പ്രവാസികൾക്ക് ആശ്വാസ വാർത്ത: ഇന്ത്യ- ബഹ്റൈൻ എയർ ബബിൾ കരാർ റെഡി; എയർ ഇന്ത്യയും ഗൾഫ് എയറും സർവീസിന്!
മനാമ: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസ് നിർത്തിവെച്ച് മാസങ്ങൾക്ക് ശേഷം പ്രവാസികൾക്ക് സന്തോഷവാർത്ത. നിയന്ത്രിത വിമാന സർവീസിന് വേണ്ടി ഇന്ത്യയും ബഹ് റൈനും തമ്മിൽ ധാരണയായി. ഇതോടെ ഇന്ത്യയ്ക്കും ബഹ് റൈനും ഇടയിൽ എയർ ഇന്ത്യയും ഗൾഫ് എയറും ഇരു രാജ്യങ്ങൾക്കുമിടയിൽ സർവ്വീസ് നടത്തും. നേരത്തെ യുഎഇ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളും ഇന്ത്യയുമായി ഇത്തരത്തിൽ എയർ ബബിൾ കരാറിൽ ഏർപ്പെട്ടിരുന്നു. അന്താരാഷ്ട്ര വിമാനസർവീസ് പൂർണ്ണമായി പുനരാരംഭിക്കാത്ത സാഹചര്യത്തിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾക്കിടെ ഇന്ത്യയിൽ കുടുങ്ങിപ്പോയ വിദേശികൾക്ക് സ്വദേശത്തേക്ക് മടങ്ങിപ്പോകാൻ ഇത് ഏറെ സഹായകമാകും.
എറണാകുളത്ത് 300നടുത്ത് കൊവിഡ് ബാധിതർ: 278 പേർക്കും സമ്പർക്കത്തിലൂടെ രോഗം!!
എയർ ബബിൾ സർവീസ് ആരംഭിക്കുന്നതോടെ ബഹ് റൈനിലേക്ക് പോകുന്നതിന് എംബസിയിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. അതേ സമയം അതാത് വിമാന കമ്പനികളുടെയും വെബ്സൈറ്റിലൂടെ നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കും. ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവർക്കും ഇനി മുതൽ എംബസിയിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച വന്ദേഭാരത് സർവീസിന് പുറമേ ചാർട്ടേഡ് വിമാനങ്ങൾക്കും മാത്രമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്താൻ അനുമതിയുള്ളത്. ഇരു രാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്തിയിരുന്ന ചാർട്ടേഡ് വിമാനങ്ങളിൽ സന്ദർശക വിസയുള്ളവരെ കയറ്റാൻ അനുമതിയുണ്ടായിരുന്നില്ല. എന്നാൽ കാലാവധി അവസാനിക്കാത്ത മറ്റേത് വിസയുള്ളവർക്കും എയർ ബബിൾ സർവീസ് ആരംഭിക്കുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യാൻ കഴിയും. അതേ സമയം തന്നെ സന്ദർശക വിസയുള്ളവർക്ക് മടക്കയാത്രക്കുള്ള ടിക്കറ്റ് വേണമെന്നുള്ള നിബന്ധന എയർ ബബിൾ സർവീസിൾ ഉൾപ്പെടുന്ന വിമാനത്തിൽ വരുന്നവർക്കും ബാധകമാണ്.
Recommended Video
ബഹ് റൈനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവർ കൊറോണ വൈറസ് പരിശോധനയ്ക്കുള്ള പണം ഇനി മുതൽ വിമാനത്താവളത്തിൽ നൽകേണ്ടതുണ്ട്. ഇന്ത്യയിൽ എത്തുന്ന ദിവസം ചെയ്യുന്ന പിസിആർ ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആണെങ്കിൽ ഇത്തരക്കാർ നിരീക്ഷണത്തിൽ കഴിയേണ്ടതില്ല. 30 ബഹ് റൈൻ ദിനാറാണ് പരിശോധനയ്ക്ക് വേണ്ടി നൽകേണ്ടത്. ബഹ്റൈനിലെത്തുകയും പത്ത് ദിവസത്തിലധികം രാജ്യത്ത് താമസിക്കുകയും ചെയ്യുന്നവർ രണ്ടാമത്തെ പരിശോധനയ്ക്കും വിധേയരാകേണ്ടതുണ്ട്. പത്ത് ദിവസത്തിൽ കൂടുതൽ രാജ്യത്ത് താമസിക്കാൻ പദ്ധതിയിടുന്നവർ ഒരുമിച്ച് 60 ദിനാറാണ് വിമാനത്താവളത്തിൽ പരിശോധനയ്ക്കായി നൽകേണ്ടത്. മാസ്ക് കൃത്യമായി ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. ബി അവൈർ എന്ന ബഹ് റൈൻ ആപ്ലിക്കേഷനും രാജ്യത്തേക്ക് എത്തുന്നവർ ഇൻസ്റ്റാൾ ചെയ്യണം.