ഫുജൈറ: സലൂണിലെ കൊടും പീഡനത്തില്‍ നിന്നും ഇന്ത്യന്‍ യുവതികളെ രക്ഷിച്ചു
ഫുജൈറ: മസാഫയിലെ സലൂണില്‍ തൊഴില്‍ പീഡനത്തിന് ഇരയായ ഹൈദരാബാദ് സ്വദേശികളായ സഹോദരിമാരെയും സുഹൃത്തിനേയുംനാട്ടിലേയ്ക്ക് അയച്ചു. ഔട്ട് പാസ് എടുത്താണ് യുവതികളെ നാട്ടിലേയ്ക്ക് അയച്ചത്. സലൂണ്‍ മൂന്ന് മാസത്തേയ്ക്ക് അടച്ചിടാനും ഉടമയില്‍ നിന്ന് 30,000 ദിര്‍ഹം പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു.
ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്‌ളബ്ബ് പ്രവര്‍ത്തകരാണ് യുവതികളുടെ മോചനത്തിന് വഴിയൊരുക്കിയത്. ഹൈദരാബാദ് സ്വദേശികളും സഹോദരുമാരുമായ ഫരീദാബീഗം, ഫഹ്മിദ ബീഗം എന്നിവരും ഇവരുടെ ബന്ധുവും അടുത്ത സുഹൃത്തുമായ ഫൗസിയ ബീഗത്തിനെയുമാണ് നാട്ടിലേയ്ക്ക് അയച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മൂവരും സലൂണില്‍ തൊഴില്‍ പീഡനത്തിന് ഇരയാവുകയായിരുന്നു.
300 ദിര്‍ഹം മാത്രം ശമ്പളമായി ലഭിച്ചിരുന്ന ഇവര്‍ക്ക് ദിവസവും 18മണിയ്ക്കൂര്‍ വരെ തൊഴിലെടുക്കേണ്ടി വന്നു. പാകിസ്താനിയായ തൊഴിലുടമ ചെറിയ പിഴവുകള്‍ക്ക് പോലും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കിടപ്പ് മുറിയില്‍ പോലും ക്യാമറ ഘടിപ്പിച്ച് നിരീക്ഷിയക്കുകയും ചെയ്തു. പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളെല്ലാം തൊഴിലുടമയുടെ കൈവശമായിരുന്നു. എംബസിയെയൊ കോണ്‍സുലേറ്റിനേയോ ബന്ധപ്പെട്ടാല്‍ രക്ഷപ്പെടനാകുമെന്ന് ഒരു സിനിമയില്‍ നിന്നും ഇവര്‍ മനസിലാക്കി.
തുടര്‍ന്ന് കോണ്‍സുലേറ്റിലെ ഹോട്ട് ലൈന്‍ നമ്പര്‍ കണ്ടെത്തുകയും തങ്ങളെ രക്ഷിയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സ് ആപ്പ് സന്ദേശം അയക്കുകയുമായിരുന്നു. കോണ്‍സുലേറ്റ് ഇടപെടുകയും യുവതികളെ മോചിപ്പിയ്ക്കുകയുമായിരുന്നു. തൊഴില്‍ കോടതിയിലും യുവതികള്‍ക്ക് അനുകൂലമായ വിധിയുണ്ടായി.