പ്രാര്‍ഥനയുടെ പാല്‍ക്കടലായൊഴുകി അറഫാ മൈതാനം; അറഫാ പ്രസംഗത്തില്‍ ലോകസമാധാനത്തിന് ആഹ്വാനം
പ്രാര്‍ഥനയുടെ പാല്‍ക്കടലായൊഴുകി അറഫാ മൈതാനം; അറഫാ പ്രസംഗത്തില്‍ ലോകസമാധാനത്തിന് ആഹ്വാനം
അറഫാത്ത്: പശ്ചാത്താപത്തിന്റെ കണ്ണീരും പാപമോചനത്തിന്റെ കിനാവുമായി ശുഭ്രവസ്ത്രധാരികളായ തീര്‍ഥാടക ലക്ഷങ്ങള്‍ പ്രാര്ഥനയിലലിഞ്ഞപ്പോള് അറഫാ മൈതാനം പാല്‍ക്കടലായി മാറി. ചൂട്ടുപൊള്ളുന്ന ചൂടില്‍ പുറവും, പശ്ചാത്താപത്തിന്റെ നെരിപ്പോടില്‍ അകവും വെന്തുരുകിയ വിശ്വാസികള്‍ നിറകണ്ണുകളും ഉയര്‍ന്ന കൈകളുമായി ദൈവത്തെ വിളിച്ച് സങ്കടങ്ങള്‍ പറഞ്ഞു. ഏതാണ്ടെല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ ഒരേ ശരീരവും മനസ്സുമായി തോളോടുതോള്‍ ചേര്‍ന്ന് ഒത്തുകൂടിയപ്പോള്‍ അറഫാ സംഗമം മാനവികതയുടെ മഹാവിളംബരമായി മാറി.
വ്യാഴാഴ്ച രാത്രി ചെലവഴിച്ച മിനായില്‍ നിന്നും ഇന്നലെ പ്രഭാത പ്രാര്‍ഥനയായ സുബ്ഹിക്കു ശേഷം കാല്‍നടയായും ബസ്സുകളിലുമായി തീര്‍ഥാടകര്‍ അറഫയിലേക്കൊഴുകുകയായിരുന്നു. പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തിന് വേദിയായ അറഫയിലെ നമിറ മസ്ജിദില്‍ ഇന്നലെ പ്രഭാഷണം നടത്തിയ മുതിര്‍ന്ന സൗദി പണ്ഡിതനായ ശെയഖ് സഅദ് അല്‍ ശത്തരി, ഭീകരതയും അക്രമവും അവസാനിപ്പിച്ച് സമാധാനം പുല്കാന് ലോകത്തോട് ആഹ്വാനം ചെയ്തു. രാഷ്ട്രങ്ങളില്‍ സുരക്ഷയും ജനഹൃദയങ്ങളില്‍ കാരുണ്യവും നിറയ്ക്കാനാണ് ഇസ്ലാമിക ശരീഅത്ത് ആഹ്വാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജ് തീര്‍ഥാടനത്തെ രാഷ്ട്രീയമുക്തമാക്കാനും പരസ്പരം ഐക്യപ്പെടാനും അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു. വിഭാഗീയതയും പക്ഷപാതിത്വവുമാണ് വന്‍ കൂട്ടക്കൊലകള്‍ക്കും ദശലക്ഷക്കണക്കിനാളുകള്‍ വഴിയാധാരമാവുന്നതിനും വഴിവച്ചത്. അത്തരം ചിന്താഗതികളില്‍ നിന്ന് മുക്തമാവാനും മനുഷ്യ ജീവന്റെ പവിത്രത കാത്തുസൂക്ഷിക്കാനും ഇമാം ആഹ്വാനം ചെയ്തു.
ഇന്നലെ സൂര്യാസ്തമയത്തോടെ പ്രതീകാത്മകമായി സാത്താനെ എറിയുന്നതിനുള്ള കല്ലുകള്‍ ശേഖരിക്കുന്നതിനായി മുസ്ദലിഫയിലേക്കു നീങ്ങി. ഇവിടെ നിന്ന് സന്ധ്യാ-നിശാ പ്രാര്‍ഥനകളായ മഗ്രിബും ഇശാഉം നമസ്ക്കരിച്ചു. പെരുന്നാള്‍ ദിനമായ ഇന്ന് പുലര്‍ച്ചയോടെ ജംറകളിലേക്കെറിയാനുള്ള കല്ലുകളുമായി മിനയിലേക്ക് യാത്രതിരിക്കും. 2015ല്‍ ഇവിടെയുണ്ടായ തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയാണ് സൗദി അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷത്തിലേറെ സുരക്ഷാ സൈനികരും 30,000ത്തിലേറെ ആരോഗ്യ പ്രവര്‍ത്തകരും കര്‍മനിരതരായ രംഗത്തുണ്ട്.