സമൂഹത്തിലെ ദുഷിച്ച പ്രവർത്തികൾക്കെതിരെ പോരാടലാണ് എഴുത്തുകാരന്റെ ധർമ്മം: കനിമൊഴി
ഷാർജ: മുപ്പത്തിയേഴാമത് ഷാർജ അന്താരാഷ്ട്രപുസ്തകമേളയിൽ ഡിഎംകെ നേതാവും കവയിത്രിയുമായ കനിമൊഴി പ്രഭാഷണം നടത്തി. ഷാർജ എക്സ്പോ സെന്ററിലെ ബാൾ റൂമിൽ വൈകുന്നേരം 6 മുതൽ 8 വരെ നടന്ന പരിപാടിയിൽ സമകാലിക ഇന്ത്യയുടെ സംസ്കാരത്തിലെ രാഷ്ട്രീയം അവർ വിവരിച്ചു. പെരിയോറും മറ്റ് നവോത്ഥാനനായകരും സമൂഹത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ ഇപ്പോൾ അപകടഭീഷണി നേരിടുകയാണെന്ന് കനിമൊഴി പറഞ്ഞു.
ജാതിക്കും മതത്തിനും ഭാഷയ്ക്കും ലിംഗത്തിനും അതീതവും വിവേചനരഹിതവുമായ ഒരു സമൂഹത്തെയാണ് അവർ വാർത്തെടുത്തത്. എന്നാൽ ആ മൂല്യങ്ങളെല്ലാം ഇന്ന് നമ്മിൽ നിന്ന് അപ്രത്യക്ഷമാകുകയാണെന്ന് അവർ പറഞ്ഞു. സമൂഹത്തിലെ ദുഷിച്ച പ്രവണതകൾക്കെതിരെ പൊരുതുകയെന്നതായിരുന്നു എഴുത്തുകാരുടെ എക്കാലത്തേയും ധർമ്മം. എന്നാൽ ഇന്നത്തെ എഴുത്തുകാർ ആ കടമ മറന്നുവെന്ന് അവർ സൂചിപ്പിച്ചു.
പുതിയ എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും പ്രവാസീസഹോദരങ്ങളും ഈ ചുമതല ഏറ്റെടുക്കാൻ മുന്നോട്ടുവരണമെന്ന് അവർ അഭ്യർത്ഥിച്ചു. പരസ്പരമുള്ള വൈരുദ്ധ്യങ്ങളെ സഹിക്കുകയെന്നതിനേക്കാൾ, അവയെ പരസ്പരം ആഘോഷിക്കുകയാണ് നാം ചെയ്യേണ്ടത്. നാനാത്വത്തിൽ ഏകത്വമെന്ന സങ്കല്പം അപ്പോൾ മാത്രമേ പുലരുകയുള്ളൂ. തന്റെ കവിതകളിൽ നിന്ന് ധാരാളം വരികൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു കനിമൊഴിയുടെ പ്രസംഗം.