ഹെബ്രോണ്‍ പള്ളിയില്‍ ഇസ്രായേല്‍ ബാങ്ക് വിളി നിരോധിച്ചു
തെല്‍അവീവ്: വെസ്റ്റ്ബാങ്കിനടുത്ത ഹെബ്രോണിലെ പ്രസിദ്ധമായ ഇബ്രാഹീമി പള്ളിയില്‍ വെള്ളിയാഴ്ച ബാങ്ക് വിളിക്കുന്നത് ഇസ്രായേല്‍ നിരോധിച്ചു. ഫലസ്തീന്‍ മതകാര്യ വകുപ്പ് മന്ത്രി യൂസുഫ് അദൈസ് അറിയിച്ചതാണിത്. ഇസ്രായേലിലെ പള്ളികളില്‍ ബാങ്ക് വിളി നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം.
അപകടകരമായ ഈ പ്രവൃത്തി മതസ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണെന്ന് ഫലസ്തീന്‍ മന്ത്രി കുറ്റപ്പെടുത്തി. കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ള അധിനിവേശ ശക്തികള്‍ പുണ്യ ഗേഹങ്ങളുള്‍പ്പെടുന്ന പ്രദേശത്തിന്റെ സമ്പൂര്‍ണ നിയന്ത്രണം കൈയടക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ബാങ്ക് വിളി നിരോധനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇബ്രാഹീം പ്രവാചകന്റെ ഖബറിടത്തില്‍ ഉയര്‍ത്തപ്പെട്ടതെന്ന് കരുതുന്ന ഇബ്രാഹീമി മസ്ജിദ്, 1994 മുതലാണ് 45 ശതമാനം മുസ്ലിംകള്‍ക്കും 55 ശതമാനം ജൂതന്‍മാര്‍ക്കുമായി വിഭജിക്കപ്പെട്ടത്. ഇസ്രായേലി-അമേരിക്കന്‍ ജൂത കുടിയേറ്റക്കാരനായ ബറൂച്ച് ഗോള്‍ഡ്‌സ്റ്റീന്‍ എന്ന ജൂതകുടിയേറ്റക്കാരന്‍ പള്ളിയില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നായിരുന്നു നടപടി. പ്രാര്‍ഥനയ്‌ക്കെത്തിയ 29 ഫലസ്തീനികളെ വെടിവച്ച് കൊന്ന അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. ഇബ്രാഹിമി മസ്ജിദിന് അല്‍ ഖലീല്‍ മസ്ജിദ് എന്നും പേരുണ്ട്.
400 ജൂതകുടിയേറ്റക്കാര്‍ താമസിക്കുന്ന പ്രദേശമാണിപ്പോള്‍ പള്ളി നിലനില്‍ക്കുന്ന ഹെബ്രോണ്‍ പ്രദേശം. ഇവര്‍ക്ക് സുരക്ഷയൊരുക്കുന്നതിന് 1500 ഇസ്രായേലി സൈനികരും പ്രദേശത്തുണ്ട്. ശബ്ദ മിലിനീകരണം നിയന്ത്രിക്കുകയെന്ന പേരില്‍ പള്ളികളിലെ ബാങ്ക് വിളി നിരോധിക്കാന്‍ ഇസ്രായേല്‍ നേരത്തേ ശ്രമം നടത്തിയിരുന്നു.
വെസ്റ്റ്ബാങ്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ട ഫലസ്തീനികള്‍ക്ക് തിരിച്ചുവരാനുള്ള അവകാശത്തിനായുള്ള സമരം ശക്തിപ്രാപിച്ചിരിക്കെ ഉണ്ടായ ബാങ്ക് വിളി നിരോധനം മേഖലയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വികസന അജണ്ടയില്‍ പുഴയും പുഴയോരവുമൊക്കെ കടന്നുവരണം: സമദാനി