ചാവേറും ബോംബ് സ്‌ഫോടനവും ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലന്ന് പണ്ഡിതന്മാര്‍
ദുബായ്: ഒരു നല്ലമനുഷ്യനാവണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നന്മയാണ് മനുഷ്യന്റെ കൂടപിറപ്പ്. സൃഷ്ടാവ് മനുഷ്യനെ രൂപപ്പെടുത്തിയത് അങ്ങിനെയാണ്. പക്ഷെ ഈ വിശുദ്ധ റമാദനിലും സ്‌ഫോടനങ്ങളുടെ ശബ്ദമാണ് ലോകമെങ്ങും നാം കേള്‍ക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും രക്തപുഴയൊഴുക്കി അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മുസ്ലിം നാമദാരികള്‍ മത്സരിക്കുന്നു.
ഭീകരതയല്ല സമാധാനമാണ് ഇസ്ലാമിന്റെ സന്ദേശം, സ്‌ഫോടനം നടത്തേണ്ടത് സ്വന്തം മനസ്സുകളിലാണ് അന്യരുടെ ദേഹങ്ങളിലല്ലെന്ന് മൗലവി അബ്ദുസ്സലാം മോങ്ങം പ്രസ്താവിച്ചു. ദുബായ് മതകാര്യവകുപ്പ് അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററില്‍ മലയാളികള്‍ക്കായി സജ്ജമാക്കിയ ഈദ് നമസ്‌കാരത്തിനുശേഷം ഈദ് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഇരുട്ടിന്റെ മറവില്‍ ഇവര്‍ ചാവേറിസം എന്ന പുതിയ ഉല്‍പന്നവുമായി മുസ്ലിം രാജ്യങ്ങളില്‍ രംഗപ്രവേശനം ചെയ്തിരിക്കുന്നു.
യുവമനസ്സുകളെ ആത്മീയമായി പരിപോഷിപ്പിച്ച് വിശുദ്ധമാക്കേണ്ടതിന് പകരം ചാവേറിസം എന്ന വിഷം കയറ്റി മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ ആത്മാഹുതി ചെയ്യിപ്പിക്കുന്നു. മത രാഷ്ട്രീയ വ്യാപാരികള്‍ കാതങ്ങളകലെ ആധുനിക മീഡിയകളിലൂടെ രംഗം വീക്ഷിച്ചും നിരീക്ഷിച്ചും നിയന്ത്രിച്ചും പണം കൊയ്യുന്നു. അല്ലെങ്കില്‍ അവരുടെ ഹിഡന്‍ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നു. ഈ ഈദ് ഗാഹില്‍ പങ്കെടുത്ത ആയിരക്കണക്കിന് ആബാലവൃദ്ധം സ്ത്രീപുരുഷമനസ്സുകള്‍ വിളിച്ചു പറയട്ടെ 'ഇല്ല ഇസ്‌ലാമിന് ഈ സ്‌ഫോടനവുമായി ഒരു ബന്ധവുമില്ല.
ഈ ഇരുട്ടിനെ ഭേദിക്കാന്‍ ഖുര്‍ആനിക വെളിച്ചത്തിന് മാത്രമേ സാധ്യമാവൂ. മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പടുത്തിയാല്‍ അത് മനുഷ്യരെ മുഴുവന്‍ കൊലെപ്പടുത്തിയതിന് തുല്യമാകും' (വിശുദ്ധ ഖുര്‍ആന്‍:) 'നിങ്ങള്‍ കഴിഞ്ഞ നാളുകളില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സുഖമായി തിന്നുകയും കുടിക്കുകയും ചെയ്യുക' ഈ വരാനിരിക്കുന്ന സുദിനം ഒരു ആവേശമായി നമ്മുടെ മനസ്സില്‍ നിറഞ്ഞു നിന്നാല്‍ മാത്രമേ റമദാനിന്റെ വീര്യം നഷ്ടപ്പെടാതിരിക്കൂ.
വ്രതത്തില്‍ നിന്ന് ലഭിച്ച പരിശീലനത്തിനും പരിവര്‍ത്തനത്തിനുമനുസരിച്ച് പുതിയ ഒരു ജീവിതത്തിന് തുടക്കം കുറിക്കുക. അബ്ദുസ്സലാം മോങ്ങം ഓര്‍മ്മിപ്പിച്ചു. യു.എ.യു.ടെ വിവിധ മത സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ വമ്പിച്ച ജനാവലി ഈദ്ഗാഹില്‍ പങ്കെടുത്തു. പരസ്പരം സൗഹൃദം പുതുക്കാനും ഈദ് സന്ദേശം കൈമാറാനും അല്‍മനാര്‍ ഈദ് ഗാഹ് വേദിയൊരുക്കി.