിലുണ്ട്. ഖത്തര്‍ നാവിക സേനയുടെ കൈവശമുള്ള അത്യാധുനിക കപ്പലായ ഹുവാര്‍ (ക്യു05) ആണ് പ്രദര്‍ശനത്തിന് ഖത്തര്‍ ഇറക്കിയിരിക്കുന്നത്. ശത്രുക്കളെ അതിവേഗം തുരത്താന്‍ സാധിക്കുന്ന ഖത്തറിന്റെ കപ്പലാണ് ഹുവാര്‍. ബിഎന്‍എസ് ബംഗബന്ധു കപ്പലാണ് ബംഗ്ലാദേശ് ദോഹയില്‍ എത്തിച്ചിട്ടുള്ളത്. അമേരിക്കയുടെ വക മൂന്ന് യുദ്ധക്കപ്പലുകളുണ്ട്. ബ്രിട്ടനില്‍ നിന്ന് രണ്ടു യുദ്ധക്കപ്പലുകളും. ഒമാന്‍ തീരമേഖലയില്‍ പട്രോളിങിന് ഉപയോഗിക്കുന്ന കസബ് കപ്പലാണ് ഹമദ് തുറമുഖത്തേക്ക് അയച്ചിട്ടുള്ളത്. തീരമേഖലയില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് വേണ്ട തന്ത്രങ്ങള്‍ സൈനികര്‍ പരസ്പരം കൈമാറും.
ഖത്തറിന്റെ ലക്ഷ്യം
ഡിംഡെക്‌സിന്റെ പത്താം വാര്‍ഷികമാണ് ഇപ്പോള്‍ നടക്കുന്നത്. സമ്മേളനം ഗംഭീരമാക്കാന്‍ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനി സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഖത്തര്‍ സൈന്യത്തിനാണ് ചടങ്ങിന്റെ പൂര്‍ണ ചുമതല. ബുധനാഴ്ച നാവിക സേനാ സമ്മേളനം അവസാനിക്കും. ഖത്തറിന് ഇതൊരു സമ്മേളനം മാത്രമല്ല, വിദേശരാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കല്‍ കൂടിയാണ്. ഡിംഡെക്‌സില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഖത്തര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്രയും രാജ്യങ്ങള്‍ ഉപരോധം നിലനില്‍ക്കുമ്പോള്‍ ഖത്തറുമായി പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നത് ജിസിസിയിലെ പ്രബല ശക്തികള്‍ക്ക് തിരിച്ചടിയാണ്.
ഷമിയുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു; താരത്തിന്റെ നില പരുങ്ങലില്‍, ഹസിന്‍ ജഹാന്റെ രഹസ്യമൊഴി
അവളുടെ വസ്ത്രം മുഴുവന്‍ കത്തിയമര്‍ന്നപ്പോൾ, പാതികത്തിയ വസ്ത്രം നൽകി... പക്ഷേ, മധുവിധു തീരുംമുമ്പേ...
ആ വൃത്തികെട്ട ജന്തുക്കളെ തല്ലി കൊല്ലണം... ക്വീനിലെ ചിന്നുവിനോട് പോലും റേറ്റ് ചോദിച്ചു; ചുട്ട മറുപടി