ഗൾഫ് നാടുകളിലെ ഇഫ്താറുകളിൽ ചക്ക വിഭവങ്ങൾ താരങ്ങളിൽ താരം
ദുബായ് – ദേശീയ പഴമായതിനെ തുടർന്ന് കേരളത്തിൽ ചക്കയ്ക്ക് മാന്യമായ സ്ഥാനം കൈവന്നതോടെ യുഎഇ അടക്കമുള്ള ഗൾഫിലും ചക്ക വിഭവങ്ങൾക്ക് പ്രിയമേറി. ഇൗ അവസരം മുതലാക്കാൻ യുഎഇയിലെ വിവിധ മലയാളി റസ്റ്ററൻ്റുകളിൽ ചക്ക വിഭവങ്ങൾ സ്ഥാനം പിടിച്ചു. ദുബായിലെ കാലിക്കറ്റ് നോട്ടുബുക്ക് റസ്റ്ററൻ്റുകളിൽ ഇരുപത്തഞ്ച് തരം ചക്ക വിഭവങ്ങളോടെ ഒരുക്കുന്ന നോമ്പുതുറയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. പഴുത്ത ചക്ക അട, ചക്ക ചട്ടിപ്പത്തിരി, ചക്ക മസാല റോൾ, ചക്ക എരിശ്ശേരി സമൂസ, ചക്കപ്പഴം ഉണ്ണിസുഖിയൻ, ചക്ക ഹൽവ, ചക്ക കേസരി, ചക്ക കട് ലറ്റ് എന്നിവയടക്കം 20 തരം ചെറുകടികളും ചക്കപ്പുഴുക്ക്, ചക്കക്കുരു ബീഫ് ഉലത്തിയത്, ചക്ക ചേർത്തുള്ള മട്ടൻ വരട്ടിയത്, ചക്കയും ചിക്കനും ചേർത്തുള്ള കറി ഉൾപ്പെടെ 15 പ്രധാന ഭക്ഷണവുമാണ് ഇവിടത്തെ തീൻമേശയിൽ അണിനിരക്കുന്നത്.
ചക്ക വിഭവങ്ങൾ കഴിക്കാൻ മാത്രം നിത്യേന മലയാളികളോടൊപ്പം ഇതര രാജ്യക്കാരും എത്തുന്നതായി കാലിക്കറ്റ് നോട്ട്ബുക്ക് ഗ്രൂപ്പ് എക്സിക്യുട്ടീവ് ഷെഫ് വിജീഷ് പറഞ്ഞു. ചക്ക വിഭവങ്ങളുടെ ഇഫ്താർ കിറ്റും ഇവിടെ ലഭ്യമാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം ചക്ക ഗൃഹാതുരത്വമുണ്ടാക്കുന്ന പഴമാണ്. കേരളത്തിൻ്റെ ദേശീയ പഴമായി പ്രഖ്യാപിച്ചതോടെയാണ് ആളുകൾ ചക്കയുടെ ഗുണഫലം തിരിച്ചറിയുന്നത്. യുഎഇയിൽ ചക്കയ്ക്ക് വൻ വിലയായതിനാൽ പലപ്പോഴും സാധാരണക്കാർ തങ്ങളുടെ ചക്കക്കൊതി അടക്കിവയ്ക്കുന്നു. ഒരു മുഴു ചക്കയ്ക്ക് 250 ദിർഹവും പത്തോളം ചോളകളുള്ള കഷ്ണത്തിന് പത്ത് ദിർഹത്തോളവും സൂപ്പർ–ഹൈപ്പർമാർക്കറ്റുകളിൽ നൽകണം. തായ് ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ചക്കകൾ യുഎഇയിൽ ലഭ്യമാണെങ്കിലും ഒരിക്കലും അതിന് കേരളത്തിലെ ചക്കയുടെ സ്വാദുണ്ടായിരിക്കില്ല. കേരളത്തിൽ നിന്ന് നേരിട്ട് ചക്ക എത്തിച്ചാണ് കാലിക്കറ്റ് നോട്ടുബുക്കിൽ മിതമായ നിരക്കിൽ ചക്ക വിഭവങ്ങളൊരുക്കുന്നത്. യുഎഇയിലെ വിവിധ എമിറേറ്റുകളിലുള്ള ആറ് കാലിക്കറ്റ് നോട്ടുബുക്ക് റസ്റ്ററൻ്റുകളിലായി മുപ്പത് കിലോഗ്രാം ചക്ക നിത്യേന ഉപയോഗിക്കുന്നു.
സ്വന്തം വീടുകളിലെ അതേ രുചി പകരുന്നതാണ് തങ്ങളൊരുക്കുന്ന വിഭവങ്ങളെന്നും വിജീഷ് പറഞ്ഞു. കാലിക്കറ്റ് നോട്ടുബുക്കിലെ സാധാരണ മെനുവിലും അടുത്തിടെയായി ചക്ക വിഭവങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം ഒന്നിച്ച് അണിനിരക്കുന്നത് ഇതാദ്യമാണ്. മുൻകാലങ്ങളിലെ നോമ്പുതുറകളിൽ നിന്ന് വ്യത്യസ്തമായി ഇപ്രാവശ്യം വിവിധ സംഘടനകളുടെ ഇഫ്താറുകൾ ചക്ക വിഭവങ്ങളാൽ ശ്രദ്ധേയമാകുന്നു.